News
സുശാന്ത് കേസിന് പിന്നിൽ ബിഹാർ തിരഞ്ഞെടുപ്പ്: റിയ ചക്രവർത്തി…
സുശാന്ത് കേസിന് പിന്നിൽ ബിഹാർ തിരഞ്ഞെടുപ്പ്: റിയ ചക്രവർത്തി…
നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഊതിപ്പെരുപ്പിക്കുകയാണെന്ന് നടി റിയ ചക്രവർത്തി. മാധ്യമ വിചാരണ തനിക്കു കടുത്ത മാനസിക വിഷമമുണ്ടാക്കുന്നതും സ്വകാര്യതയിലുള്ള കടുന്നുകയറ്റവുമാണെന്നും സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ നടി പരാതിപ്പെട്ടു.
തനിക്കെതിരെയുള്ള എഫ്ഐആർ പട്നയിൽനിന്ന് മുംബൈയിലേക്കു മാറ്റണണമെന്നും ബിഹാർ പൊലീസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്നുമുള്ള റിയയുടെ ഹർജി കോടതി ഇന്നു വീണ്ടും പരിഗണിക്കും. തന്നെ കുറ്റക്കാരിയെന്നു വിധിക്കുന്നു. രാഷ്ട്രീയ അജണ്ടകളുടെ ബലിയാടാക്കുകയാണ്. നടൻമാർ അശുതോഷ് ഭക്രെയും സമീർ ശർമയും അടുത്തിടെ ആത്മഹത്യ ചെയ്തെങ്കിലും നിശ്ശബ്ദതയാണെന്നും റിയ ആരോപിച്ചു.
അതിനിടെ, റിയ ചക്രവർത്തിയെയും സഹോദരൻ ഷോവിക്കിനെയും ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ്) മുംബൈയിൽ വീണ്ടും ചോദ്യം ചെയ്തു. സുശാന്തിന്റെ സുഹൃത്തും ഒപ്പം താമസിച്ചിരുന്നയാളുമായ സിദ്ധാർഥ് പിഥാനിയെയും ചോദ്യം ചെയ്തു. 18 ലക്ഷം രൂപയുടെ വരുമാനം അധികൃതരെ അറിയിച്ച റിയയുടെ അധിക നിക്ഷേപങ്ങളെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യൽ. ബാന്ദ്രയ്ക്കടുത്ത് ഖാർ റോഡിലും നവിമുംബൈയിലെ ഉൾവെയിലും റിയ വാങ്ങിയ വീടുകൾക്കായി പണം ലഭിച്ചത് എവിടെ നിന്നാണെന്നും അന്വേഷിക്കുന്നു.
തന്റെ വരുമാനത്തിൽ നിന്നുള്ള പണവും ബാക്കി വായ്പ എടുത്തുമാണ് വീടുകൾ വാങ്ങിയതെന്നാണ് നടി ചോദ്യം ചെയ്യലിൽ പറഞ്ഞത്. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ അച്ഛന് പ്രതിമാസം ഒരു ലക്ഷം രൂപ പെൻഷനുണ്ടെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ, 2 ദിവസങ്ങളായി 22 മണിക്കൂറോളം ഷോവിക്കിനെ ചോദ്യം ചെയ്ത ശേഷമാണ് ഇന്നലെ വീണ്ടും വിളിച്ചുവരുത്തിയത്. റിയയുടെ ചാർട്ടേഡ് അക്കൗണ്ടന്റിനെയും ചോദ്യം ചെയ്തിരുന്നു.
about sushnath sing
