യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പുകഴ്ത്തി യുണിസെഫ് ഗുഡ്വില് അംബാസഡറും നടിയുമായ പ്രിയങ്ക ചോപ്ര. സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വലിയ മാറ്റങ്ങളാണ് യുപിയില്‍ കാണുന്നതെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു.
‘കഴിഞ്ഞ രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍, ഞാന്‍ ഇവിടെ ഒരു വലിയ മാറ്റമാണ് കണ്ടത്. വാസ്തവത്തില്‍ യുപിക്ക് ഇത് ആവശ്യമായിരുന്നു. ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നു. കുട്ടികളുടെ പോഷകാഹാരത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
രാജ്യത്തെ ആദ്യത്തെ പോഷകാഹാര ആപ്പ് ഇവിടെയാണ് ആരംഭിച്ചത്. ആപ്പിലൂടെ അങ്കണവാടി ജീവനക്കാര്‍ക്ക് മാത്രമല്ല പോഷകാഹാരക്കുറവുള്ള കുട്ടികളെ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്കും കഴിയുന്നു. അവരുടെ വീടുകള്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി സംസാരിക്കാനും സഹായിക്കാനും കഴിയും’ എന്നും പ്രിയങ്ക ചോപ്ര പറഞ്ഞു.
തനിക്ക് ഇവിടുത്തെ വണ്‍ സ്റ്റോപ്പ് സെന്റര്‍ (ആശാജ്യോതി സെന്റര്‍) സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. അക്രമത്തിന് ഇരയായ നിരവധി സ്ത്രീകളെ താന്‍ ഇവിടെ കാണുകയും സംസാരിക്കുകയും ചെയ്തെന്നും പ്രിയങ്ക വ്യക്തമാക്കി. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറഞ്ഞുവെന്നും പ്രിയങ്ക ചോപ്ര കൂട്ടിച്ചേര്‍ത്തു.
കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നടപ്പാക്കുന്ന പദ്ധതികളെയും കോവിഡ് കാലത്ത് അനാഥരായ കുട്ടികള്‍ക്കായുള്ള പദ്ധതികളെയും താരം പ്രശംസിച്ചു. ഇതോടൊപ്പം ഈ പദ്ധതികള്‍ പാവപ്പെട്ടവരിലേക്ക് എത്തിക്കണമെന്നും അവരെ ബോധവത്കരിക്കണമെന്നും പ്രിയങ്ക ചോപ്ര അഭ്യര്‍ത്ഥിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് മലയാള താരസംഘടനയായ അമ്മ നേരിട്ടത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ...