Malayalam
എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നത് എംടി വാസുദേവൻ നായർക്കുള്ളിലെ ചെറുപ്പമാണ്; മമ്മൂട്ടി
എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നത് എംടി വാസുദേവൻ നായർക്കുള്ളിലെ ചെറുപ്പമാണ്; മമ്മൂട്ടി
എംടി വാസുദേവൻനായരും മമ്മൂട്ടിയും ചേർന്നെത്തുന്ന സിനിമയ്ക്കായുളള കാത്തിരിപ്പിലാണ് പ്രേക്ഷകർ. എംടി തിരക്കഥയെഴുതി മലയാളത്തിലെ മുൻനിര സംവിധായകർ ഒരുക്കി മമ്മൂട്ടിയും മോഹൻലാലുമുൾപ്പെടെയുള്ളവർ അഭിനയിക്കുന്ന ഒൻപത് സിനിമകളുടെ സമാഹാരമാണ് മനോരഥങ്ങൾ. സീ 5 ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ഓണക്കാലത്ത് ചിത്രം പുറത്തിറങ്ങും.
ഇപ്പോഴിതാ താനും രഞ്ജിത്തും ചേർന്ന് രണ്ട് മണിക്കൂറുള്ള ഒരു മുഴുനീള സിനിമയായി ഒരുക്കാനിരുന്ന ചിത്രമായിരുന്നു ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പെ’ന്ന് പറയുകയാണ് മമ്മൂട്ടി. അതാണ് എംടിയുടെ മനോരഥങ്ങൾ എന്ന ആന്തോളജിയിലെ ഒരു കൊച്ചു സിനിമയായി മാറിയതെന്നും മമ്മൂട്ടി പറഞ്ഞു.
എംടിയുടെ ആത്മകഥാംശമുള്ള സിനിമയാണ്. അതിൽ രണ്ടു വേഷം ചെയ്യാനാണ് പറഞ്ഞത്. പിന്നെ അതും ചുരുങ്ങി ഒന്നായി. അങ്ങനെ മൊത്തത്തിൽ എന്നെ കുറുക്കി എടുത്തിരിക്കുകയാണ് ഈ സിനിമയിൽ. ആന്തോളജി വിഭാഗത്തിൽ അപൂർവമായിട്ടേ സിനിമകൾ ഉണ്ടാകാറുള്ളൂ. ആരുടെ മുൻപിലും അഭിമാനത്തോടെ പറയാനാകുന്ന ആന്തോളജി ആയിരിക്കും മനോരഥങ്ങൾ, മലയാള ഭാഷയെ സംബന്ധിച്ചിടത്തോളം.
എഴുത്തുകാരന്റെ മനോരഥത്തിൽ കയറിപ്പോകുന്ന കാഴ്ചകളാണ് നാം കാണുന്നത്.
വ്യക്തിപരമായി എംടിയോട് അടുപ്പമുള്ളയാളാണ് ഞാൻ. എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നത് എംടി വാസുദേവൻ നായർക്കുള്ളിലെ ചെറുപ്പമാണ്. സമകാലികം, രാഷ്ട്രീയം, സാഹിത്യം, സാമ്പത്തികം തുടങ്ങിയ എല്ലാകാര്യത്തിലും അറിവുള്ളയാളാണ് അദ്ദേഹം. ലോകത്തിലെ വിവിധ ഭാഷകളിലെ പുസ്തകങ്ങൾ അദ്ദേഹം വായിക്കാറുണ്ട്.
ഈ സിനിമ വലിയൊരു സിനിമയാക്കാൻ ഞാനും രഞ്ജിത്തും കൂടി നോക്കിയതാണ്. പക്ഷേ പല കാരണങ്ങളാൽ വൈകിപ്പോയി. ഒടുവിൽ ഈ ആന്തോളജി വന്നപ്പോൾ മുൻപ് ചെയ്യാൻ വച്ച ഈ കഥ അതിനോടുള്ള ഇഷ്ടം കൊണ്ടു ചെയ്യുകയായിരുന്നു. സത്യത്തിൽ ഇതിലെ എല്ലാ കഥയിലും അഭിനയിക്കാൻ എനിക്കു താല്പര്യമുണ്ട്.
പക്ഷേ എല്ലാം എനിക്കു തരില്ലാത്തതുകൊണ്ട് ഒരെണ്ണമേ അഭിനയിക്കാൻ കിട്ടിയുള്ളൂ. അതാണ് കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്. നിന്റെ ഓർമയ്ക്ക് എന്ന ചെറുകഥയുടെ തുടർച്ചയായി എംടി എഴുതിയതാണ്. എംടിയുടെ ആത്മാംശമുള്ള കഥയാണിത്. നല്ല നൊസ്റ്റാൾജിയ ഉണ്ടാക്കുന്ന സിനിമയാണിത്. ശ്രീലങ്കയിൽ പോയാണ് ഷൂട്ട് ചെയ്തത്.
മലയാളത്തിൽ തിരക്കഥയ്ക്ക് ഒരു സാഹിത്യരൂപം ഉണ്ടായിരുന്നില്ല. തിരക്കഥയ്ക്ക് അങ്ങനെ വായനക്കാർ ഉണ്ടായിരുന്നില്ല. എംടിയുടെ തിരക്കഥകൾ വായിച്ചിട്ടാണ് തിരക്കഥയ്ക്ക് ഒരു സാഹിത്യ രൂപമുണ്ടെന്ന് നമ്മൾ മനസിലാക്കിയത്. അതിനു മുൻപ് സിനിമ ഉണ്ടായിട്ടുണ്ട്. തിരക്കഥകൾ ഉണ്ടായിട്ടുണ്ട്. മലയാളത്തെ സംബന്ധിച്ചിടത്തോളം തിരക്കഥ അച്ചടിക്കുന്നതിന് ആരംഭം കുറിച്ചത് എംടിയാണ്.
പിൽക്കാലത്ത് സിനിമാ വിദ്യാർഥികൾക്ക് അതു ഒരുപാട് ഉപകാരപ്രദമായി. ഞാൻ എംടിയുടെ കഥകൾ വായിക്കുമ്പോൾ തിരക്കഥ ആയിട്ടാണ് കാണുന്നത്. അതിൽ ഏതെങ്കിലും ഒരു കഥാപാത്രമായി മാറുന്നത് പണ്ടേ ഉള്ള സ്വഭാവമാണ്. ഇപ്പോഴുമുണ്ട്. ഈയടുത്ത കാലത്ത് ഞാനും അദ്ദേഹവും തമ്മിൽ ഒരു ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്. രണ്ടു ചെറുകഥകൾ ഞാൻ വായിക്കാൻ വേണ്ടി അദ്ദേഹത്തിന് അഡ്വാൻസ് കൊടുത്തിട്ടുണ്ട്.
ടിവിയിലോ യൂട്യൂബിലോ കൊടുക്കാൻ വേണ്ടിയാണ്. പക്ഷേ, അതു നീണ്ടു പോയി. എംടിക്ക് പ്രായം ആയിട്ടില്ല. ഒരു വർഷം കൂടി ആയി. എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ, ആയുസും ആരോഗ്യവും ഉണ്ടാകട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.
