Malayalam
നൻമ നിറഞ്ഞ ഒരു മനസിന്റെ ഉടമ കൂടിയായിരുന്നു. പലപ്പോഴും മറ്റുളളവരുടെ ബുദ്ധിമുട്ടുകൾ പറയാതെ തന്നെ അവർ മനസിലാക്കി പ്രവർത്തിച്ചിരുന്നു; സിൽക്ക് സ്മിതയെ കുറിച്ച് ആലപ്പി അഷ്റഫ്
നൻമ നിറഞ്ഞ ഒരു മനസിന്റെ ഉടമ കൂടിയായിരുന്നു. പലപ്പോഴും മറ്റുളളവരുടെ ബുദ്ധിമുട്ടുകൾ പറയാതെ തന്നെ അവർ മനസിലാക്കി പ്രവർത്തിച്ചിരുന്നു; സിൽക്ക് സ്മിതയെ കുറിച്ച് ആലപ്പി അഷ്റഫ്
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് സിൽക്ക് സ്മിത. അന്ന് പിന്നോട്ട് വലിഞ്ഞു നിന്ന സിനിമാ വ്യവസായത്തെ തിരിച്ചു പിടിക്കാൻ വിജയലക്ഷ്മി എന്ന സിൽക്ക് സ്മിതയ്ക്ക് കഴിഞ്ഞു. 450 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ച താരം നിരവധി ആരാധകരെയാണ് നേടിയെടുത്തത്. എന്നാൽ സിനിമാ ലോകത്തെ മാദകറാണിയുടെ ആത്മഹത്യ അവരുടെ ആരാധകരും സഹപ്രവർത്തകരും ഞെട്ടലോടെയാണ് സ്വീകരിച്ചത്.
ഇപ്പോഴിതാ സിൽക്ക് സ്‌മിതയുടെ സംഭവ ബഹുലമായ ജീവിതത്തിനെ കുറിച്ച് സംസാരിക്കുകയാണ് ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിൽക്ക് സ്‌മിത എന്ന നടിയെ നമ്മൾ കാണുമ്പോൾ അവർക്ക് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹമുള്ള ഒരു മനസുണ്ടായിരുന്നു.
എന്നാൽ ആ നിഷ്‌കളങ്കതയെ ചൂഷണം ചെയ്‌ത് അവരുടെ ജീവിതം ഇല്ലാതാക്കിയ ചില അനുഭവങ്ങളുണ്ട്. ഇണയെ തേടി എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയ ആന്ധ്രക്കാരി വിജയലക്ഷ്‌മിക്ക് സ്‌മിത എന്ന പേര് നൽകിയത് അന്തരിച്ച മലയാളി സംവിധായകനായ ആന്റണി ഈസ്റ്റ്മാനായിരുന്നു. പിന്നീട് സിൽക്ക് എന്ന കഥാപാത്രം ചെയ്‌തതോടെ അവർ സിൽക്ക് സ്‌മിത ആയി മാറി.
മാദക നടി ആയിട്ടല്ല അവർ തുടങ്ങിയത് സംവിധായകൻ ഭാരതിരാജയുടെ ചിത്രത്തിൽ അവർ ചെയ്‌ത ഒരു വേഷത്തിന് ഏറെ സ്വീകാര്യത ലഭിക്കുകയുണ്ടായി, വില്ലന്റെ ഭാര്യയായിരുന്നു അതിൽ അവർ. പിന്നീട് ഗംഗൈ അമരൻ സംവിധാനം ചെയ്‌ത കോഴി കൂവത് എന്ന ചിത്രത്തിൽ ഉപനായികയായും അവർ അഭിനയിച്ചു. പ്രഭുവിന്റെ ജോടിയായി സ്‌മിത അഭിനയിച്ച ആ സിനിമയും ബോക്‌സോഫീസിൽ ഹിറ്റായിരുന്നു.
അവരുടെ ഡേറ്റ് കിട്ടുന്നതിനായി നിർമ്മാതാക്കളും സംവിധായകരും മത്സരരിച്ചിരുന്നു. അവർ നൻമ നിറഞ്ഞ ഒരു മനസിന്റെ ഉടമ കൂടിയായിരുന്നു. പലപ്പോഴും മറ്റുളളവരുടെ ബുദ്ധിമുട്ടുകൾ പറയാതെ തന്നെ അവർ മനസിലാക്കി പ്രവർത്തിച്ചിരുന്നു. ഈരാളി ബാലൻ എന്ന നിർമാതാവിനുണ്ടായ അനുഭവം അതിനുളള ഉത്തമ ഉദാഹരണമാണ്.
