ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിന് ആവശ്യമായ തെളിവുകള്‍ എല്ലാം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു; അഡ്വ.ടിബി മിനി പറയുന്നു !
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമന്ന പ്രോസിക്യൂഷന്‍ ആവശ്യം കഴിഞ്ഞ ദിവസം വിചാരണ കോടതി തള്ളിയിരുന്നു. സാക്ഷികളെ കൂറുമാറ്റാന്‍ ശ്രമിച്ചു, തെളിവുകള്‍ നശിപ്പിച്ചു തുടങ്ങിയ വാദങ്ങള്‍ ഉയർത്തിയാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചതെങ്കിലും ഇതിനൊന്നും വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കായിരുന്നു കോടതി ദിലീപി ജാമ്യത്തില്‍ തുടരാന്‍ കഴിയുമെന്ന തീരുമാനത്തില്‍ എത്തിയത്. എന്നാല്‍ ജാമ്യം റദ്ദാക്കുന്നതിന് ആവശ്യമായ തെളിവുകള്‍ എല്ലാം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നുവെന്നാണ് അഡ്വ.ടിബി മിനി വ്യക്തമാക്കുന്നത്.
പ്രോസിക്യൂഷന്‍ കോടതിയില്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കിയിരുന്നുവെന്ന് അറിയാം. ഏതാണ്ട് മുന്നൂറിലേറെ തെളിവുകള്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ.കെവി സുനില്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഈ കേസില്‍ ജുഡീഷ്യറിയെ സംബന്ധിച്ച് മോശമായ അഭിപ്രായമുണ്ടാക്കുന്ന ഒരു സാഹചര്യമാണ് ആ കോടതിയില്‍ നിന്നും ഉണ്ടായതെന്നും ടിബി മിനി അഭിപ്രായപ്പെടുന്നു
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ കൊടുത്ത ഫോർവേർഡ് നോട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒരു വിഷയമുണ്ട്. കോടതിയില്‍ നിന്നും ഒരു തെളിവ്, അതായത് കൊല്ലാനുപയോഗിക്കുന്ന ഒരു പിച്ചാത്തി, അല്ലെങ്കില്‍ പിടിക്കപ്പെട്ട മയക്ക് മരുന്ന് കാണാതായാല്‍ അതില്‍ അന്വേഷണം നടത്തേണ്ടത് കോടതിയാണെന്നാണ് സി ആർ പി സിയില്‍ പറയുന്നത്.
ഇത്തരം വിഷയങ്ങള്‍ ഉണ്ടാവുമ്പോള്‍ അന്വേഷണം നടത്തേണ്ടതില്ലെന്ന് ആ നിയമത്തില്‍ പറയുന്നില്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം. കേസ് എടുക്കുന്ന കാര്യത്തില്‍ കോടതിയുടെ അനുവാദം വേണമെന്ന് പറയുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തോളമായി വിചാരണക്കോടതിയില്‍ നടക്കുന്ന ഈ കേസിന്റെ നടത്തിപ്പിനെക്കുറിച്ച് പ്രോസിക്യൂഷനും ഇരയായിട്ടുള്ള പെണ്‍കുട്ടിക്കും വലിയ പരാതിയാണുള്ളത് ടിബി മിനി പറയുന്നു.
സുപ്രീംകോടതിയുടെ മാർഗ്ഗ നിർദേശം പാലിക്കാതെയാണ് നടിയെ വിസ്തരിച്ചതെന്ന് പറയുന്നത് കോടതിക്ക് എതിരായി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മനുഷ്യരുടെ വിമർശനത്തിന് വിധേയമായിട്ടുള്ള കാര്യമാണ്. സുപ്രീംകോടതി പറയുന്ന മാനദണ്ഡങ്ങള്‍ വിചാരണക്കോടതി പാലിച്ചില്ലെന്നാണ് പ്രോസിക്യൂഷന്‍ കൊടുത്ത പരാതിയില്‍ പറയുന്നത്.
2017 ല്‍ തനിക്കുണ്ടായിട്ടുള്ള പീഡനത്തേക്കാള്‍ വലിയ പീഡനമായിരുന്നു കോടതിയിലുണ്ടായതെന്ന് ബോധ്യപ്പെടുകയും, അതിലൂടെ കടന്ന് പോയതുകൊണ്ട് ഞാന്‍ അതീജിവിതയായെന്നാണ് ആ പെണ്‍കുട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഒരു റേപ്പ് കേസിലെ ഇരയായ പെണ്‍കുട്ടിക്ക് കോടതിയില്‍ വന്ന് മൊഴി കൊടുക്കാന്‍ എന്തുമാത്രം മാനസിക പീഡനം അനുഭവിക്കേണ്ടി വരുമെന്നും അഡ്വ. ടിബി ചോദിക്കുന്നു.ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി ഒരു ഇരയ്ക്ക് കൃത്യമായ രീതിയില്‍ മൊഴികൊടുക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതിന് വേണ്ടി പ്രത്യേക കോടതികള്‍ വേണമെന്ന് പറയുന്നത്.
അതുമാത്രമല്ല, കംഫർട്ടബിളായ നിലയ്ക്ക് വേണം ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരങ്ങള്‍ പറയാനുമെന്നും കൃത്യമായ സുപ്രീംകോടതി നിർദേശമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇരയായ പെണ്‍കുട്ടിക്ക് തന്നെ പരാതിയുണ്ട്.അതിജീവിതയായ നടി ഹൈക്കോടതി മുഖേന ചില ആവശ്യങ്ങള്‍ പരാതിയിലൂടെ ഉന്നയിച്ചിരുന്നു. കേസിന്റെ വിസ്താരം നടക്കുമ്പോള്‍ തന്നെ കേള്‍ക്കുന്നത് ഒരു വനിത ജഡ്ജി ആയിരിക്കണമെനെ്നായിരുന്നു നടിയുടെ ആവശ്യം. എന്തുകൊണ്ടാണ് ആ കുട്ടി അങ്ങനെ പറഞ്ഞതെന്ന് നമ്മള്‍ ആലോചിക്കണം. എന്നാലിപ്പോള്‍ ആ പെണ്‍കുട്ടി പറയുന്നത് ഒരു കേസിലും വനിത ജഡ്ജിയെ ആവശ്യപ്പെട്ട് ആരും പോവരുതെന്നാണെന്നും ടിബി മിനി കൂട്ടിച്ചേർക്കുന്നു.
