News
നാലുവര്‍ഷമായി താന്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ട് … എല്ലാം തുറന്ന് സമ്മതിച്ച് ആര്യന്‍ ഖാന്‍; ചോദ്യംചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് താരപുത്രൻ
നാലുവര്‍ഷമായി താന്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ട് … എല്ലാം തുറന്ന് സമ്മതിച്ച് ആര്യന്‍ ഖാന്‍; ചോദ്യംചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് താരപുത്രൻ
കഴിഞ്ഞ നാലുവര്‍ഷമായി താന്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍. നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ ചോദ്യംചെയ്യലിലാണ് ആര്യന്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ബ്രിട്ടനിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും ആര്യന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ചോദ്യംചെയ്യലിലുടനീളം ആര്യന്‍ തുടര്‍ച്ചയായി കരഞ്ഞിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ നാലുവര്‍ഷമായി വിവിധ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ചത്.
കഴിഞ്ഞ ദിവസം നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട സംഘത്തെ നടുക്കടലിലെ കപ്പലില്‍ നിന്നും പൊക്കിയത്. മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. MDMA തുടങ്ങിയ നിരോധിത മയക്കുമരുന്നുകളാണ് പിടികൂടിയത്. പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ യാത്രക്കാരെന്ന വ്യാജേന കപ്പലിൽ കയറിയാണ് എൻസിബി ഉദ്യോഗസ്ഥർ വിരുന്നിനെത്തിയവരിൽ നിന്ന് നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയത്.
അതോടൊപ്പം തന്നെ ആര്യൻ ഖാന്റെ ലെൻസ് കേസിനുള്ളിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിരിക്കുന്നു. കേസിൽ പിടിയിലായ മറ്റ് പ്രതികളുടെ സാനിറ്ററി പാഡുകളിൽ നിന്നും മരുന്ന് പെട്ടികളിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞദിവസം മുംബൈയിലെ കോടതിയില്‍ ഹാജരാക്കിയ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരെ തിങ്കളാഴ്ച വരെയാണ് എന്‍.സി.ബി.യുടെ കസ്റ്റഡിയില്‍ വിട്ടത്. എന്നാല്‍ ആര്യന്‍ ഉള്‍പ്പെടെയുള്ളവരുടെ കസ്റ്റഡി നീട്ടിനല്‍കാന്‍ എന്‍.സി.ബി. ആവശ്യപ്പെട്ടേക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തേക്കും. പ്രതികള്‍ക്ക് വേണ്ടിയുള്ള ജാമ്യാപേക്ഷയും തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിച്ചേക്കും.
