വാഗമണ്‍ റിസോര്‍ട്ടില്‍ ലഹരി നിശാപാര്‍ട്ടി നടന്നതുമായി ബന്ധപ്പെട്ടു പിടിയിലായ നടിയും മോഡലുമായ ബ്രിസ്റ്റി ബിശ്വാസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. കോഴിക്കോട് സ്വദേശിയുമായി വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും, ചടങ്ങുകൾ നടക്കാനിരിക്കെയാണ് അറസ്റ്റിലായതെന്നും, അതിനാൽ ജാമ്യം അനുവദിക്കണമെന്നും നടി ഹർജിയിൽ പറയുന്നു.
കൊൽക്കത്ത സ്വദേശിനിയാണ് താൻ. തൃപ്പൂണിത്തുറയിലാണ് താമസമെങ്കിലും മലയാളം അറിയില്ല.പൊലീസുകാർക്ക് താൻ പറഞ്ഞത് മനസിലാകാതെ പോയതിനാലാണ് കേസിൽ പ്രതി ചേർത്തതെന്നും നടി ഹർജിയിൽ പറയുന്നു.
കൂട്ടുകാർക്കൊപ്പം ഡിസംബർ 19നാണ് താൻ വാഗമണിലേക്കു വിനോദയാത്ര പോയത്. റിസോർട്ടിലെ മൂന്ന് കെട്ടിടങ്ങളിൽ ഒന്നിലാണ് താമസിച്ചത്. അവിടെ നടന്ന നിശാ പാർട്ടിയെക്കുറിച്ചോ, മറ്റു താമസക്കാരെക്കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നുമാണ് ബ്രിസ്റ്റിയുടെ വാദം.കേസിൽ 9–ാം പ്രതിയാണ് നടി. ബ്രിസ്റ്റിയുടെ കയ്യിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടുണ്ടായിരുന്നു. ലക്ഷങ്ങള്‍ വിലയുള്ള ലഹരി വസ്തുക്കളാണ് നിശാപാര്‍ട്ടിൽ നിന്ന് പിടിച്ചെടുത്തിരുന്നത്. എംഡിഎംഎ, എൽഎസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദമായ എക്സറ്റസി പിൽസ്, എക്സറ്റസി പൗഡര്‍, ചരസ്, ഹാഷീഷ് തുടങ്ങിയവയും കണ്ടെത്തിയിരുന്നു. ഒന്നാം പ്രതിയായ തൊടുപുഴ സ്വദേശി അജ്മൽ സക്കീറാണ് ഇവയുടെയൊക്കെ വിതരണക്കാരനെന്നാണ് പോലീസ് ഭാഷ്യം.