Malayalam
വെള്ളത്തില്‍ സ്ട്രഗിള്‍ ചെയ്യുന്ന ഷോട്ടാണ് എടുക്കേണ്ടത്, ഞങ്ങളുടെ വെപ്രാളവും അഭിനയമാണെന്ന് കരുതി, ആരും തിരിഞ്ഞു നോക്കിയില്ല, എന്റെ കണ്ണൊക്കെ തള്ളി, ഞാന്‍ ആ കുട്ടിയെ മുറുക്കെ പിടിച്ചു; ഡ്യൂപ്പില്ലാതെ ചെയ്ത കഥാപാത്രങ്ങളെ കുറിച്ച് ആസിഫ് അലി
വെള്ളത്തില്‍ സ്ട്രഗിള്‍ ചെയ്യുന്ന ഷോട്ടാണ് എടുക്കേണ്ടത്, ഞങ്ങളുടെ വെപ്രാളവും അഭിനയമാണെന്ന് കരുതി, ആരും തിരിഞ്ഞു നോക്കിയില്ല, എന്റെ കണ്ണൊക്കെ തള്ളി, ഞാന്‍ ആ കുട്ടിയെ മുറുക്കെ പിടിച്ചു; ഡ്യൂപ്പില്ലാതെ ചെയ്ത കഥാപാത്രങ്ങളെ കുറിച്ച് ആസിഫ് അലി
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാള സിനിമയിലെ യുവതാരങ്ങളിലേയ്ക്ക് താരം ഉയര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും മറ്റ് അനുഭവങ്ങളെ കുറിച്ചും വെളിപ്പെടുത്തുകയാണ് താരം. ആസിഫിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
ഇതുവരെ ചെയ്ത എല്ലാ സിനിമകളില്‍ നിന്നും ഓരോന്ന് ഞാന്‍ പഠിച്ചിട്ടുണ്ട്. ഓരോ സിനിമ ഇറങ്ങുമ്പോഴും എന്റെ കരിയര്‍ ബെസ്റ്റ് ഇതാണെന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ‘കെട്ടിയോളാണ് എന്റെ മാലാഖ’യില്‍ സ്ലീവാച്ചന് എന്ന ആള് ഞാനേയല്ല, ലൈഫില്‍ ന്യൂജനറഷേനായ ആളാണ് ഞാന്‍, അങ്ങനെയൊരാളായതിനാല്‍ അച്ചായനാകാനായി സ്ട്രഗിള്‍ ചെയ്തു. അതിനായി ഞാന്‍ ഒരാളെ ഞാന്‍ കണ്ടെത്തി. അത്തരത്തിലൊക്കെ മാനറിസമുള്ളൊരാളെ കണ്ട് പഠിച്ചാണ് പ്രിപ്പയര്‍ ചെയ്തത്. അത്രയും സമയം ആ സിനിമയുടെ അണിയറയിലുള്ളവര്‍ എനിക്ക് തന്നു. 11 വര്‍ഷത്തില്‍ 74 സിനിമകള്‍ ഞാന്‍ ചെയ്ത് കഴിഞ്ഞുവെന്നാണ് ആസിഫ് പറയുന്നത്.
ഞാന്‍ വലിയൊരു കമലഹാസന് ഫാനാണ്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളും കണ്ട് പഠിച്ചിട്ടുണ്ട്. ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയിലെ കഥാപാത്രത്തിന്റെ മൂഡായിരിക്കും ആ സമയത്ത് എനിക്ക് ലൈഫില്‍. സ്ലീവാച്ചന് ചെയ്യുമ്പോള്‍ സുഹൃത്തുക്കള്‍ക്ക് ഭയങ്കര ഇറിറ്റേറ്റിങ് ആയിരുന്നു ഞാന്‍. ഇപ്പോള്‍ കുറ്റവും ശിക്ഷയും ചെയ്യുമ്പോള്‍ ഭയങ്കര സീരിയസായിരുന്നു, അതങ്ങനെ വരാറുണ്ടെന്ന് ആസിഫ് പറയുന്നു.
ഇതുവരെ ചെയ്ത സിനിമകളില്‍ ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടായി തോന്നിയത് ‘കുഞ്ഞെല്‍ദോ’യായിരുന്നു. 20 വയസ്സുള്ളയാളായി ഒരു കോളേജ് കിഡായി അഭിനയിക്കണമല്ലോ. സ്ലീവാച്ചനായതിന് ശേഷമാണ് നേരെ കുഞ്ഞെല്‍ദോയായത്. അതേറെ ബുദ്ധിമുട്ടി. ഇപ്പോള്‍ റിയലിസ്റ്റിക് സിനിമകളാണ് കൂടുതല്‍ ഇറങ്ങുന്നതല്ലോ. എനിക്ക് നല്ല പാട്ടും ഡാന്‍സും ഫൈറ്റുമൊക്കെയുള്ളൊരു മാസ് മസാല എന്റര്ടെയ്നര് ചെയ്യണമെന്നുണ്ട്. പുലിമുരുകന്, ഛോട്ടാമുംബൈയൊക്കെ പോലൊരു സിനിമ, ആസിഫിന്റെ വാക്കുകള്‍.
