Connect with us

എന്റെ ദേഹത്ത് എന്റെ മോളുടെ പേരുണ്ട്. എന്നാൽ ഇന്ന് പല കാരണങ്ങളാൽ എനിക്ക് അമ്മയാകണമെന്ന് ഉറപ്പില്ല; പാർവതി തിരുവോത്ത്

Actress

എന്റെ ദേഹത്ത് എന്റെ മോളുടെ പേരുണ്ട്. എന്നാൽ ഇന്ന് പല കാരണങ്ങളാൽ എനിക്ക് അമ്മയാകണമെന്ന് ഉറപ്പില്ല; പാർവതി തിരുവോത്ത്

എന്റെ ദേഹത്ത് എന്റെ മോളുടെ പേരുണ്ട്. എന്നാൽ ഇന്ന് പല കാരണങ്ങളാൽ എനിക്ക് അമ്മയാകണമെന്ന് ഉറപ്പില്ല; പാർവതി തിരുവോത്ത്

ശക്തമായ നിലപാടുകൾ കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനിമാ ലോകത്ത് തന്റേതായ ഒരിടം നേടിയെടുത്ത താരമാണ് പാർവതി തിരുവോത്ത്. 2006ൽ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെയാണ് പാർവതി തന്റെ അഭിനയം ആരംഭിച്ചത്. തുടർന്ന് എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാനും പാർവതിയ്ക്കായി. ശേഷം നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനങ്ങളാണ് താരം കാഴ്ചവെച്ചത്.

ഇപ്പോഴിതാ അമ്മയാകാൻ ആഗ്രഹിച്ച കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് പാർവതി തിരുവോത്ത്. കുട്ടിക്കാലത്ത് തനിക്ക് അമ്മയാകാൻ തോന്നിയിരുന്നെന്ന് പാർവതി പറയുന്നു. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഏഴ് വയസായപ്പോൾ മകളുടെ പേരെന്താണെന്ന് ഞാൻ തീരുമാനിച്ചു. 27 വയസൊക്കെയായപ്പോൾ മിക്കവാറും അഡോപ്റ്റ് ചെയ്യുമായിരിക്കും അമ്മേ, പൊരുത്തപ്പെട്ട് ഒന്നും ന‌ടക്കുന്നില്ലെന്ന് ഞാൻ പറഞ്ഞു.

അമ്മയാകണമെങ്കിൽ ദത്തെടുക്കേണ്ടി വരുമെന്ന് തോന്നി. കുഞ്ഞിന്റെ പേര് എനിക്ക് അറിയാമായിരുന്നു. ഞാൻ പച്ച കുത്തി. എന്റെ ദേഹത്ത് എന്റെ മോളുടെ പേരുണ്ട്. എന്നാൽ ഇന്ന് പല കാരണങ്ങളാൽ എനിക്ക് അമ്മയാകണമെന്ന് ഉറപ്പില്ല. പരിസ്ഥിതി പ്രശ്നങ്ങളും മറ്റുമുണ്ട്. പൊളിറ്റിക്കൽ രീതിയിൽ ചിന്തിക്കാൻ തുടങ്ങി. ഒരുപക്ഷെ പങ്കാളിയുണ്ടെങ്കിൽ ഇതൊന്നും ചിന്തിച്ചേക്കില്ലെന്നും പാർവതി പറഞ്ഞു.

എന്റെ വളർത്ത് നായയെക്കുറിച്ച് ഞാൻ പറയാറുള്ളത് എന്റെ ഹൃദയം എന്റെ ദേഹത്ത് നിന്ന് പുറത്ത് വന്ന് നടന്ന് പോകുന്നു എന്നാണ്. അവനെന്തെങ്കിലും സംഭവിച്ചാൽ ഞാൻ മരിക്കും എന്ന തോന്നൽ. അതെനിക്ക് അരുമ മൃഗത്തോട് തോന്നുന്നുണ്ടെങ്കിൽ നമ്മുടെ ഉള്ളിൽ നിന്നുണ്ടാകുന്ന കുഞ്ഞിനോടോ ദത്തെടുക്കുന്ന കുഞ്ഞിനോടോ ഉള്ള സ്നേഹം തനിക്ക് മനസിലാക്കാനാകുമെന്ന് പാർവതി പറയുന്നു.

