News
ഇരുവർ സിനിമയിൽ പ്രകാശ് രാജ്, അയ്യപ്പനും കോശിയിലും ബിജു മേനോൻ; ഈ രണ്ടു കഥാപാത്രങ്ങൾ സഹനടനാകുന്നത് എങ്ങനെ?; ദേശീയ അവാർഡിനെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾ!
ഇരുവർ സിനിമയിൽ പ്രകാശ് രാജ്, അയ്യപ്പനും കോശിയിലും ബിജു മേനോൻ; ഈ രണ്ടു കഥാപാത്രങ്ങൾ സഹനടനാകുന്നത് എങ്ങനെ?; ദേശീയ അവാർഡിനെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾ!
അറുപത്തിയെട്ടാമത് ദേശീയ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ മലയാളി പ്രേക്ഷകർക്ക് വിങ്ങുന്ന നോവോർമയാവുകയാണ് സംവിധായകൻ സച്ചി. മികച്ച സംവിധായകൻ (സച്ചി), സഹനടൻ (ബിജു മേനോൻ), ഗായിക (നഞ്ചിയമ്മ), സംഘട്ടനം (രാജശേഖർ, മാഫിയ ശശി, സുപ്രീം സുന്ദർ) എന്നീ നാലു വിഭാഗങ്ങളിലാണ് അയ്യപ്പനും കോശിയും പുരസ്കാര പട്ടികയിൽ ഇടം നേടിയത്. നഞ്ചിയമ്മയടക്കം സച്ചി കണ്ടെത്തിയവരൊക്കെ പുരസ്കാരനിറവിലേക്ക് ഉയർത്തപ്പെടുമ്പോൾ ഈ സന്തോഷം കാണാൻ സച്ചി ഇല്ലാതെ പോയെന്ന സങ്കടം ബാക്കിയാകുന്നു.
അതേസമയം, അയ്യപ്പനും കോശിയും സിനിമയിലെ ബിജു മേനോൻ കഥാപാത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. ഇരുവർ സിനിമയിൽ പ്രകാശ് രാജ്, അയ്യപ്പനും കോശിയിലും ബിജു മേനോൻ ഈ രണ്ടു കഥാപാത്രങ്ങൾ സഹനടനായിപ്പോകുന്നത് എങ്ങനെ എന്നാണ് സിനിമാ പേജിൽ വന്ന ഒരു ചർച്ച.
ഒരു ആക്ടർക്കോ ആക്ട്രസിനോ അവാർഡ് കിട്ടാൻ ഏറ്റവും സാധ്യത ഉണ്ടെന്നു തോന്നുന്ന കാറ്റഗറിയിൽ ആണ് അയാളെ അവാർഡിന് അയക്കുന്നത്. അയ്യപ്പനും കോശിയും സിനിമയിൽ ബിജു മേനോനു അവാർഡ് കിട്ടാൻ സാധ്യത സപ്പോർട്ടിങ് ക്യാരക്ടറിന് ആണെന്ന് തോന്നിയത്കൊണ്ട് മേക്കേഴ്‌സ് ആ കാറ്റഗറിയിൽ ആണ് അവാർഡിന് അയച്ചത്. എന്നുള്ള മറുപടികളും കാണാം..
“ഒരു സിനിമയിൽ തുല്യ പ്രാധാന്യമുള്ള രണ്ട് നായക കഥാപാത്രങ്ങൾ. അതിൽ ഒരെണ്ണം അവതരിപ്പിച്ചത് ഒരു ‘താരം’ ആയതുകൊണ്ട് മാത്രം, മറ്റെ ആൾ ‘സഹ നടൻ’ ആകുന്നത് എങ്ങനെയാണ്? എനിക്കീ സംശയം തോന്നിയിട്ടുള്ളത് ഈ രണ്ടുപേരുടെ കാര്യത്തിലാണ്.
1997 – പ്രകാശ് രാജ് – ഇരുവർ
2020 – ബിജു മേനോൻ – അയ്യപ്പനും കോശിയും
ഇനിയും കാണും ഉദാഹരണങ്ങൾ. ഈ അവാർഡ് ‘രണ്ടാമത്തെ മികച്ച നടൻ/നടി’ എന്നാക്കിയാൽ, മറ്റ് character roles അഭിനയിക്കുന്നവർക്ക് അത് നിഷേധിക്കപ്പെടുമോ?” എന്നായിരുന്നു പോസ്റ്റിൽ പറഞ്ഞിരുന്നത്.