അഥർവ്വത്തിൽ അഞ്ച് ദിവസം അഭിനയിക്കാൻ ദിവസം 10,000 രൂപ സമ്മതിച്ച് അഡ്വാൻസ് കൊടുത്തു. മമ്മൂട്ടിയോടൊപ്പം നായികാ പ്രാധാന്യമുളള കഥാപാത്രം ചെയ്യാൻ അവർക്ക് നല്ല താൽപര്യം ഉണ്ടായിരുന്നു. ആ ചിത്രത്തിൽ 30 ദിവസത്തോളമാണ് അവർ അഭിനയിച്ചത്. അതോടെ പല വലിയ നിർമാതാക്കളുടെയും ചിത്രങ്ങൾ സിൽക്ക് സ്‌മിതക്ക് ഒഴിവാക്കേണ്ടി വന്നു.
അതിനിടെ ഈരാളി ബാലൻ കടത്തിലായി. പണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈരാളി ബാലന് പണം കൊടുത്ത് സഹായിക്കാൻ സ്‌മിത തയ്യാറായി. അവരുടെ പ്രതിഫലം വാങ്ങാതെ അങ്ങോട്ട് പണം കൊടുത്ത് സഹായിക്കുകയായിരുന്നു സിൽക്ക് സ്‌മിത. നിർമ്മാതാക്കളെ പിഴിയുന്ന നടിമാർ ഉണ്ടായിരുന്ന സമയമാണ് അത്. പക്ഷേ സ്‌മിത അങ്ങനെ ഒരാൾ ആയിരുന്നില്ല.
അവർ മരണപ്പെടുന്നതിന് മുൻപ് തെലുങ്കിൽ ഒരു കത്ത് എഴുതി വച്ചിരുന്നു. തനിക്ക് എവിടെ നിന്നും സ്‌നേഹം ലഭിച്ചിരുന്നില്ലെന്നാണ് കത്തിലുണ്ടായിരുന്നത്. എല്ലാവരുടെയും പ്രവൃത്തികൾ വേദനിപ്പിച്ചു. താൻ ഒരുപാട് സ്‌നേഹിച്ചത് കാമുകനായ ബാബുവിനെയായിരുന്നു. സ്വത്തിലെ പകുതിയും അയാൾക്ക് കൊടുത്തു. എന്നിട്ട് അയാളും വഞ്ചിക്കുകയായിരുന്നു. അയാളിൽ നിന്ന് പീഡനം ഏറ്റുവാങ്ങേണ്ടി വന്നു. ആഭരണങ്ങൾ വരെ എടുത്തുകൊണ്ട് പോയി എന്നുമാണ് കത്തിൽ പറഞ്ഞിരുന്നതെന്നും ആലപ്പി അഷ്റഫ് പറയുന്നത്.
സിൽക്ക് അഭിനയിച്ച പാട്ടെങ്കിലും ഉണ്ടെങ്കിൽ മാത്രമേ സിനിമ വാങ്ങൂ എന്ന് വിതരണക്കാർ നിബന്ധന വെച്ചതായും കഥകളുണ്ട്. അങ്ങനെ നിന്ന് തിരിയാൻ പോലും സമയമില്ലാത്ത കാലത്താണ് ആ ത്മഹത്യയിലൂടെ സിൽക്ക് എല്ലാം അവസാനിപ്പിക്കുന്നത്. സിനിമാ ലോകത്തെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ച ഒരു മരണമായിരുന്നു സിൽക്കിന്റേത്.
പോസ്റ്റുമോർട്ടത്തിൽ തൂങ്ങിമരണം എന്ന് പറയുന്നുണ്ടെങ്കിലും സ്മിതയുടെ പെട്ടെന്നുള്ള മരണത്തിൽ പല ദുരൂഹതകളും ഉയർന്നിരുന്നു. സിനിമാ നിർമ്മാണത്തെ തുടർന്നുണ്ടായ നഷ്ടം, വിഷാദ രോഗം തുടങ്ങി പല കാരണങ്ങൾ പലരും നിരത്തിയെങ്കിലും യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.
