Connect with us

സാഹിത്യ സംഭാവനകൾക്കൊപ്പം സ്വഭാവ ഗുണം പരിഗണിക്കണോ ?; ഒഎൻവി അവാർഡ് ചോദ്യം ചെയ്യപ്പെടുമ്പോൾ !

Malayalam

സാഹിത്യ സംഭാവനകൾക്കൊപ്പം സ്വഭാവ ഗുണം പരിഗണിക്കണോ ?; ഒഎൻവി അവാർഡ് ചോദ്യം ചെയ്യപ്പെടുമ്പോൾ !

സാഹിത്യ സംഭാവനകൾക്കൊപ്പം സ്വഭാവ ഗുണം പരിഗണിക്കണോ ?; ഒഎൻവി അവാർഡ് ചോദ്യം ചെയ്യപ്പെടുമ്പോൾ !

കവി ഒ.എൻ.വി കുറുപ്പിന്റെ സ്മരണാർഥം ഒ.എൻ.വി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ ഒ.എൻ.വി സാഹിത്യ അവാർഡിനായി ഇത്തവണ തിരഞ്ഞെടുത്തത് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെയാണ് . മൂന്നു ലക്ഷംരൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്. പ്രഭാവർമയും ആലങ്കോട് ലീലാകൃഷ്ണനും ഡോ. അനിൽ വള്ളത്തോളുമടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ നിർണയിച്ചത്.

വിവിധ ഇന്ത്യൻ ഭാഷകളിലായി മഹത്തായ സാഹിത്യസംഭാവനകൾ നൽകിയവരെയാണ് ഒ.എൻ.വി അവാർഡിന് പരിഗണിക്കുന്നതെങ്കിലും ഇതാദ്യമായാണ് മലയാളത്തിൽ നിന്നല്ലാത്ത സാഹിത്യപ്രതിഭയ്ക്ക് പുരസ്കാരം ലഭിക്കുന്നത്.

‘നാൽപതുവർഷത്തെ ചലച്ചിത്രജീവിതത്തിനിടയിൽ വൈരമുത്തു രചിച്ച ഏഴായിരത്തോളം കവിതകളിൽ മിക്കതും മലയാളിയുടെ മനസ്സിൽ ജീവിക്കുന്നവയാണ്. ഒ.എൻ.വി കുറുപ്പ് വ്യാപരിച്ച കവിതാ ചലച്ചിത്രഗാനമേഖലയിൽ തന്നെയാണ് ഏറിയ കൂറും വൈരമുത്തു വ്യാപരിച്ചതും മഹത്തായ നേട്ടങ്ങൾ കൈവരിച്ചതും.

കവിതക്കുപുറമേ ചില നോവലുകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷൺ എന്നിവക്കുപുറമേ പുരസ്കാരങ്ങളാൽ സമ്പന്നൻ കൂടിയാണ് അദ്ദേഹം. മലയാളിയുടെ മനസ്സിനോട് ഏറ്റവും അധികം ഇണങ്ങിയ എഴുത്തുകാരനെന്ന നിലയില്‍ ഒ.എൻ.വി പുരസ്കാരം വന്നു ചേരേണ്ടതുണ്ട് എന്ന് ജഡ്ജിങ് കമ്മറ്റി വിലയിരുത്തുകയുണ്ടായി. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെപ്പറ്റി ഒ.എൻ.വിയെപ്പോലെ തന്നെ വൈരമുത്തു ധാരാളമായി കവിതകൾ രചിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ കവിതകളിൽ മുഖ്യമായതെല്ലാം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകവഴി, മലയാളിക്ക് പരിചിതമാണ് വൈരമുത്തുവിന്റെ കഥകൾ. ‘സിരിതുനേരം മനിതനായിരുന്തവൻ’ എന്ന പുസ്തകം മാതൃഭൂമി ബുക്സാണ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിച്ചത്. കെ.എസ് വെങ്കിടാചലമാണ് ആ കഥകൾ പരിഭാഷപ്പെടുത്തിയത്.

“റോജ’യിലെ ചിന്ന ചിന്ന ആശൈ എന്നുതുടങ്ങുന്ന ഗാനവും ‘കന്നത്തിൽ മുത്തമിട്ടാൽ’ എന്ന ചിത്രത്തിലെ ഒരു ദൈവം തന്ത പൂവേ എന്നു തുടങ്ങുന്ന ഗാനവുമെല്ലാം വൈരമുത്തുവിന്റെ മികവുറ്റ സംഭാവനകളാണ്. വൈരമുത്തുവിനെ ഒരു അന്യഭാഷാ കവിയായിട്ട് മലയാളി ഒരിക്കലും കണ്ടിട്ടില്ല. അതുകൊണ്ടുതന്നെയാണ് ഒ.എൻ.വി വ്യാപരിച്ച മേഖലയിൽ തന്നെയുള്ള ഒരു പ്രതിഭയ്ക്ക് പുരസ്കാരം നൽകാൻ ജൂറി തീരുമാനമെടുത്തതുമെന്നാണ് അവാർഡ് പ്രഖ്യാപിച്ചു കൊണ്ട് ‘ജൂറി അംഗം ഡോ. അനിൽ വള്ളത്തോൾ പറഞ്ഞത്. ഈ പറഞ്ഞതിൽ നിന്നും ആരാണ് വൈരമുത്തു എന്നും എന്താണ് അദ്ദേഹത്തിന്റെ സംഭവനയെന്നും നിങ്ങൾക്കും മനസിലായിരിക്കുമല്ലോ?