പോസ്റ്റുകൾ നല്ലരീതിയിൽ ചർച്ചയായിട്ടുണ്ട്. ഈ ചോദ്യത്തിന് മറുപടിയുമായി നിരവധി പേരാണ് പോസ്റ്റിനു താഴെ എത്തുന്നത്.
“ഒരു ആക്ടർക്കോ ആക്ട്രസിനോ അവാർഡ് കിട്ടാൻ ഏറ്റവും സാധ്യത ഉണ്ടെന്നു തോന്നുന്ന കാറ്റഗറിയിൽ ആണ് അയാളെ അവാർഡിന് അയക്കുന്നത്.അതു ലീഡ് ആണെങ്കിൽ അങ്ങനെ സപ്പോർട്ടിങ് ആണെങ്കിൽ അങ്ങനെ. സ്റ്റേറ്റ് അവാർഡ് ആയാലും നാഷണൽ അവാർഡ് ആയാലും ഓസ്കാർ ആയാലും ഇതാണ് അവസ്ഥ. ലീഡ് ആണോ സപ്പോർട്ടിങ് ആണോ എന്ന് കണക്കാക്കാൻ പ്രത്യേക റൂൾസ് ഒന്നും നിലവിൽ ഇല്ല.
അയ്യപ്പനും കോശിയും സിനിമയിൽ ബിജു മേനോനു അവാർഡ് കിട്ടാൻ സാധ്യത സപ്പോർട്ടിങ് ക്യാരക്ടറിന് ആണെന്ന് തോന്നിയത്കൊണ്ട് മേക്കേഴ്‌സ് ആ കാറ്റഗറിയിൽ ആണ് അവാർഡിന് അയച്ചത്. ( ഞാനും അതിനെ സപ്പോർട്ട് ചെയ്യുന്നു, ലീഡ് ആക്ടർ ക്യാറ്റഗറി ആയിരുന്നെങ്കിൽ മിക്കവാറും അയ്യപ്പന് കിട്ടില്ലാർന്നു.) ഓസ്‌കാറിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.
ഗോഡ്ഫാദർ ആദ്യഭാഗത്തിൽ ആരാ നായകൻ ചോദിച്ചാൽ എല്ലാവരും Al pacino എന്നാവും പറയുക. പക്ഷെ മൂപ്പർക്ക് ബെസ്റ്റ് സപ്പോർട്ടിങ് ആക്ടർ നോമിനേഷനും അതേ സിനിമയിൽ അഭിനയിച്ച മർലോണ് ബ്രാൻഡോക്ക് ബെസ്റ്റ് ലീഡ് ആക്ടറിലും നോമിനേഷൻ കിട്ടി. അതുപോലെ സൈലൻസ് ഓഫ് ലാമ്പിൽ 10 മിനിറ്റ് അഭിനയിച്ച ആന്റണി ഹോപ്കിൻസിന് ലീഡ് ആക്ടർ നോമിനേഷനും കിട്ടി.എന്നുള്ള മറുപടിക്ക് ഒരു മറുവാദവും ഉണ്ട്… nomination അയക്കുന്നത് സിനിമയാണ്, category തീരുമാനിക്കുന്നത് juryയാണ് എന്നും അഭ്യുപ്രായമുണ്ട്.
ബിജു മേനോൻ, പൃഥ്വിരാജ് എന്നീ നടന്മാരെ അതിഗംഭീരമായി ഉപയോഗിച്ച ചിത്രം കൂടിയായിരുന്നു അയ്യപ്പനും കോശിയും. സച്ചിയുടെ എഴുത്തിന്റെയും സംവിധാനത്തിന്റെയും മൂശയിൽ ബിജു മേനോനും പൃഥ്വിരാജും ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ മലയാളികൾക്കു മുമ്പിലെത്തി. ബിജു മേനോൻ എന്ന അഭിനേതാവിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി അയ്യപ്പനും കോശിയിലെ അയ്യപ്പൻ നായർ.
ഒടുവിൽ, ആ അഭിനയ മികവിന് ദേശീയ പുരസ്കാരം തേടിയെത്തുമ്പോൾ അതിനു കാരണമായ സച്ചിയുടെ വിയോഗം ഇരട്ടി വേദനയാണ് സിനിമാപ്രേമികൾക്ക് സമ്മാനിക്കുന്നത്. സച്ചി ചെയ്തു തീർത്ത ചിത്രങ്ങളേക്കാൾ, അദ്ദേഹത്തിന് ചെയ്തു തീർക്കാൻ കഴിയാതെ പോയ ചിത്രങ്ങൾ വലിയൊരു നോവോർമയാകുകയാണ്.
about ayyappanum koshiyum
