ഗർഭകാല ഓർമ്മക്കുറിപ്പിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക്; നടി കരീന കപൂറിന് കോടതി നോട്ടീസ്!!
By
തന്റെ ഗർഭകാല ഓർമകളെ കുറിച്ച് നടി കരിന കപൂർ എഴുതിയ ‘കരീന കപൂർ പ്രെഗ്നൻസി ബൈബിൾ’ എന്ന പുസ്തകത്തിനെതിരെ മധ്യപ്രദേശ് ഹൈക്കോടതിയുടെ വക്കീൽ നോട്ടീസ്. പുസ്തകത്തിന്റെ പേരിലെ ബൈബിൾ എന്ന വാക്ക് കാരണമാക്കി ക്രിസ്റ്റഫർ ആന്റണി എന്ന ജബൽപുർ സ്വദേശിയായ അഭിഭാഷകൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതി കരീനക്ക് വക്കീൽ നോട്ടീസ് അയച്ചത്.
താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും പുസ്തകത്തിന്റെ വിൽപ്പന നിരോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ഗുർപാൽ സിംഗ് അലുവാലിയയുടെ സിംഗിൾ ജഡ്ജി ബെഞ്ചാണ് കരീനക്ക് നോട്ടീസ് അയച്ചത്. നോട്ടീസിൽ ബൈബിൾ എന്ന വാക്ക് പുസ്തകത്തിന്റെ തലക്കെട്ടിൽ എന്തിന് ഉപയോഗിച്ചു എന്നതിൽ നടിയോട് മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.
പുസ്തകത്തിന്റെ തലക്കെട്ടിലെ ബൈബിൾ എന്ന വാക്ക് ക്രിസ്ത്യൻ സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുന്നു എന്നതാണ് ഹർജിക്കാരന്റെ ആരോപണം. കരീന കപൂറിന്റെ ഗർഭധാരണത്തെ ബൈബിളുമായി താരതമ്യം ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം ഉന്നയിച്ചു.
പുസ്തകത്തിന് പബ്ലിസിറ്റി നേടാനാണ് താരം ഈ വാക്ക് ഉപയോഗിച്ചതെന്നും ക്രിസ്റ്റഫർ പറയുന്നു. കരീനക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കണമെന്നാവശ്യപ്പെട്ട് ക്രിസ്റ്റഫർ പോലീസിനെയാണ് ആദ്യം സമീപിച്ചിരുന്നത്. അവർ കേസെടുക്കാൻ തയ്യാറാവാത്തതിനെ തുടർന്നാണ് കീഴ്ക്കോടതിയെ സമീപിച്ച് കരീനക്കെതിരെ ഹർജി നൽകിയത്.
എന്നാൽ പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക് വന്നത് എങ്ങനെ കുറ്റകരമാകും എന്നുചോദിച്ചുകൊണ്ട് കോടതി ഇത് തള്ളിയിരുന്നു. 2021-ൽ പ്രസിദ്ധീകരിച്ച പുസ്തകം നടിയുടെ ഗർഭകാല യാത്രയെ കുറിച്ചാണ് വിവരിക്കുന്നത്.