general
എടാ അച്ഛന് എന്തോ പറ്റിയിട്ടുണ്ട്… നീ ആരെയെങ്കിലും ഒന്ന് വിളിച്ച് നോക്കിയേ എന്ന് പറഞ്ഞാണ് കിച്ചുവിനെ വിളിച്ചത്, പുറത്തിറങ്ങിയപ്പോള്‍ മുഴുവനും ആളുകളായിരുന്നു, മരണം അറിഞ്ഞപ്പോൾ വേറൊരു ലോകത്തായിരുന്നു; വേദനയോടെ രേണു
എടാ അച്ഛന് എന്തോ പറ്റിയിട്ടുണ്ട്… നീ ആരെയെങ്കിലും ഒന്ന് വിളിച്ച് നോക്കിയേ എന്ന് പറഞ്ഞാണ് കിച്ചുവിനെ വിളിച്ചത്, പുറത്തിറങ്ങിയപ്പോള്‍ മുഴുവനും ആളുകളായിരുന്നു, മരണം അറിഞ്ഞപ്പോൾ വേറൊരു ലോകത്തായിരുന്നു; വേദനയോടെ രേണു
കൊല്ലം സുധിയുടെ മരണം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല ഭാര്യ രേണുവിന്. സുധിച്ചേട്ടന്‍ മരിച്ചുപോയെന്ന് ഞാനെങ്ങനെ വിശ്വസിക്കാനാണ്, ഇപ്പോഴും എനിക്കത് ഉള്‍ക്കൊള്ളാനാവുന്നില്ലെന്നാണ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രേണു പറയുന്നത്
കുഞ്ഞിന് പല്ല് വേദനയായിരുന്നു. അവസാനമായി വിളിച്ചപ്പോള്‍ ഞാന്‍ അത് പറഞ്ഞിരുന്നു. വീഡിയോ കോളില്‍ അവനെ കണ്ട് ചേട്ടന്‍ സങ്കടം പറഞ്ഞിരുന്നു. ചേട്ടനും ആ സമയത്ത് വയ്യായിരുന്നു. രാവിലെ ഞാന്‍ എത്തിയിട്ട് ആശുപത്രിയില്‍ പോവാമെന്നായിരുന്നു പറഞ്ഞത്. രാവിലെ എഴുന്നേറ്റ് ഫോണ്‍ നോക്കിയപ്പോള്‍ കോളൊന്നും ഇല്ലായിരുന്നു. ഞാന്‍ മൂന്നാല് വട്ടം വിളിച്ചിട്ട് എടുക്കുന്നില്ലായിരുന്നു. ഉറക്കത്തിലായത് കൊണ്ടായിരിക്കും വിളിക്കാത്തതെന്നാണ് ഞാന്‍ വിചാരിച്ചത്.
എന്റെ ഫോണിലേക്ക് കുറേ കോള്‍ വരുന്നുണ്ടായിരുന്നു. ഇതെന്താണ് സംഭവം, പണ്ടത്തെപ്പോലെ ഫേസ്ബുക്കില്‍ എന്തെങ്കിലും വന്നോ എന്നായിരുന്നു ആലോചിച്ചത്. ഒരാളുടെ കോള്‍ എടുത്തിരുന്നു. ചേട്ടന്റെ സുഹൃത്തായിരുന്നു അത്. ചേച്ചി ഫേസ്ബുക്കില്‍ എന്തൊക്കെയോ, ഒന്നുമില്ല ചേച്ചി എന്ന് പറഞ്ഞ് അദ്ദേഹം കോള്‍ കട്ട് ചെയ്തു. അപ്പോഴും ഇങ്ങനെയൊരു അപകടത്തെക്കുറിച്ചൊന്നും ചിന്ത പോയിരുന്നില്ല.
എടാ അച്ഛന് എന്തോ പറ്റിയിട്ടുണ്ട്. നീ ആരെയെങ്കിലും ഒന്ന് വിളിച്ച് നോക്കിയേ എന്ന് പറഞ്ഞാണ് കിച്ചുവിനെ വിളിച്ചത്. പുറത്തിറങ്ങിയപ്പോള്‍ ഇവിടെ മുഴുവനും ആളുകളായിരുന്നു. അദ്ദേഹത്തിന് എന്തെങ്കിലും പറ്റിയോ അതോര്‍ത്തായിരുന്നു പേടി. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ചെറിയൊരു അപകടമുണ്ട്, സുധിക്കൊന്നും പറ്റിയില്ലെന്ന് പറഞ്ഞിരുന്നു. അന്നേരമേ എനിക്ക് മനസിലായിരുന്നു.
ആ മരണം അറിഞ്ഞപ്പോള്‍ ഞാന്‍ വേറൊരു ലോകത്തായിരുന്നു. ഇപ്പോഴും ഞാന്‍ അതില്‍ നിന്നും കരകയറിയിട്ടില്ല. ഒറ്റയ്ക്കാവുമ്പോള്‍ മനസ് നിറയെ ചിന്തകളാണ്. ചേട്ടന്‍ എന്നെ ഒറ്റയ്ക്കാക്കി പോയിക്കളഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യും, ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിവില്ല. ചേട്ടന്‍ എന്നെ ഒറ്റയ്ക്കാക്കി പോവരുതെന്നൊക്കെ പറയാറുണ്ട്. മക്കള്‍ക്ക് വേണ്ടി എനിക്കിനി ജീവിച്ചേ പറ്റുള്ളൂ. മരണം വരെ ഏട്ടനെ ഓര്‍ത്ത് ജീവിക്കണം. എന്തെങ്കിലും വഴി ദൈവം കാണിച്ച് തരുമായിരിക്കും.
എന്നെ രേണൂ എന്നോ രേഷ്മയെന്നോ വിളിച്ചോ, എപ്പോഴും വാവൂട്ടാ എന്ന് വിളിക്കല്ലേ. ആളുകളൊക്കെ എന്ത് വിചാരിക്കുമെന്ന് ഞാന്‍ ചോദിക്കാറുണ്ടായിരുന്നു. ആരെന്ത് കരുതിയാലും എനിക്ക് പ്രശ്‌നമില്ല, ഞാന്‍ അങ്ങനെയേ വിളിക്കൂ എന്നാണ് പറയാറുള്ളത്. ഫ്‌ളവേഴ്‌സിന്റെ ഷൂട്ടിനൊക്കെ ഞങ്ങളേയും കൂട്ടാറുണ്ട്. എവിടെപ്പോയാലും ഞങ്ങളെ വിളിക്കും. മോന് പാലുണ്ടോ, ബിസ്്ക്കറ്റ് മേടിച്ചോ എപ്പോഴും ഞങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് അദ്ദേഹത്തിനെന്നാണ് രേണു പറയുന്നത്.
തിങ്കളാഴ്ച പുലർച്ചെയാണ് കൊല്ലം സുധിയുടെ വിയോഗത്തിന് കാരണമായ അപകടം നടന്നത്. കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.