‘ഞാൻ ചാടാത്ത പാലങ്ങളൊന്നുമില്ല എന്നതാണ് സത്യം,വെണ്ടുരുത്തി പാലത്തിന് മുകളിൽ നിന്നൊക്കെ ചാടിയിട്ടുണ്ട്; ബാബുരാജ്
മലയാളികള്ക്ക് വില്ലനായും ഹാസ്യതാരമായുമെല്ലാം ഇഷ്ടമുള്ള നടനാണ് ബാബുരാജ്. തന്റെ ജീവിതത്തില് വ്യത്യസ്തമായ പാതയിലൂടെയാണ് അദ്ദേഹം കയറിവന്നത്.. പിന്നീട് അങ്ങോട്ട് ഒട്ടനവധി നെഗറ്റീവ് വേഷങ്ങളാണ് ബാബുരാജ് ചെയ്തത്. എപ്പോഴും വില്ലൻ വേഷങ്ങൾ മാത്രം ചെയ്യുന്നതിനാൽ പുറത്ത് എവിടെ എങ്കിലും വെച്ച് കണ്ടാൽ പോലും ആളുകൾ മിണ്ടാൻ ഭയന്നു.
ജീവിതത്തിലും ബാബുരാജ് ഒരു വില്ലനാണെന്നാണ് അദ്ദേഹത്തെ അടുത്ത് അറിയും വരെ ഒരു വിഭാഗം പ്രേക്ഷകർ കരുതിയിരുന്നത്. ശേഷം 2011ൽ സാൾട്ട് ആന്റ് പെപ്പർ സിനിമ റിലീസ് ചെയ്തശേഷം ബാബുരാജ് എന്ന നടനെ കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാട് ആകെ മാറി. ഒരു തുണിസഞ്ചിയും രണ്ട് രാധാസ് സോപ്പും കൊണ്ട് കുക്ക് ബാബുവായി പ്രകടനം കാഴ്ചവെച്ച് അദ്ദേഹം നമ്മുടെ വീട്ടിലെ ഒരംഗത്തെപോലെയായി.
അതുവരെ ബാബുരാജ് എന്ന പേരുകേട്ടാൽ ഭയന്നിരുന്ന കുട്ടികൾ പോലും ചിരിച്ചുകൊണ്ട് അദ്ദേഹത്തെ കാണുമ്പോൾ രണ്ട് രാധാസ് എന്ന് വിളിച്ച് പറഞ്ഞ് കുശലം ചോദിക്കാൻ തുടങ്ങി. അഡ്വക്കേറ്റ് ബാബുരാജ് ജേക്കബ് എന്ന ബാബുരാജിന് പിന്നീട് തിരക്കിന്റെ നാളുകൾ ആയിരുന്നു.
ഹ്യൂമർ വേഷങ്ങളും ക്യാരക്റ്റർ റോളുകളും ഇടയ്ക്കിടെ വില്ലനും നായകനും മറ്റുമായി അദ്ദേഹം ഇപ്പോൾ മലയാള സിനിമയിലും അന്യഭാഷയിലും നിറഞ്ഞു നിൽക്കുന്നു. ഇതിനിടെ സംവിധായകന്റെ കസേരയിലും ബാബുരാജിനെ നമ്മൾ കണ്ടു. ബ്ലാക്ക് ഡാലിയ, മനുഷ്യമൃഗം, ബ്ലാക്ക് കോഫീ എന്നീ ചിത്രങ്ങൾ ബാബുരാജ് സംവിധാനം ചെയ്തവയാണ്.ഓർഡിനറി, മായാമോഹിനി, ഹണിബി ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ രസകരമായ വേഷങ്ങൾ ചെയ്തുവെങ്കിലും സാൾട്ട് ആന്റ് പെപ്പറിലെ കുക്ക് ബാബുവിനോളം ശ്രദ്ധേയനായ ജനകീയനായ മറ്റൊരു കഥാപാത്രം പിന്നീട് ബാബുരാജിനെ തേടി എത്തിയില്ല
അതുപോലെ തന്നെ ജോജിയിലെ ബാബുരാജിന്റെ ജോമോൻ എന്ന കഥാപാത്രത്തിനും കുക്ക് ബാബുവിന് ലഭിച്ച അത്രത്തോളം തന്നെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. കുഞ്ഞമ്മിണീസ് ഹോസ്പിറ്റലാണ് ബാബുരാജിന്റെ ഏറ്റവും പുതിയ റിലീസ്.
