തെന്നിന്ത്യയെ അപേക്ഷിച്ച് ബോളിവുഡില്‍ സിനിമകള്‍ വിജയിക്കുന്നില്ല; ബോളിവുഡ് സിനിമകള്‍ക്ക് വേണ്ടി തെലുങ്ക് സിനിമ ഇന്‍ഡസ്ട്രി ഉപേക്ഷിക്കാന്‍ ധൈര്യമില്ലെന്ന് രമ്യ കൃഷ്ണന് !
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് രമ്യ കൃഷ്ണന്. അഞ്ച് ഭാഷകളിലായി 260-ലധികം സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലും നായിക വേഷം ചെയതു. നാല് ഫിലിംഫെയര്‍ അവാര്‍ഡുകളും മൂന്ന് നന്ദി അവാര്‍ഡുകളും തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാര്‍ഡ് പ്രത്യേക പരാമര്‍ശവും രമ്യ നേടിയിട്ടുണ്ട് . ഇപ്പോഴിതാ തെന്നിന്ത്യയെ അപേക്ഷിച്ച് ബോളിവുഡില്‍ സിനിമകള്‍ വിജയിക്കുന്നില്ലെന്ന് നടി രമ്യ കൃഷ്ണന്.
തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്നതിനാല്‍ ബോളിവുഡ് സിനിമകള്‍ക്ക് വേണ്ടി തെലുങ്ക് സിനിമ ഇന്‍ഡസ്ട്രി ഉപേക്ഷിക്കാന്‍ ധൈര്യമില്ലെന്നും രമ്യ കൃഷ്ണന് പറഞ്ഞു. ഒരു നിശ്ചിത ഇന്‍ഡസ്ട്രിയില്‍ നിരവധി സിനിമകള്‍ ചെയ്യണമെങ്കില്‍ വിജയ ചിത്രങ്ങള്‍ ഉണ്ടാകണം. അത് ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ സംഭവിക്കുന്നില്ല. തെലുങ്ക് സിനിമകള്‍ ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്നും നടി പി ടി ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.
അര്‍ഹിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. കമല്‍ ഹാസന് നായകനായ ‘പഞ്ചതന്തിരം’ എന്ന സിനിമയിലേത് പോലെ. അതില്‍ ഞാന്‍ കോള്‍ ഗേള്‍ ആയ മാഗി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് രജനികാന്തിന്റെ ‘പടയപ്പ’യില്‍ ഒരു പ്രതിനായികയായാണ് വേഷമിട്ടത്. തുടര്‍ന്ന് ‘സൂപ്പര്‍ ഡ്യൂലക്സ്’ചെയ്തു. ഇത്തരം കഥാപാത്രങ്ങളൊക്കെ നിരവധി അവസരങ്ങളാണ് നല്‍കിയത്. ഒരു പക്ഷേ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതെ പോയതിന് കാരണവും അത് തന്നെയാകാം’ രമ്യ കൂട്ടിച്ചേര്‍ത്തു.
വിജയ് ദേവരകൊണ്ട നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം ‘ലൈഗര്‍’ ആണ് രമ്യ കൃഷ്ണന്റേതായി റിലീസിന് എത്തിയ പുതിയ ചിത്രം. വിജയ്യുടെ അമ്മയായ ബാലാമണി എന്ന കഥാപാത്രത്തെയാണ് നടി സിനിമയില്‍ അവതരിപ്പിച്ചത്. ട്രെയ്ലര് റിലീസ് ചെയ്തപ്പോള്‍ തന്നെ രമ്യയുടെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളായിരുന്നു വന്നിരുന്നത്.ആഗസ്റ്റ് 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിനത്തില്‍ ഉയർന്ന കളക്ഷന്‍ ലഭിച്ചെങ്കിലും പിന്നീട് തകര്‍ന്നടിയുന്ന കാഴ്ചയാണുള്ളത്. ആദ്യ ദിനത്തില്‍ 30 കോടിയ്ക്ക് മുകളില്‍ കളക്റ്റ് ചെയ്ത ചിത്രം മൂന്നാം ദിവസത്തിലേക്ക് എത്തുമ്പോള്‍ എട്ട് കോടിയ്ക്ക് അടുത്ത് മാത്രമാണ് നേടിയിരിക്കുന്നത്.രണ്ടാം ദിനത്തില്‍ തന്നെ സിനിമയുടെ കളക്ഷനില്‍ വലിയ ഇടിവാണ് സംഭവിച്ചത്. 7.70 കോടിയായിരുന്നു സിനിമയുടെ രണ്ടാം ദിന കളക്ഷന്‍. മൂന്നാം ദിവസത്തില്‍ അത് 7.50 കോടിയിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.
