28 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ‘സ്ഫടികം 4 കെ’ ഹിറ്റ് ചാർട്ടിൽ; കേരളത്തിൽ നിന്ന് തന്നെ മുതല്‍മുടക്ക് തിരിച്ചു പിടിച്ചു
സ്ഫടികം 4 കെ ഹിറ്റിലേക്ക് എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ. ആദ്യ തിയറ്റര്‍ റിലീസിന് ശേഷം 28 വർഷങ്ങൾ കഴിഞ്ഞാണ് ചിത്രം വീണ്ടും മുഖംമിനുക്കി എത്തിയിരിക്കുന്നത്. 4കെ ഡോള്‍ബി അറ്റ്മോസ് ദൃശ്യ-ശ്രാവ്യ അനുഭവത്തിലേക്ക് അപ്ഗ്രേഡ് ചെയ്ത് എത്തിക്കാന്‍ 2 കോടിയാണ് മുടക്കെന്നാണ് സംവിധായകന് ഭദ്രന് നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരളത്തില്‍ നിന്ന് മാത്രം ഞായര്‍ വരെയുള്ള ആദ്യ നാല് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 3 കോടിക്ക് (ഗ്രോസ്) മുകളിലാണെന്നാണ് വിവരം.
വൈഡ് റിലീസ് ആയാണ് കഴിഞ്ഞ വ്യാഴാഴ്ച സ്ഫടികം റീ റിലീസ് ചെയ്യപ്പെട്ടത്. കേരളത്തിലെ 160 സ്ക്രീനുകളിലും വിദേശത്ത് 40 രാജ്യങ്ങളിലായി നൂറിലേറെ സ്ക്രീനുകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. കൃത്യമായ തുക വന്നിട്ടില്ലെങ്കിലും കേരളത്തില്‍ നിന്ന് നേടിയതിനേക്കാള്‍ വരും ചിത്രത്തിന്റെ വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുള്ള കളക്ഷന്‍ എന്നാണ് വിവരം.
തിയറ്റര്‍ ഉടമകള്‍ക്ക് തുടക്കത്തില്‍ സംശയങ്ങള്‍ ഉണ്ടായിരുന്നു എന്നാൽ റിലീസ് ദിനത്തില്‍ തിയറ്റര്‍ ഉടമകളുടെ സംശയങ്ങള്‍ മാറി. ഷോയുടെ എണ്ണം കൂടി. നൂണ് ഷോ മാത്രം ഉണ്ടായിരുന്ന ഇടങ്ങളില്‍ ഫസ്റ്റ് ഷോ, സെക്കന്‍ഡ് ഷോ എത്തി ഫുള്‍ ഷോ ആയി. സ്ഫടികം 4 കെ പ്രോജക്റ്റ് ഡിസൈനറും സഹ നിര്‍മ്മാതാവുമായ അജി ജോസ് പറയുന്നത് കേരളത്തില്‍ ക്വാളിറ്റിയുള്ള ഡോള്‍ബി അറ്റ്മോസ് തിയറ്ററുകള്‍ 69 എണ്ണമാണ്. ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന 160 സ്ക്രീനുകളില്‍ നിന്ന് രണ്ടാംവാരം ആ 69 തിയറ്ററുകളിലേക്ക് ഒതുങ്ങും. ദുബൈ, യുകെ ഉള്‍പ്പെടെ റിലീസ് ദിനത്തില്‍ നൂറോളം ഫാന്‍സ് ഷോകള്‍ ആണ് നടന്നത്. ഓസ്ട്രേലിയ, കാനഡ, യുഎസ്, ലണ്ടന്‍ എന്നിവിടങ്ങളിലൊക്കെ വന്‍ പ്രതികരണമാണ് ചിത്രത്തിന് എന്നാണ് അറിയുന്നത്.
