featured
കിടപ്പുമുറിയിലെയും അടുക്കളയിലെയും സാധനങ്ങൾ വലിച്ചുവാരി ഇട്ട നിലയിൽ, നടി മാളവികയുടെ വീട്ടിൽ മോഷണം; സിസിടിവി ദൃശ്യം പുറത്ത്
കിടപ്പുമുറിയിലെയും അടുക്കളയിലെയും സാധനങ്ങൾ വലിച്ചുവാരി ഇട്ട നിലയിൽ, നടി മാളവികയുടെ വീട്ടിൽ മോഷണം; സിസിടിവി ദൃശ്യം പുറത്ത്
നടി മാളവിക കൃഷ്ണദാസിന്റെ വീട്ടിൽ മോഷണം. പാലക്കാട് ഞാങ്ങാട്ടിരിയിലെ വീട്ടിലാണ് മോഷണം നടന്നത്. ഒന്നര ലക്ഷം രൂപ വില വരുന്ന വാച്ച് ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നിരുന്നു. തന്റെ വീട്ടില്‍ കള്ളൻ കയറുന്നതിന്റെ ദൃശ്യങ്ങള്‍ മാളവികയുടെ ഭര്‍ത്താവും നടനുമായ തേജസ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
വീടിന്റെ മുൻ വാതില്‍ കുത്തിപ്പൊളിച്ചാണ് കള്ളൻ കയറിയത് എന്ന് നടൻ തേജസ് ജ്യോതി സിസിടിവി ദൃശ്യം പങ്കുവെച്ച് പറയുന്നു. വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ടു. കള്ളൻ വീട്ടിലെ അലമാരയും പൊളിച്ചിട്ടുണ്ട്. ഞങ്ങള്‍ സ്ഥലത്ത് ഉണ്ടിയിരുന്നെങ്കില്‍ വലിയ അപകടമായേനെ ചിലപ്പോള്‍ എന്നും തേജസ് ചൂണ്ടിക്കാട്ടുന്നു.
മാളവികയും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് ഞാങ്ങാട്ടിരി വി കെ കടവ് റോഡിലെ വീട്ടിൽ മോഷണം നടന്നത്. രാവിലെ ജോലിക്കാരി എത്തി വീട് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കിടപ്പുമുറിയിലെയും അടുക്കളയിലെയും സാധനങ്ങൾ വലിച്ചുവാരി ഇട്ട നിലയിലാണ്. പലതും പൊട്ടിച്ചിട്ടുമുണ്ട്. മാളവികയുടെ ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ചാണ് മോഷ്ടാവ് പ്രധാനമായും കവർന്നത്. സ്വർണ്ണവും പണവും വീട്ടിൽ വച്ചിരുന്നില്ല എന്നതിനാൽ ഇത് നഷ്ടമായില്ല. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മാളവികയുടെ വീടിന് ചുറ്റും സഞ്ചരിച്ച നായ സമീപത്തെ മറ്റൊരു വീട്ടിലുമെത്തി. പിന്നീട് സമീപത്തെ പുഴയോരത്തുള്ള ആളൊഴിഞ്ഞ പറമ്പിലെത്തി നിന്നു.
മോഷ്ടാവ് വീട് കുത്തിത്തുറക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും, ഉളിയും വീടിന്റെ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതിൽ ഇരുമ്പ് ദണ്ഡ് സമീപത്തെ ഹോളോ ബ്രിക്സ് കടയിൽ നിന്നും മോഷ്ടിച്ചതാണെന്ന് വ്യക്തമായി. റെയിൽ കോട്ട് ധരിച്ച് മുഖം തോർത്ത് ഉപയോഗിച്ച് മറച്ച മോഷ്ടാവിന്റെ ദൃശ്യങ്ങൾ തൊട്ടടുത്ത വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുമുണ്ട്.
സമീപത്തെ ഹോളോബ്രിക്സ് സ്ഥാപനത്തിലും കവര്‍ച്ചാ ശ്രമമുണ്ടായി. സ്ഥാപനത്തിലെ എല്ലാ വാതിലുകളുടെയും പൂട്ടുകളും അലമാരകളും കുത്തിത്തുറന്ന് നശിപ്പിച്ച നിലയിലാണ്. സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല. പാലക്കാട് നിന്നുള്ള ഡോഗ് സ്ക്വാഡും തൃത്താല പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു. രണ്ടിടങ്ങളിലെയും കവര്‍ച്ചയ്ക്ക് പിന്നില്‍ ഒരേ സംഘമെന്നാണ് നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
