News
തബല മാന്ത്രികൻ സാക്കിർ ഹുസൈൻ അന്തരിച്ചു
തബല മാന്ത്രികൻ സാക്കിർ ഹുസൈൻ അന്തരിച്ചു
തബലയിൽ മാന്ത്രികത സൃഷ്ടിച്ച, വിസ്മയം സാക്കിർ ഹുസൈൻ അന്തരിച്ചു. 73 വയസായിരുന്നു പ്രായം. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്‌ച മുമ്പാണ് അദ്ദേഹത്തെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1951-ൽ മുംബൈയിലെ മാഹിമിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്. മൂന്നാം വയസ്സ് മുതൽ സംഗീതത്തിൽ അഭിരുചി പ്രകടമാക്കിയിരുന്നു അദ്ദേഹം. ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. മലയാളത്തിലെ ‘വാനപ്രസ്ഥം’ അടക്കമുള്ള ഏതാനും സിനിമകൾക്കു സംഗീതം നൽകി.
ആറ് പതിറ്റാണ്ട് നീണ്ട തൻറെ കരിയറിൽ അഞ്ച് ഗ്രാമി അവാർഡുകളാണ് സാക്കിർ ഹുസൈന് ലഭിച്ചത്. ഈ വർഷം ആദ്യം നടന്ന 66-ാമത് ഗ്രാമി അവാർഡുകളിൽ മൂന്ന് അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചു. മികച്ച ഗ്ലോബൽ മ്യൂസിക്ക് പെർഫോമൻസ്, മികച്ച കണ്ടംപററി ഇൻസ്ട്രുമെൻറൽ ആൽബം, മികച്ച ഗ്ലോബൽ മ്യൂസിക് ആൽബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്.
1988-ൽ പത്മശ്രീയും 2002-ൽ പത്മഭൂഷണും 2023-ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഹീറ്റ് ആൻഡ് ഡസ്റ്റ്, ദ പെർഫക്റ്റ് മർഡർ, മിസ് ബ്യൂട്ടിസ് ചിൽഡ്രൻ, സാസ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രശസ്‌ത കഥക് നർത്തകി അന്റോണിയ മിനെക്കോളയാണു ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.