എനിക്ക് എത്ര പ്രായമായാലും അച്ഛന്റെയും അമ്മയുടെയും ഏറ്റവും വലിയ ആശങ്ക ഞാൻ സേഫ് ആണോ ഹാപ്പി ആണോ എന്നായിരിക്കും. ഞാൻ സുരക്ഷിതയും സന്തോഷവതിയുമായിരിക്കും എന്നാണ് അവർക്ക് ഞാൻ കൊടുക്കാറുള്ള ഉറപ്പ്. കല്യാണം കഴിക്കുമെന്നോ എവിടെ ജീവിക്കുമെന്നോ എനിക്ക് ഉറപ്പ് തരാൻ പറ്റില്ല. താൻ സേഫ് ആണെന്ന് ഉറപ്പ് വരുത്തുമെന്നും പാർവതി വ്യക്തമാക്കി.

റിലേഷൻഷിപ്പിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും പാർവതി തിരുവോത്ത് പങ്കുവെച്ചു. എല്ലാവർക്കും ഒരു സംഭവം തന്നെ റിലേഷൻഷിപ്പിൽ നിന്ന് വേണമെന്നില്ല. എനിക്ക് കംപാനിയൻഷിപ്പാണ് വേണ്ടത്. പക്ഷെ വേറൊരാൾക്ക് അതായിരിക്കില്ല വേണ്ടത്. ചിലർക്ക് ഫിനാൻഷ്യൽ സെക്യൂരിറ്റി ആയിരിക്കും വേണ്ടത്. ചിലർക്ക് കൂടുതൽ സംസാരിക്കണമെന്നുണ്ടാവില്ല.

കുട്ടികൾ വേണമെന്നായിരിക്കും മറ്റ് ചിലർക്ക്. അതിനെ മറ്റൊരാൾ ജഡ്ജ് ചെയ്യേണ്ടതില്ലെന്നും പാർവതി തിരുവോത്ത് അഭിപ്രായപ്പെട്ടു. ഉള്ളൊഴുക്ക്, തങ്കലാൻ എന്നീ സിനിമകളിലാണ് പാർവതിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. തങ്കലാനിലെ ഗംഗമ്മാൾ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഗംഗമ്മാളായി ഓരോ ദിവസവും ഷൂട്ടിന് ചെല്ലുമ്പോൾ തന്നെ സംബന്ധിച്ച് ലോകം നിശ്ചലമാണ് എന്നാണ് പാർവതി പറഞ്ഞത്. ഈ സ്ത്രീയോട് കാണിക്കേണ്ട ബഹുമാനം കൊടുത്ത് പൂർണ നീതി നൽകി പെർഫോം ചെയ്യുക എന്നത് മാത്രമാണ് എന്റെ ഫോക്കസ്.

ഗംഗമ്മാൾ എന്ന കഥാപാത്രം ഒരമ്മയാണ്. ഞാൻ അമ്മയല്ല. ഡോഗ് മം ആണെന്ന് പറയാം. പക്ഷെ മനുഷ്യക്കുഞ്ഞിന്റെ അമ്മയല്ല. രഞ്ജിത്തിന്റെ ആദ്യത്തെ ലൈൻ ഗംഗമ്മാൾ അമ്മയാണ്. എങ്ങനെയാണ് അതെടുക്കേണ്ടതെന്നത് നിങ്ങൾക്ക് വിട്ടിരിക്കുന്നു. കാരണം അത് രഞ്ജിത്തിന്റെ വെർഷനായ അമ്മയല്ല. സ്‌ക്രിപ്റ്റിൽ കാണിക്കുന്ന അമ്മയെ എടുത്ത് വെച്ചത് പോലുള്ള കാർബൺ കോപ്പിയുമല്ല.

അമ്മയ്ക്ക് എന്തൊക്കെ അർത്ഥങ്ങൾ ഉണ്ട് എന്നതിലേക്ക് പോയി. സ്ത്രീ ഒരു അമ്മയാകുമ്പോഴാണ് പൂർണയാകുന്നത് എന്ന് ചിലർ പറയും. ചിലർ ചൈൽഡ് ഫ്രീ ആണ് കംഫർട്ടബിൾ എന്ന് പറയും. ഇതിനെല്ലാമുപരി ഒരു അമ്മയെന്നതും പാരന്റ് എന്നതും ഒരു സ്‌റ്റേറ്റ് ഓഫ് മൈൻഡ് ആണ്. അതാണ് തങ്കലാലിനെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് പ്രചോദനമായതെന്നും പാർവതി വ്യക്തമാക്കിയിരുന്നു.

More in Actress

Trending