ഇന്ദ്രജിത്ത്, പ്രകാശ് രാജ്, നൈല ഉഷ, സരയൂ മോഹൻ എന്നിവരാണ് ബാബുരാജിനെ കൂടാതെ സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.സിനിമയുടെ പ്രമോഷൻ പരിപാടികളിൽ സജീവമായിരുന്ന ബാബുരാജ് ജിഞ്ചർമീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സ്റ്റണ്ട് ചെയ്തിരുന്ന കാലത്ത് അനുഭവിച്ചിരുന്ന കഷ്ടപ്പാടുകളെ കുറിച്ചും അന്ന് കാശ് സമ്പാദിക്കാൻ ചെയ്ത സാഹസീകതകളെ കുറിച്ചും വെളിപ്പെടുത്തി. ‘ഞാൻ ചാടാത്ത പാലങ്ങളൊന്നുമില്ല എന്നതാണ് സത്യം. വെണ്ടുരുത്തി പാലത്തിന് മുകളിൽ നിന്നൊക്കെ ചാടിയിട്ടുണ്ട്.’
‘അതുപോലെ തന്നെ വിനയൻ സാറിന്റെ ഒരു സിനിമ ചെയ്യുന്ന സമയത്ത് പാലത്തിന് മുകളിൽ നിന്നും ചാടിയ ഒരു കഥയുണ്ട്. അന്നൊക്കെ ഫൈറ്റേഴ്സ് പാലത്തിന് മുകളിൽ നിന്നും ചാടിയാൽ അപ്പോൾ തന്നെ പേമെന്റ് കിട്ടും. പക്ഷെ നമുക്ക് ഒന്നും അന്ന് കാശില്ല. ചാടിയാൽ പതിനായിരം രൂപ പേമന്റുണ്ടെന്ന് അറിഞ്ഞതോടെ ശശി മാസ്റ്ററോട് പറഞ്ഞ് ആ സീൻ ചോദിച്ച് വാങ്ങി.’
സ്ത്രീവേഷം കെട്ടി വിഗ് ഒക്കെ വെച്ചാണ് ചാടിയത്. ചാട്ടമൊക്കെ കഴിഞ്ഞ് നീന്തി കരയ്ക്ക് കയറിപ്പോളാണ് അറിയുന്നത് വിഗ് തലയിൽ ഇല്ല അത് ഒഴുകിപ്പോയി. വിഗ് പോയതോടെ വിഗ്കാരൻ പ്രശ്നമുണ്ടാക്കി. അങ്ങനെ കിട്ടിയ പതിനായിരത്തിൽ നിന്നും ഏഴായിരം രൂപ വിഗ്കാരന് കൊടുക്കേണ്ടി വന്നു. ചാടിയത് വെറുതെയായി. ബാക്കി കിട്ടിയത് മൂവായിരം രൂപയാണ്. അതുപോലെ തന്നെ ഗ്ലാസ് ബ്രേക്കിങ് സീൻ ചെയ്താലും സ്പോട്ടിൽ കാശ് കിട്ടും.’
‘ആർട്ട് പക്ഷെ ചിലപ്പോൾ കൊണ്ടുവരുന്നത് വളരെ നിലവാരം കുറഞ്ഞ ഗ്ലാസ് ആയിരിക്കും. ആദ്യത്തെ ശ്രമത്തിൽ പൊട്ടിയെന്ന് വരില്ല. അതുകൊണ്ട് തലയടിച്ചൊക്കെ വീഴും. കാശ് സ്പോട്ടിൽ കിട്ടുമല്ലോയെന്ന് ആലോചിച്ച് ചോദിച്ച് വാങ്ങി ഒരു ഗ്ലാസ് ബ്രേക്കിങ് സീൻ ചെയ്ത് കൈ മുഴുവൻ വലിയ മുറിവുകൾ ഉണ്ടായി. അത് മറയ്ക്കാനാണ് ഞാൻ പിന്നീട് കയ്യിൽ ടാറ്റു ചെയ്തത് പോലും’, അനുഭവം വിവരിച്ച് ബാബുരാജ് പറഞ്ഞു.