ഇനി രണ്ട് വർഷം മുമ്പ് വൈരമുത്തു എന്ന പേര് തമിഴ് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് മറ്റൊരു ഹാഷ്ടാഗിനൊപ്പമായിരുന്നു. 2018 ഇൽ ആരംഭിച്ച #IndianMeToo മൂവ്‌മെന്റിന്‍റെ ഭാഗമായി വൈരമുത്തുവിനെതിരെ ലൈംഗിക അതിക്രമത്തിന്‍റെ ആരോപണങ്ങളുമായി 17 സ്ത്രീകളാണ് മുന്നോട്ട് വന്നത് – ഇതിൽ ഭൂരിഭാഗവും തൊഴിലിടങ്ങളിൽ നടന്ന അതിക്രമങ്ങളാണ്.

അന്ന് വൈരമുത്തുവിനെതിരെ ലൈംഗിക ആരോപണമുന്നയിച്ച യുവതികളിൽ ഗായിക ചിന്മയി ശ്രീപദയുടെ പേരായിരുന്നു കൂടുതലും ഉയർന്നുകേട്ടത് .. തെന്നിന്ത്യയില്‍ മീടു ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ച സംഭവങ്ങളിലൊന്നായിരുന്നു വൈരമുത്തുവിനെതിരെ ചിന്മയി നല്‍കിയ ആദ്യ പരാതി.

ലോകമെമ്പാടും പടർന്നു പിടിച്ച മീ ടു ക്യാംപെയിന്റെ ഭാഗമായി 2018ലാണ് ചിന്മയി വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഒരിക്കൽ പാട്ടിന്റെ വരികൾ വിശദീരിച്ചുതരുന്നതിനിടെ വൈരമുത്തു തന്നെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നും എന്തു ചെയ്യണമെന്ന് അറിയാതെ താൻ വീട്ടിൽ നിന്ന് ഒാടി രക്ഷപ്പെടുകയായിരുന്നുവെന്നും താരം ആരോപിച്ചിരുന്നു. കൂടാതെ സ്വിറ്റ്സർലാന്റിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴും തന്നെ അപായപ്പെടുത്താനുള്ള നീക്കം ഉണ്ടായെന്നും ചിൻമയി ആരോപിച്ചിരുന്നു.

വൈരമുത്തുവിനെതിരെ ദേശീയ വനിതാ കൗണ്‍സിലിലടക്കം പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഇതുവരെയും അവര്‍ സ്വീകരിച്ചില്ലെന്ന് ചിന്മയി പറഞ്ഞു .വൈരമുത്തുവിനെതിരായ ചിൻമയിയുടെ ആരോപണങ്ങൾ വലിയ വിവാദങ്ങളായിരുന്നു അന്ന് സൃഷ്ടിച്ചിരുന്നത് .

എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു വൈരമുത്തുവിന്റെ പ്രതികരണം. 2019ൽ വൈരമുത്തുവിന് ഓണററി ഡോക്ടറേറ്റ് നൽകിയതിനെയും ചിന്മയി രൂക്ഷമായി വിമർശിച്ചിരുന്നു. തുടർച്ചയായ പീഡനങ്ങൾക്കും വൈരമുത്തുവിന് ഡോക്ടറേറ്റ് നൽകണം എന്നായിരുന്നു ഗായികയുടെ അന്നത്തെ പ്രതികരണം.

ഇപ്പോഴത്തെ ഒഎൻവി അവാർഡിനെതിരെയും ചിന്മയി രംഗത്തെത്തിയിരുന്നു. മിസ്റ്റര്‍ വൈരമുത്തുവിന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി നല്‍കുന്ന അഞ്ചാമത് ഒഎന്‍വി പുരസ്‌കാരം. വാവ്… അന്തരിച്ച ഒഎന്‍വി കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും- എന്നായിരുന്നു ചിന്മയിയുടെ പ്രതികരണം.

തുടർന്ന് വിഷയത്തിൽ പ്രതിശേഷവുമായി സിനിമയിലെ വനിതാപ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍ ഇന്‍ ഇന്‍ സിനിമ കളക്ടീവും രംഗത്തുവന്നിരുന്നു. എല്ലാവരും അതി രൂക്ഷമായി വിമർശിച്ചപ്പോഴും ഒഎൻവി കൾച്ചറൽ അക്കാദമി ചെയർമാൻ കൂടിയായ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞ വാക്ക് ശ്രദ്ധേയമാവുകയാണ് . സ്വഭാവഗുണം പരിശോധിച്ചല്ല സാഹിത്യ പുരസ്കാരം നൽകുന്നതെന്നായിരുന്നു അടൂർ പറഞ്ഞത്.

ഈ പ്രസ്താവന ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ലൈംഗികാതിക്രമണ ആരോപണം സ്വഭാവ ഗുണത്തിൽ തളച്ചിടേണ്ടതാണോ? എന്ന ചോദ്യം ഒരു വശത്തുള്ളപ്പോൾ മറുവശത്ത് ഒരു സാഹിത്യകാരന്റെ സാഹിത്യ സംഭാവന തിരസ്കരിക്കപ്പെടാനാണോ എന്ന ചോദ്യത്തിനും മൂല്യമുണ്ട്.

about ONV AWARD

More in Malayalam

Trending

Recent

To Top