നടന് ഇന്നസന്റിനെ അനുസ്മരിച്ച് നടനും ഗായകനുമായ വിനീത് ശ്രീനിവാസന്. തന്റെ കുട്ടിക്കാലത്ത് അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണെന്നും നഷ്ടം നമുക്ക് മാത്രമാണെന്നും വിനീത് ശ്രീനിവാസന് പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ;
‘എന്തു പറയണം എന്നറിയില്ല.. ഒരുപാട് ഓര്‍മകളുണ്ട്.. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകള്‍ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്.. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേല്‍പ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത് എന്നു കേട്ടിട്ടുണ്ട്.
എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്.. ഗീത് ഹോട്ടലിനു വെളിയില്‍, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓര്‍ക്കുന്നു. മറുകരയില്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്.’ എന്നും വിനീത് ശ്രീനിവാസന് കുറിച്ചു.
മരണം രംഗബോധമില്ലാത്ത കോമാളി ആണെന്ന് പറയുന്നത് എത്ര സത്യമാണ് …ഒട്ടും നിനച്ചിരിക്കാത്ത സമയത്തു ചിരിച്ചും ചിരിപ്പിച്ചും നടക്കുന്ന സന്തോഷങ്ങൾ തല്ലിക്കെടുത്തിയാണ് മരണം...