News
രണ്ടിലൊന്ന് ഇന്നറിയാം, എല്ലാ കണ്ണുകളും ഹൈക്കോടതിലേക്ക്; അകത്തേക്കോ? പുറത്തേക്കോ?നെഞ്ചിടിച്ച് ദിലീപ്… 10.15ന് അത് സംഭവിക്കുമോ?
രണ്ടിലൊന്ന് ഇന്നറിയാം, എല്ലാ കണ്ണുകളും ഹൈക്കോടതിലേക്ക്; അകത്തേക്കോ? പുറത്തേക്കോ?നെഞ്ചിടിച്ച് ദിലീപ്… 10.15ന് അത് സംഭവിക്കുമോ?
നടന് ദിലീപിനെ സംബന്ധിച്ച് ഇന്നത്തെ ദിവസം അതിനിര്‍ണായകമാണ്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്. രാവിലെ 10.15 നാണ് വിധി പറയുക.
ദിലീപിനെക്കൂടാതെ, സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, ബ ന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണു ജസ്റ്റിസ് പി. ഗോപിനാഥ് ഇന്ന് വിധി പറയാന്‍ മാറ്റിയത്.
മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ അറസ്റ്റുണ്ടാകാനാണ് സാധ്യത. സംവിധായകന് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നു റജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റ് തടഞ്ഞ കോടതി ദിലീപ് അടക്കമുള്ളവരോടു ചോദ്യം ചെയ്യാനാനായി മൂന്നു ദിവസം ഹാജരാകാന്‍ നിര്‍ദേശം നല്കി. കൂടാതെ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കാനും പ്രോസിക്യൂഷനു നിര്‍ദേശം നല്കി.
ഗൂഡാലോചനയ്ക്ക് കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന് നിരത്തിയിരിക്കെ കെട്ടിച്ചമച്ച കേസാണെന്ന് പറഞ്ഞ് ദിലീപും കോടതിയില്‍ മറുപടി നല്‍കിയിട്ടുണ്ട്. ദിലീപിന്റെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളിലായി ഇതു സംബന്ധിച്ച ചൂടേറിയ വാദപ്രതിവാദമാണ് ഹൈക്കോടതിയില്‍ നടന്നത്. അന്വേഷണ സംഘവും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണെന്ന് ദിലീപ് ആരോപിച്ചപ്പോള്‍ മറ്റൊരു പ്രതിക്കും ലഭിക്കാത്ത ആനുകൂല്യങ്ങളാണ് ദിലീപിന് കോടതിയില്‍ നിന്ന് ലഭിക്കുന്നതെന്ന് പ്രോസിക്യൂഷനും ആരോപിച്ചു.
