Malayalam
കോവിഡ് അഹങ്കാരത്തിന് ശിക്ഷിക്കാനായി ദൈവം എടുത്ത പുതിയാവതാരമാണെന്ന് ബാലചന്ദ്ര മേനോൻ!
കോവിഡ് അഹങ്കാരത്തിന് ശിക്ഷിക്കാനായി ദൈവം എടുത്ത പുതിയാവതാരമാണെന്ന് ബാലചന്ദ്ര മേനോൻ!
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനും സംവിധായകനുമാണ് ബാലചന്ദ്ര മേനോന്. എന്നാല്‍ ഇപ്പോള്‍ കോവിഡ് അഹങ്കാരത്തിന് ശിക്ഷിക്കാനായി ദൈവം തമ്ബുരാന് എടുത്ത പുതിയാവതാരമാണെന്ന് എന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്ന് പറയുകയാണ് താരം.
ബാലചന്ദ്ര മേനോന്റെ കുറിപ്പ്:
ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന് ചോദിച്ചു കൊണ്ട് ദീര്‍ഘനാളത്തെ മൗനം ഞാന്‍ മുറിക്കട്ടെ …
ഒള്ളത് പറഞ്ഞാല്‍ ഞാന്‍ ഏറ്റവും ഒടുവില്‍ സമാധാനമായി പുറത്തിറങ്ങിയത്ത് മാര്‍ച്ച് 8 ന് ബഹറിനില്‍ നിന്ന് വന്ന എന്റെ സുഹൃത്ത് രാംഗോപാലമേനോനും കുടുംബവുമായി അത്താഴം കഴിക്കാനാണ് ….. പിന്നെ ഒറ്റ ഇരിപ്പാ ….
എന്ന് പറഞ്ഞാല്‍ എങ്ങോട്ടു തിരിഞ്ഞാലും കോവിഡ് …
പുറത്തേക്കിറങ്ങുന്നതു ആരെ കാണാനാണ് ?
ഒരു ചായ കുടിക്കാന്‍ പറ്റുമോ ?
ഏതെങ്കിലും രീതിയില്‍ ഒരു ഷോപ്പിംഗ് നടത്താന്‍ പറ്റുമോ ?
എതിരെ വരുന്ന പരിചയക്കാരന് കൈകൊടുക്കാന്‍ പറ്റുമോ ?
എപ്പോഴും രണ്ടു മീറ്റര്‍ സാമൂഹ്യ ദൂരം നില നിര്‍ത്തണം . സാധിക്കുമോ ? പച്ചനോട്ട് ഒന്ന് കൈത്തലത്തിലിട്ടു തൃപ്തിയോടെ ഒന്ന് എണ്ണാന്‍ പറ്റുമോ?
രക്ഷയില്ല !
കസേരയില്‍ മലര്‍ന്നു കിടന്നു ഒന്ന് പത്രം വായിക്കാന്‍ പറ്റുമോ ? പത്രത്തിലൂടെയും കോവിഡ് പടരുമത്രെ ..
എന്തിനധികം പറയുന്നു ?
സ്വന്തം മുഖം ഒന്ന് പൂര്‍ണ്ണമായും കണ്ടിട്ട് എത്ര നാളായി ?
ആണുങ്ങള്‍ക്ക് മീശ കറുപ്പിക്കണ്ട , മഹിളകള്‍ക്കു ചുണ്ടു ചോപ്പിക്കണ്ട ..
.അത്രയും സൗകര്യമായി …
“ആരാന്റെ മുല്ല കൊച്ചു മുല്ല ” എന്ന എന്റെ ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ച അനാഥന് എന്ന കഥാപാത്രത്തോട് ക്ലൈമാക്സില്‍ പി.കെ .അബ്രഹാം അവതരിപ്പിക്കുന്ന പള്ളീലച്ചന് ചോദിക്കുന്ന ഒരു നിസ്സഹായമായ ഒരു ചോദ്യം ഓര്‍മ്മ വന്നു പോകുന്നു …
“അനാഥാ , നീ ആരാണ് കുഞ്ഞേ?”
മരിച്ചുപോയ പുണ്യാത്മാക്കള്‍ക്കു തര്‍പ്പണം ചെയ്യാനുള്ള അവസരം കൂടി കോവിഡ് നിഷേധിച്ചപ്പോള്‍ പൊന്തി വന്ന ചോദ്യവും അത് തന്നെയാണ് …
” കുഞ്ഞേ കോവിഡ് , നീ ആരാണ് ? നിനക്കെന്താണ് വേണ്ടത് ?
നീ ഞങ്ങളെ മനസ്സമാധാനമായി ജീവിക്കാന്‍ സമ്മതിക്കില്ലേ ?”
ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയുമൊക്കെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ഞാനും . എന്നാല്‍ എന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ ഞാന്‍ തീരെ അമാന്തം കാണിക്കാറുമില്ല . ഏറ്റവും ഒടുവില്‍ ഞാന്‍ ബലിയിട്ടത് എന്റെ അച്ഛന് വേണ്ടിയാണ്. അമ്മയെയും പെങ്ങന്മാരെയും കൂട്ടി അതിരാവിലെ തന്നെ ഞാന്‍ പാപനാശം കടപ്പുറത്തെത്തി . എന്താ തിരക്ക്? മരിച്ചുപോയ എന്റെ സുഹൃത്ത് ശ്രീകുമാറിന്റെ സഹോദരന് ബാബു എനിക്ക് കര്‍മ്മം ചെയ്യാനുള്ള ഇടവും ഒരു കര്‍മ്മിയും നേരത്തെ റിസേര്‍വ് ചെയ്തിരുന്നു .ഞാന്‍ ബാലചന്ദ്ര മേനോന് അല്ലായിരുന്നെങ്കില്‍ ഞാന്‍ ആശിച്ച ഒരു സന്ദര്‍ഭമായിരുന്നു അത് .കര്‍മ്മിക്കു മുന്നിലിരിക്കുന്ന എന്റെ മഹസ്സര്‍ തയ്യാറാക്കുന്ന പൊതുജനം .അവരുടെ തുറിച്ചുള്ള നോട്ടം …ഇടയ്ക്കു അടക്കിയ സ്വരത്തില്‍ “അത് ‘വിഗ്ഗാ’ ടാ എന്നുള്ള കണ്ടുപിടിത്തം ..ഇതിനിടയില്‍ എന്നോട് എന്തൊക്കയോ ഉരുവിടാന്‍ പറയുന്ന കര്‍മ്മി . പറയുന്നതു പോലെ ഉരുവിടുന്ന ഞാന്‍ ” സാറിന്റെ ആ ……പടത്തിലെ ….ആ സീന്‍ എനിക്ക് ഭയങ്കര ഇഷ്ട്ടമാ …”കൂട്ടത്തില്‍ നിന്ന് പൊന്തുന്ന അശരീരി . അല്‍പ്പം ദൂരെയായി ഒരു കസേരയില്‍ കുടയും ചൂടി ഇരിക്കുന്ന അമ്മ.
രാവിലത്തെയാണെങ്കിലും ഇളം വെയില് അമ്മയെ അലോസരപ്പെടുത്തുന്നുണ്ട്. കര്‍മ്മിയുടെ മുഖത്തു മനുഷ്യപ്പറ്റുള്ള ചിരികണ്ടതു ദക്ഷിണ വാങ്ങിയപ്പോഴാണ് .
എല്ലാം കഴിഞ്ഞപ്പോള്‍ എന്തിനു വേണ്ടി ഇത്രയും മിനക്കെട്ടു എന്ന എന്റെ മനസ്സിന്റെ ചോദ്യത്തിന് എനിക്കുത്തരം കിട്ടിയില്ല …
അച്ഛന്റെ മരണ ശേഷവും അമ്മ കൂടുതല്‍ സമയവും എന്നോടൊപ്പം താമസം തുടര്‍ന്നു . ഞാന്‍ അമ്മയുടെ ഒരു കൂട്ടുകാരനായി മാറി . അമ്മയുടെ മുടി മുറിക്കുന്നതും നഖം വെട്ടുന്നതുമൊക്കെ എന്റെ ജോലിയായി .’അമ്മ അത് ആസ്വദിക്കുന്നതായിട്ടും എനിക്ക് തോന്നി.ഒരിക്കല്‍ കട്ടിലില്‍കിടക്കുന്ന അമ്മയുടെ കാലിലെ നഖം വെട്ടുകയായിരുന്നു ഞാന്‍ . ‘അമ്മ എന്നെ സൂക്ഷിച്ചു നോക്കുന്നത് പെട്ടന്നാണ് ഞാന്‍ ശ്രദ്ധിച്ചത് . ഓര്‍ക്കാപ്പുറത്തെന്നപോലെ ‘അമ്മ ചോദിച്ചു :
” മോനെ, പുനര്ജന്മം എന്ന് ഒന്നുണ്ടോ ?”
“എന്തമ്മേ കാര്യം ?”
