Articles
എന്നെ കണ്ടതും മുരളി മേശമേൽ കൈ കുത്തി നിന്ന് കരഞ്ഞു – മോഹൻലാൽ
എന്നെ കണ്ടതും മുരളി മേശമേൽ കൈ കുത്തി നിന്ന് കരഞ്ഞു – മോഹൻലാൽ
By
മലയാളത്തിന്റെ നടന വിസ്മയം മുരളി ഓർമ്മയായിട്ട് പത്തു വർഷങ്ങൾ പിന്നിടുകയാണ്. മലയാള സിനിമയിലെ പ്രമുഖർ മുരളിയുടെ ഓർമ്മകൾ പങ്കു വച്ചിരുന്നു. മുരളിയോട് ഹൃദയം കൊണ്ട് ചേർന്ന് നിന്ന ഒരാളാണ് മോഹൻലാൽ . ഒരുഇക്കാൾ മോഹൻലാൽ പങ്കു വച്ച മുരളിയോർമ ഇങ്ങനെയാണ് .
” ഒരിക്കലും മറക്കാനാകാത്ത ഒരു കോമ്പിനേഷന്‍ അനുഭവം എനിക്ക് മുരളിയുമൊത്തുണ്ടായി. ‘സദയം’ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് സംഭവം. തൂക്കാന്‍ വിധിച്ച ശേഷം ദയാഹര്‍ജി നല്കി വിധി കാത്തിരിക്കുന്ന തടവുപുള്ളിയുടെ വേഷമായിരുന്നു എനിക്ക്. ദയാഹര്‍ജി തള്ളി തടവുപുള്ളിയെ തൂക്കിലേറ്റുന്നതാണ് സിനിമയുടെ ക്ലൈമാക്സ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ യഥാര്‍ത്ഥ കൊലമരത്തില്വച്ചുതന്നെയാണ് ഷൂട്ടിങ്. തൂക്കിക്കൊലയുടെ യഥാര്‍ത്ഥ ചടങ്ങുകളിലൂടെയെല്ലാം ഞാനും കടന്നുപോയി.
വെളുപ്പിന് നാലുമണിക്ക് എഴുന്നേറ്റ് കുളിച്ചു. ഷൂട്ടിങ് സ്ഥലത്ത് സൂചിയിട്ടാല്‍ കേള്‍ക്കുന്ന നിശ്ശബ്ദത. കൊലമരത്തിന് കീഴെ ഞാന്‍ നിന്നശേഷം കുറ്റപത്രം വായിച്ചുകേട്ടു. കയര്‍ പതുക്കെ തലയിലൂടെ ഇട്ടു. കൈകള്‍ പിറകില്‍ കെട്ടിയിട്ടുണ്ടായിരുന്നു. കാലുകള്‍ കൂടെയുണ്ടായിരുന്ന ആരോ ചേര്‍ത്ത് വലിച്ചു. ലിവര്‍ വലിക്കാനായി ഒരാള്‍ തയ്യാറായി നില്പുണ്ട്, ‘ആക്ഷന്‍’- സിബി മലയിലിന്റെ നേര്‍ത്ത ശബ്ദം ഞാന്‍ കേട്ടു. ക്യാമറ ഓടുന്നതിന്റെ മുരള്‍ച്ച പോലും കേള്‍ക്കാമായിരുന്നു.
പിന്നീട് എന്നെ പുറത്തേക്ക് നടത്തി. കൊലമരത്തില്‍ ചവിട്ടിനില്ക്കുന്ന വാതില്‍ താഴോട്ട് തുറക്കുന്നതാണ് അവസാന ഷോട്ട്. ലിവര്‍ വലിച്ചപ്പോള്‍ വാതില്‍ തുറന്ന് ശക്തിയില്‍ മതിലില്‍ വന്നിടിച്ചതിന്റെ ശബ്ദം ജയിലില്‍ മുഴങ്ങി. ജയില്‍മരത്തിലെ വവ്വാലുകള്‍ കൂട്ടത്തോടെ പറയുന്നുയരുന്നത് ഞാന്‍ പുറത്തുനിന്ന് കണ്ടു. മരണം ജയില്‍ അറിയുന്നത് ഈ ശബ്ദത്തിലൂടെയാണ്. തിരിച്ച് ഹോട്ടല്‍മുറിയിലെത്തിയപ്പോള്‍ മുരളി കാത്തിരിപ്പുണ്ടായിരുന്നു. എന്നെ കണ്ടതും മുരളി മേശയില്‍ കൈതാങ്ങി നിന്ന് കരഞ്ഞു.
‘ലാലേ അതൊരു യന്ത്രമാണ്. ലാല്‍ കയറി നില്ക്കുമ്പോള് ആ വാതിലെങ്ങാനും താഴോട്ട് തുറന്നു പോയിരുന്നെങ്കിലോ? ലിവര്‍ വലിക്കുന്നയാള്‍ക്ക് കൈപിഴച്ച് വലിച്ചുപോയിരുന്നെങ്കിലോ? എനിക്കു വയ്യ.’ ശരിയാണ്. ചെറിയൊരു പിഴവ് പറ്റിയിരുന്നെങ്കില്‍ ആ വാതില്‍ താഴോട്ട് തുറന്നുപോകുമായിരുന്നു. കൈകള്‍ പിറകില്‍ കെട്ടി തല മൂടിയ എനിക്ക് ഒന്നു കുതറാൻ പോലും സമയം കിട്ടില്ലായിരുന്നു. ഒരുമിച്ച് അഭിനയിക്കുമ്പോള്‍ രണ്ട് കഥാപാത്രങ്ങള്‍ക്കുമുണ്ടായ പൂര്‍ണതയാണ് മുരളിയെ കരയിപ്പിച്ചത്.
credit – mathrubhumi
mohanlal about murali
