‘എന്റെ തട്ടാന്‍ ഭാസ്‌കരന്‍ ഇതും തട്ടും, ആരോഗ്യവാനായി അടുത്ത മാലപണിയും; രഘുനാഥ് പലേരി
മാര്‍ച്ച് 30നാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ശ്രീനിവാസനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. തുടര്‍ന്ന് മാര്‍ച്ച് 31ന് ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി. മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ഹൃദയസംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീനിവാസന് ആശംസകളുമായി തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി എത്തിയിരിക്കുകയാണ്. ‘എന്റെ തട്ടാന്‍ ഭാസ്‌കരന്‍ ഇതും തട്ടും. ആരോഗ്യവാനായി അടുത്ത മാലപണിയും’ രഘുനാഥ് പലേരി കുറിച്ചു.
1988 ല്‍ പുറത്തിറങ്ങിയ പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രമാണ് തട്ടാന്‍ ഭാസ്‌കരന്‍. ചിത്രത്തിന്റെ തിരക്കഥ രഘുനാഥ് പലേരിയുടേതാണ്. സത്യന്‍ അന്തിക്കാടാണ് ചിത്രത്തിന്റെ സംവിധായകന്‍.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യ നില മെച്ചപ്പെടുന്നുണ്ട്. വെന്റിലേറ്റർ സംവിധാനം മാറ്റിയെന്നും തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളതെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ ഇന്നലെ അറിയിച്ചിരുന്നു.
അതേസമയം ആശുപത്രി കിടക്കയിലും സ്വതസിദ്ധമായ നര്‍മ്മം കൈവിടാത്ത ശ്രീനിവാസനെക്കുറിച്ച് സുഹൃത്തും നിര്‍മ്മാതാവുമായ മനോജ് രാംസിംഗ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു. “ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതല്‍ ആയിപ്പോയാൽ കുറച്ചു മനോജിന് തന്നേക്കാം, മിനിറ്റുകൾക്ക് മുൻപ് ഐസിയുവിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ, ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളിൽ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല”, മനോജ് രാംസിംഗ് ഫേസ്ബുക്കില്‍ കുറിച്ചു.
ശ്രീനിവാസനെ നായകനാക്കി താന്‍ സംവിധാനം ചെയ്‍ത അയാള്‍ ശശി എന്ന ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ സ്റ്റില്ലുകള്‍ വ്യാജ വാര്‍ത്തകളില്‍ ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി സംവിധായകന്‍ സജിന്‍ ബാബുവും രംഗത്തെത്തിയിരുന്നു.
