എന്തുകൊണ്ട് വീണ്ടും രതിനിർവേദം? ആ കടംവീട്ടലിനെക്കുറിച്ച് സംവിധായകൻ…
By
ക്ലാസിക്കുകളുടെ സംവിധായകന്‍, ദേശീയ-സംസ്ഥാന പുരസ്‌കാര ജേതാവ്. ടി.കെ രാജീവ് കുമാര്‍. ചാണക്യന്‍, പവിത്രം, കണ്ണെഴുതിപൊട്ടും തൊട്ട്, ശേഷം, ജലമര്‍മ്മരം തുടങ്ങി ഒരുപിടി മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച രാജീവ് കുമാര്‍ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മറ്റൊരു ചിത്രവുമായി വീണ്ടും പ്രേക്ഷകരിലേക്കെത്തുകയാണ് . നിത്യ മേനോന്‍ , രഞ്ജി പണിക്കര്‍, രോഹിണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന കോളാമ്ബി എന്നി ചിത്രത്തിലൂടെയാണ് ടികെ രാജീവിന്റെ മടങ്ങി വരവ്.
സിനിമയ്ക്കൊപ്പം സഞ്ചരിച്ച കലാകാരനാണ് ടികെ രാജീവ് കുമാര്‍. സിനിമയുടെ ജനറേഷന്‍ മാറിയിട്ടും ഇന്നും മലയാള ചലച്ചിത്ര ലോകവും ആരാധകരും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് 1978 ല്‍ പത്മരാജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായ രതിനിര്‍വേദം. ചിത്രത്തിന്റെ രണ്ടാം ഭാഗം 2011 ല്‍ രാജീവ് കുമാര്‍ ഒരിക്കിയിരുന്നു. ശ്വേത മോനോന്‍, ശ്രീജിത്ത് എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം വീണ്ടുമുണ്ടായതിന് പിന്നിൽ ഒരു കഥയുണ്ട്. അത് തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോൾ ടി.കെ.
ടി.കെ രാജീവ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ… താനും പപ്പേട്ടനും തമ്മിലുളള ഒരു കടത്തിന്റെ ഭാഗമായിട്ടാണ് രതിനിര്‍വേദത്തിന്റെ റീമേക്ക് ഉണ്ടാകുന്നത്. ഒരു പ്രത്യേക അവസ്ഥ ഞങ്ങളുടെ രണ്ടാളുടേയും കരിയറില്‍ ഉണ്ടായിരുന്നു. ഗന്ധര്‍വ്വം എന്ന ടൈറ്റിലില്‍ യക്ഷികളെ പശ്ചാത്തലമാക്കി ഒരു ഫാന്‍സി സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നു. ഐതിഹ്യമാലയുമായി ബന്ധപ്പെടുത്തിയാണ് ചിത്രം ഒരുക്കാന്‍ വിചാരിച്ചിരുന്നത്. അതൊരു ഗ്രാഫിക്സ് അതിഷ്ഠിതമായ ചിത്രമായിരുന്നു. തിരക്കഥ എഴുതി പൂര്‍ത്തിയായി സങ്കേതിക പ്രവര്‍ത്തകരെയെല്ലാം തീരുമാനിച്ചിരുന്നു. ഛായഗ്രാഹകനായി തിരുമാനിച്ചിരുന്നത് വേണുവിനെയായിരുന്നു.
ചിത്രത്തിന്റെ റെക്കോര്‍ഡിങ്ങിന് പോകാന്‍ തുടങ്ങുമ്ബോഴാണ് വേണുവിന്റെ ഫോണ്‍ വരുന്നത്.. രജീവ് ഒരു പ്രശ്നമുണ്ട്. , ഒരു ഭയങ്കര കോ ഇന്‍സിഡന്‍സ്..ഇന്നലേ പത്മരാജന്‍ സര്‍ എന്നെ വിളിച്ചിട്ട് ഒരു കഥ പറഞ്ഞു, അതിന് രാജീവിന്റെ സിനിമയുമായി വളരെ അടുത്ത സാമ്യമുണ്ട്.ഒരു വ്യത്യാസമേയുള്ളൂ സാറിന്റെ സിനിമയില്‍ ഗന്ധര്‍വ്വന്‍ ആണ്, രാജീവിന്റേത് യക്ഷിയാണ്. പക്ഷേ രണ്ടിന്റെയും തീം ഒന്നാണ്. അതുകൊണ്ട് ഞാന്‍ ആ സിനിമയും ചെയ്യുന്നില്ല. അങ്ങനെ റെക്കോര്‍ഡിങ്ങിന് പോകാനിരുന്ന ഞങ്ങള്‍ അതിന് പോയില്ല.