“ഉണ്ടെങ്കില്‍ നീ എന്റെ വയറ്റില്‍ തന്നെ പിറന്നാല്‍ മതി …”
ഒരു നിമിഷം ഞാന്‍ ഞെട്ടി . ഞാനോ അമ്മയോ ആ രാത്രി തീരും മുന്‍പേ മരിച്ചു പോകുമോ എന്നു ഭയന്നു . അതെ സമയം ഒരു മകന് അമ്മയില്‍ നിന്ന് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമായി ഞാന്‍ അതിനെ ഉള്‍ക്കൊണ്ടു …
അമ്മ മരിച്ചു കഴിഞ്ഞപ്പോഴും കര്‍ക്കിടകവാവ് വന്നു. വര്‍ക്കല പാപനാശത്തു പതിവുപോലെ ബലിയിടാന്‍ പോകാന്‍ ഏവരും തയ്യാറായി .എന്നാല്‍ ഞാന്‍ പിന്തിരിഞ്ഞു .അമ്മയുടെ കയ്യില്‍ നിന്നും അപൂര്‍വ്വമായി കിട്ടിയ അനുഗ്രഹം ഉള്ളപ്പോള്‍ ഇനി ബലി കര്‍മ്മത്തിനു എന്ത് കാര്യം ? ജീവിച്ചിരിക്കുമ്ബോള്‍ മനസ്സറിഞ്ഞു സ്നേഹിക്കാനും പരിചരിക്കാനും കഴിഞ്ഞാല്‍ പിന്നെ ഒരു തര്‍പ്പണവും ചെയ്യേണ്ടതില്ല എന്ന സന്ദേശമാണ് അമ്മ എനിക്ക് പറഞ്ഞു തന്നത് .അങ്ങിനെയുള്ള കര്‍മ്മം ചെയ്യാതെ മരിച്ചു കഴിഞ്ഞു കടപ്പുറത്തു പോയിരുന്നു തര്‍പ്പണം ചെയ്യാന്‍ ധൃതി കാണിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല .ആചാരമെന്നോ അനുഷ്ടാനമോ എന്ന നിലയില്‍ സന്തോഷം കണ്ടെത്തുന്നവരുടെ വികാരവും ഞാന്‍ ബഹുമാനിക്കുന്നു …
അപ്പോള്‍ കോവിഡ് , ഇത്തവണത്തെ തൃശൂര്‍ പൂരം നീ മുടക്കി, ഇപ്പോള്‍ കര്‍ക്കിടക് വാവ് ഇല്ലാതാക്കി ..ഇതിനൊക്കെ ഒരു പരിധിയുണ്ട് .ഈ കൊച്ചുജീവിതത്തില്‍ ഞങ്ങളുടെ ചെറിയ സന്തോഷങ്ങളെയാണു നീ ഇല്ലാണ്ടാക്കുന്നത് …ഞങ്ങള്‍ക്ക് റോഡിലൊക്കെ ഇറങ്ങി സ്വന്തം കയ്യും വീശി നെഞ്ചും വിരിച്ചു നടക്കണം .എത്ര നാളായി ഒരു സുഹൃത്തിനു ഹസ്തദാനം ചെയ്തിട്ട്…..ഒന്ന് കെട്ടിപ്പിടിച്ചിട്ട് …പള്ളിപ്പെരുനാള് ആഘോഷിച്ചിട്ട് …..ശബരിമലയിലെ കൂട്ട ശരണം വിളി കേട്ടിട്ട് ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ വിളിച്ചു റോഡൊക്കെ സ്വന്തം അപ്പന്റെ വക പോലെ ചവുട്ടിമെതിച്ചിട്ടു………അടിച്ചു പൂസായി റോഡ് വക്കത്ത് കിടന്നുറങ്ങീട്ട് ….
എന്നാല്‍ ഇപ്പോള്‍ എനിക്ക് തോന്നുന്നു , കോവിഡ് , നീ ദൈവത്തിന്റെ അവതാരമാണെന്നു . കാര്യം ശരിയാണ് …ഞങ്ങള്‍ ‘അറിയാപൈതങ്ങള്‍’ കുറച്ചു അപരാധങ്ങള്‍ ചെയ്തിട്ടുണ്ട് …അര്‍മ്മാദിച്ചിട്ടുണ്ട് …അഹങ്കരിച്ചിട്ടുണ്ട് ….അതിനു ഞങ്ങളെ ശിക്ഷിക്കനായി ദൈവംതമ്ബുരാന് എടുത്ത പുതിയാവതാരമാണ് കോവിഡ് . ലക്ഷങ്ങള്‍ മരിച്ചു…കോടിക്കണക്കിനാളുകള്‍ ലോകമെമ്ബാടും നിന്റെ വാഹകരായി അലഞ്ഞു തിരിയുന്നു .ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഒരുപക്ഷെ സംഭവിക്കുന്ന കല്യാണ വേളയില്‍ വരനും വധുവും അരികില്‍ ആരോരുമില്ലാതെ സ്വന്തം മുഖം പൊതിഞ്ഞു കെട്ടി നില്‍ക്കുന്നത് കാണാന്‍ വയ്യാ കോവിഡ് … ഇഹലോകവാസം വെടിഞ്ഞു പോകുമ്ബോഴെങ്കിലും ഉറ്റവരും ഉടയവരുമൊക്കെ വന്നു യാത്ര അയക്കേണ്ടതല്ലേ ? ഇന്നത്തെക്കാലത്ത്. 50 പേര് കൂടി നിന്നാല്‍ എന്താവാനാ ?
അപ്പോള്‍ കോവിഡ് ….നീ ഒരു ഒത്തു തീര്‍പ്പിനു സഹകരിച്ചേ പറ്റൂ …വീട്ടില്‍ കതകടച്ചിരുന്നു മതിയായി തുടങ്ങി. ഞങ്ങളുടെ ക്ഷമയെ നീ പരീക്ഷിക്കരുത് ..
മലയാളിയോട് അധികം കളിച്ചാലുണ്ടല്ലൊ …. .
about balachandramenon
