Connect with us

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു!!!

Malayalam

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു!!!

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു!!!

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് രാവിലെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 51 വയസ്സായിരുന്നു. മുപ്പത് വർഷക്കാലമായി ഇന്ത്യൻ തീയേറ്റർ രംഗത്തെ ശക്തമായ സാന്നിദ്ധ്യമായിരുന്നു പ്രശാന്ത് നാരായണന്‍.

പതിനഞ്ചാമത്തെ വയസ്സു മുതൽ നാടകങ്ങൾ എഴുതിത്തുടങ്ങിയ അദ്ദേഹം മുപ്പതോളം നാടകങ്ങൾ എഴുതുകയും അറുപതിൽപ്പരം നാടകങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കിയുള്ള ഛായാമുഖി അടക്കം മകരധ്വജൻ, മഹാസാഗരം, മണികർണ്ണിക തുടങ്ങി നിരവധി ഹിറ്റ് നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നാടക രചിതാവ്, സംവിധായകൻ, നടൻ, കോളമിസ്റ്റ്, വാഗ്മി, കഥകളി നടൻ, കഥകളി സാഹിത്യകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, എന്നീ നിലകളിൽ പ്രശസ്തനാണ് പ്രശാന്ത് നാരായണൻ.

തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയിൽ കഥകളി സാഹിത്യകാരൻ വെള്ളായണി നാരായണൻ നായരുടേയും ശാന്തകുമാരിയുടെയും മകനാണ് അദ്ദേഹം. പതിനഞ്ചാമത്തെ വയസ്സു മുതല്‍ നാടകങ്ങള്‍ എഴുതിത്തുടങ്ങിയതാണ് പ്രശാന്ത്. മുപ്പതോളം നാടകങ്ങള്‍ എഴുതി.

2008-ല്‍ മോഹന്‍ലാലിനേയും മുകേഷിനേയും ഉള്‍പ്പെടുത്തി ചെയ്ത ‘ഛായാമുഖി’ എന്ന നാടകം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. പ്രമേയത്തിന്റെ പ്രത്യേകതയും സമകാലിക വിഷയപ്രസക്തിയും സംവിധാനമികവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘മകരധ്വജന്‍’ എന്ന നാടകം, സ്ത്രീയുടെ സ്വത്വവേവലാതികളെയും സ്ത്രീശാക്തീകരണത്തെയും പ്രമേയമാക്കിയ ‘കറ ‘ എന്ന ഒറ്റയാള്‍ നാടകം, ‘താജ് മഹല്‍’ എന്ന ശക്തമായ രാഷ്ട്രീയബിംബം പ്രമേയമാക്കിയ കവിതയുടെ ദൃശ്യാവിഷ്‌കാരമായ ‘താജ്മഹല്‍’ എന്ന നാടകം എന്നിവ പ്രശാന്ത് നാരായണന്റെ ശ്രദ്ധേയമായ സൃഷ്ടികളാണ്.

സർക്കാരിന്റെ ക്ഷണപ്രകാരം ധാർവാഡ് രംഗായണക്ക് വേണ്ടി പല പ്രഗത്ഭരും ശ്രമിച്ച് പരാജയപ്പെട്ട ഭാസന്റെ സംസ്കൃത നാടകമായ സ്വപ്ന വാസവദത്തം സംവിധാനം ചെയ്യുകയും അത് വിജയമാക്കുകയും ചെയ്തു. ദേശാഭിമാനി പത്രത്തിന് വേണ്ടി എം.ടി യുടെ ജീവിതവും മികച്ച കൃതികളും കോർത്തിണക്കി ചെയ്ത ‘മഹാസാഗരം’ എന്ന നാടകം ഏറെ ചർച്ചചെയ്യപ്പെട്ടു.

മണികർണ്ണിക, ടാഗോറിന്റെ തപാലാപ്പീസ്, ഭാസന്റെ ഊരുഭംഗം, ദൂതഘടോത്കചം, ഷേക്സ്പിയറിന്റെ ഹാംലറ്റ് തുടങ്ങിയവയും സംവിധാനവഴികളിലെ മികച്ച തെളിവുകളാണ്. പതിനേഴാമത്തെ വയസ്സിൽ ‘ഭാരതാന്തം’ എന്ന ആട്ടക്കഥ എഴുതി ചിട്ടപ്പെടുത്തി. പിന്നീടത് പുസ്തക രൂപത്തിൽ പ്രസിദ്ധികരിക്കുകയും ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്യപ്പെടുകയും ഉണ്ടായി.

ഇന്തോ-ജർമ്മൻ പ്രോജക്റ്റിന് വേണ്ടി യൂറിപ്പിഡിസിന്റെ പ്രസിദ്ധ കൃതി ‘മിഡിയ’ ആട്ടക്കഥാരൂപത്തിൽ എഴുതി. 2003 ൽ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടക രചനയ്ക്കുള്ള അവാർഡ്, 2011 ൽ ദുർഗ്ഗാദത്തപുരസ്കാരം, 2015 ൽ എ പി കളയ്ക്കാട് അവാർഡ്, 2016ൽ അബുദാബി ശക്തി അവാർഡ് തുടങ്ങി പുരസ്‌കാരങ്ങൾ അദ്ദേഹം കരസ്ഥമാക്കിയിരുന്നു.

പ്രശാന്ത് നാരായണന്റെ ചെയർമാൻ ഷിപ്പിൽ 2015 ജൂലൈയിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചതാണ് കളം എന്ന നാടക പരിശീലനക്കളരി . തീയറ്റർ രംഗത്തും സിനിമാ രംഗത്തും ശ്രദ്ധേയരായ ഒരു പാട് പ്രതിഭകളെ സംഭാവന ചെയ്യാൻ ഇതിന് കഴിഞ്ഞു.

More in Malayalam

Trending

Recent

To Top