തുടര്‍ന്ന് പപ്പേട്ടനെ കണ്ടു. ഒരു കലാകാരന്‍ എന്ന നിലയ്ക്ക് എനിക്ക് നിന്റെ പ്രയാസം മനസിലാക്കാന്‍ പറ്റും അതുകൊണ്ട് ഞാന്‍ നിനക്ക് ഇപ്പോള്‍ വാക്ക് തരുന്നു. ഞാന്‍ ഗന്ധര്‍വ്വന്‍’ എന്ന സിനിമ ചെയ്തിട്ട് അടുത്ത പടം ചെയ്യുന്നതിന് മുന്‍പ് നിനക്കൊരു തിരക്കഥ ഞാന്‍ എഴുതി തരും. നിനക്കിഷ്ടപെട്ടാലും ഇല്ലെങ്കിലും പൂര്‍ണമായ ഒരു തിരക്കഥ ഞാന്‍ നിനക്ക് നല്‍കും. എന്നിട്ടേ ഞാന്‍ എന്റെ അടുത്ത സിനിമ ചെയ്യുള്ളു’. എന്ന്.
ഞാന്‍ ഗന്ധര്‍വ്വന്‍ റിലീസ് ചെയ്തതതിനു പിന്നാലെ ആകസ്മികമായി അദ്ദേഹത്തിന്റെ മരണവും സംഭവിക്കുകയായിരുന്നു. അന്ന് ഞാനും പപ്പേട്ടനും തമ്മില്‍ സംസാരിച്ച വിവരം വേറെ ആരും അറിയാന്‍ സാധ്യതയില്ലാത്തതു കൊണ്ട് ഞാനും അത് മറന്നു. അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യ രാധാലക്ഷ്മി ചേച്ചി, പൂജപ്പുര രാധാകൃഷ്ണനെ എന്റെ അടുത്തേക്ക് പറഞ്ഞയച്ചു.പപ്പേട്ടന്‍ മരിക്കുന്നതിനൊക്കെ മുന്‍പ് പറഞ്ഞിരുന്നുവത്രെ എനിക്കൊരു കടമേയുള്ളൂ അത് രാജീവ് കുമാറിന് ഒരു തിരക്കഥ കൊടുക്കാനുള്ളതാണ്. പക്ഷേ തിരക്കഥ പോലൊന്നും പപ്പേട്ടന്‍ എഴുതിയതില്‍ ഇല്ല. ഒരു കഥ ഉണ്ട്.അതല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഏതു കഥയും സിനിമയാക്കാം എന്ന പെര്‍മിഷന്‍ ഉണ്ടെ’ന്ന് പറഞ്ഞു.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം രതിനിര്‍വേദം റീമേക്ക് ചെയ്യാന്‍ സുരേഷ് കുമാര്‍ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിനായി രാധാലക്ഷ്മി ചേച്ചിയെ സമീപിച്ചപ്പോള്‍ പപ്പേട്ടന് ഇങ്ങനൊരു കടമുണ്ട്, രാജീവ് കുമാര്‍ ചെയ്യുകയാണെങ്കില്‍ അത് റീമേക്ക് ചെയ്യാനുള്ള അനുവാദം തരാമെന്നും പറഞ്ഞു. അങ്ങനെ രതിനിര്‍വേദം എന്ന ചിത്രം വീണ്ടും പിറന്നു.
T. K. Rajeev Kumar
