ജല്ലിക്കെട്ടിലൂടെ ഇത്തവണത്തെ ഓസ്കർ ഇന്ത്യയിലെത്താൻ സാധ്യതയുണ്ടെന്ന് തമിഴ് സംവിധായകൻ സെൽവരാഘവൻ; നാവ് പൊന്നാകട്ടെയെന്ന് മലയാളികൾ
ജല്ലിക്കെട്ടിലൂടെ ഇത്തവണ ഓസ്കർ ഇന്ത്യയിലെത്താൻ സാധ്യതയുണ്ടെന്ന് തമിഴ് സംവിധായകൻ സെൽവരാഘവൻ. വ്യക്തിപരമായി ഏറെ ആസ്വദിച്ച സിനിമയാണ് ജല്ലിക്കെട്ടെന്നും ചിത്രം ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കറിലെത്തുന്നത് സന്തോഷകരമായ കാര്യമാണെന്നും സെൽവരാഘവൻ ട്വീറ്റ് ചെയ്തു.
2011ല്‍ ആദാമിന്റെ മകന്‍ അബുവിന് ശേഷം ഓസ്കര് നാമനിര്‍ദേശം നേടുന്ന ആദ്യ ചിത്രം കൂടിയാണ് ജ ല്ലിക്കെട്ട്. രാജീവ് അഞ്ചലിന്റെ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഗുരുവും ഓസ്കര് നോമിനേഷന്‍ നേടിയിരുന്നു.
ഗുലാബോ സിതാബോ, ചിപ്പ, ചലാങ്, ഡിസൈപ്പിൾ , ശിക്കാര, ബിറ്റർ സ്വീറ്റ് തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോനും ഓസ്കർ നാമനിർദേശത്തിനായി സമർപ്പിച്ച 27 ചിത്രങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നു. ഇതിൽ നിന്നാണ് ജല്ലിക്കെട്ടിനെ പരിഗണിച്ചത്. സോയ അക്തർ സംവിധാനം ചെയ്ത ഗള്ളി ബോയ് ആയിരുന്നു കഴിഞ്ഞ വർഷം ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. എന്നാൽ ചിത്രം ഓസ്കർ നോമിനേഷനിൽ പരിഗണിക്കപ്പെട്ടില്ല.
രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നേടിയ ചിത്രമാണ് ജല്ലിക്കട്ട്. തിയറ്ററിലും മികച്ച പ്രതികരണം നേടിയിരുന്നു. നിരവധി അന്താരാഷ്ട്ര വേദികളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും നിരവധി അവാര്‍ഡുകള്‍ നേടുകയും ചെയ്തിട്ടുണ്ട് .
2021 ഏപ്രിൽ 25-ന് ലോസ് ആഞ്ജലീസിലാണ് 93-ാമത് അക്കാദമി പുരസ്കാര ചടങ്ങ് നടക്കുക.
