Malayalam
ഛോട്ടാ മുംബൈയ്ക്ക് ഇനിയൊരു രണ്ടാം ഭാഗം നടക്കില്ല, കാരണം; വെളിപ്പെടുത്തി ബെന്നി പി നായരമ്പലം
ഛോട്ടാ മുംബൈയ്ക്ക് ഇനിയൊരു രണ്ടാം ഭാഗം നടക്കില്ല, കാരണം; വെളിപ്പെടുത്തി ബെന്നി പി നായരമ്പലം
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ റീ റിലീസുകൊണ്ട് ഇളക്കിമറിച്ച ചിത്രമാണ് ചോട്ടാ മുംബൈ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഛോട്ടാ മുംബൈയുടെ രണ്ടാം ഭാഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
ഒരുപാട് സിനിമകളുടെ രണ്ടാം ഭാഗത്തിന് സ്‌കോപ്പുണ്ടെന്ന് പറഞ്ഞിട്ട് ആളുകൾ ഫേസ്ബുക്കിലും മറ്റും എഴുതുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്. പക്ഷെ രണ്ടാം ഭാഗമെന്നത് വളരെ റിസ്‌ക്കാണ്. ഇപ്പോൾ ഛോട്ടാ മുംബൈ വളരെയേറെ ആഘോഷിക്കപെടുന്നുണ്ടല്ലോ. ഇതിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് പലരും പറയുന്നത് കേൾക്കാം. അങ്ങനെയൊരു സിനിമ വരുന്നത് ആലോചിച്ചു നോക്കിക്കേ.
ആ സിനിമയിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്തവരിൽ പലരും ഇന്നില്ല. അന്നത്തെ ലാലേട്ടന്റെ പ്രായമല്ല ഇന്നത്തെ ലാലേട്ടന്. 18 വർഷത്തെ വ്യത്യാസമുണ്ട്. ലാലേട്ടന്റെ രൂപമെല്ലാം മാറിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ കുട്ടിത്തം മാറി, പക്വത വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇപ്പോഴുള്ള ബോഡി നല്ല ഫിറ്റാണ്.
മുമ്പ് ചെയ്ത കഥാപാത്രത്തെ നിലനിർത്തിയിട്ട് വേണ്ടേ അതിനെ വീണ്ടും ചെയ്യാൻ. ഛോട്ടാ മുംബൈ രണ്ടാം ഭാഗം ചെയ്യണമെങ്കിൽ ആ പടം റിലീസായിട്ട് രണ്ട് വർഷത്തിന് ശേഷം തന്നെ ചെയ്യണമായിരുന്നു. അങ്ങനെ വന്നിരുന്നെങ്കിൽ ആ ഫ്‌ളേവറിൽ തന്നെ പിടിക്കാമായിരുന്നു. പക്ഷെ ഇവരെ വെച്ചിട്ട് ആ മൂഡ് ഉള്ള മറ്റൊരു സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
അത് ഞാൻ ആലോചിക്കുന്നുണ്ട്. ഛോട്ടാ മുംബൈയുടെ ആ ട്രെൻഡിലുള്ള സിനിമയാണ് ഉദ്ദേശിക്കുന്നത്. അതുപോലെയുള്ള പാട്ടും ഡാൻസുമൊക്കെ ഉള്ള പരിപാടി ആലോചിക്കുന്നുണ്ട്. നടക്കുമോയെന്ന് അറിയില്ല. അൻവറുമായി ചർച്ച നടത്തിയിട്ടുണ്ട് എന്നും ബെന്നി പി. നായരമ്പലം പറഞ്ഞു.
അതേസമയം, കേരളത്തിൽ മാത്രമല്ല ബംഗളൂരു അടക്കമുള്ള നഗരങ്ങളിലും ഛോട്ടാ മുംബൈ റീ-റിലീസ് ചെയ്തിട്ടുണ്ട്. അവിടേയും വൻ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. അവധി ദിവസമായ ഞായറാഴ്ച കേരളത്തിൽ നിന്നുമാത്രം ചിത്രം നേടിയത് 70 ലക്ഷം രൂപയാണ്. ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ ആഗോള ബോക്‌സ് ഓഫീസിൽ സിനിമ നേടിയത് 1.90 കോടിയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
75 ദിവസത്തിനുള്ളിൽ മോഹൻലാലിന്റെ മൂന്ന് സിനിമകൾ ചേർന്ന് നേടിയത് 500 കോടിയാണ്. ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാൻ 266.3 കോടി രൂപ നേടിയപ്പോൾ പിന്നാലെ വന്ന തുടരും 233 കോടി രൂപയും നേടിയിരുന്നു. ഇതിന് പിന്നാലെ ഛോട്ടാ മുംബൈയും വന്നതോടെ മോഹൻലാൽ 500 കോടി തൊട്ടു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