രഘുവരന്, മുരളി ഇവരുടെയൊക്കെ കൂടി വര്‍ക്ക് ചെയ്യാന്‍ ഏറെ ആഗ്രഹിച്ചിട്ടുണ്ട്. ഇനി ദുല്‍ഖര്‍, ഫഹദ് ഇവരുടെയൊക്കെ കൂടെ കോമ്പിനേഷന്‍ ചെയ്യണമെന്നുണ്ട്. അതുപോലെ ഇപ്പോഴുള്ള ലീഡിങ് സംവിധായകരുടെയൊക്കെ കൂടെ വര്‍ക്ക് ചെയ്യണമെന്നുമുണ്ട്. ഇതുവരെ ഞാന്‍ നോ പറഞ്ഞ സിനിമയെ പറ്റി വിഷമിച്ചിട്ടില്ല. എന്റെ ഏറ്റവും വലിയ മോശം സ്വഭാവം ഫോണെടുക്കില്ലെന്നുള്ളതാണ്. ആ കാരണത്താല്‍ കുറെ സിനിമകള്‍ എനിക്ക് മിസ്സായിട്ടുണ്ട്, എന്നും ആസിഫ് പറയുന്നു.
‘നിര്‍ണ്ണായകം’ എന്ന സിനിമയില്‍ എന്റെ ക്യാരക്ടര്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്താല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെത്തുന്നയാളാണ്. വികെപി, അന്ന് എന്നോട് സ്വിമ്മിങ് പൂള് സീന്‍ എടുക്കാന്‍ ഡ്യൂപ് വേണമോയെന്ന് ചോദിച്ചു. ഒരു സ്വിമ്മിങ് പൂളില്‍ ചാടാന്‍ എനിക്കെന്തിനാണ് ഡ്യൂപ് എന്നാണ് ഞാനപ്പോള്‍ കരുതിയത്. അങ്ങനെ പൂനെ ഡിഫന്‍സ് അക്കാദമിയില്‍ ഷൂട്ടിനെത്തി. സ്വമ്മിങ് പൂളിലേക്ക് ചാടേണ്ടത് മൂന്ന് നില പൊക്കമുള്ള കെട്ടിടത്തിന് പാരലല്‍ ആയുള്ള റാമ്പില്‍ നിന്നാണ്. താഴെ കൂടി നിന്നവര്‍ കയ്യടി തുടങ്ങി. ക്യാമറമാന് ഷെഹ്നാദ് എന്നോട് പറഞ്ഞു, ക്യാമറ റോള്‍ചെയ്ത് വയ്ക്കാം കംഫര്‍ട്ടബിള്‍ ആയെന്ന് തോന്നുമ്പോള്‍ ചാടിക്കോളാന്‍ പറഞ്ഞു. നമ്മള് പുഴയിലോ നീന്തല്‍ക്കുളത്തിലോ ചാടുന്ന പോലെ ചാടാമെന്ന ചിന്തയിലായിരുന്നു ഞാന്‍. മുകളിലെത്തിയപ്പോഴാണ് ഇന്‍സ്ട്രക്ടര്‍ എന്താണ് ചെയ്യാന്‍ പോകുന്നത്, പ്രിപ്പയേര്‍ഡ് ആണോയെന്ന് എന്നോട് ചോദിച്ചത്.
എന്നിട്ട് അദ്ദേഹം ഹൈറ്റിനെ പറ്റിയും ഈ ചാട്ടത്തിന്റെ അപകടത്തെ പറ്റിയുമൊക്കെ പറഞ്ഞു. റാമ്പിന്റെ അറ്റത്തു പോയി താഴേക്ക് നോക്കാതെ സ്ട്രെയിറ്റായിട്ട് നിന്നിട്ട് താഴേക്ക് ചാടണമെന്ന് അദ്ദേഹം പറഞ്ഞു. റാമ്പില്‍ നിന്ന് അറ്റത്തേക്ക് നടന്നെത്താന്‍ തന്നെ എനിക്ക് 15 മിനിറ്റെടുത്തു. റാമ്പീന്ന് ചാടിയാല്‍ പൂളിലേക്ക് വീഴുമെന്ന് പോലും ഉറപ്പില്ല. ഏതോ ഒരു പോയിന്റില്‍ ഞാന്‍ ചാടി. പക്ഷേ പൂളിന്റെ ആഴമറിയില്ലായിരുന്നു, വെള്ളത്തില്‍ ചാടി താഴേക്ക് പോയി. ചാടിയ അത്രയും ഹൈറ്റ് വെള്ളത്തിന് താഴേക്കുമുണ്ടായിരുന്നു. താഴെ ചെന്ന് കിട്ടിയ ഒരുസ്ഥലത്ത് കാല് ചവിട്ടി മേലിലേക്ക് പൊങ്ങുകയായിരുന്നു. മേലേക്ക് ചെല്ലുമ്പോള്‍ ഇന്‍സ്ട്രക്ടര്‍ അവിടെ നില്‍ക്കുയായിരുന്നു. അദ്ദേഹം തന്ന റോപ്പില്‍ പിടിച്ചു, പിന്നെ ആരൊക്കെയോ എന്നെ വലിച്ച് കയറ്റുകയായിരുന്നുവെന്ന് ആസിഫ്.
ഇതുപോലെ തന്നെ ‘ഹണി ബീ’ സിനിമയുടെ സമയത്ത് ഓപ്പണിംഗ് സീനില്‍ വെള്ളത്തില്‍ മുങ്ങുന്നതായിരുന്നു ഷൂട്ട് ചെയ്യാനുണ്ടായിരുന്നത്. ലക്ഷദ്വീപിലാണ് ഷൂട്ട്ചെയ്തത്. ഞാനും ഭാവനയും ഒരുമിച്ച് വെള്ളത്തിലേക്ക് ചാടുന്നതാണ് എടുക്കേണ്ടത്. ഭാവന ചാടില്ലെന്ന് പറഞ്ഞു. ഞാന്‍ ചാടാമെന്ന് പറഞ്ഞു. അങ്ങനെ ലക്ഷദ്വീപിലെ ഡൈവറായുള്ള ഒരു യുവതിയെ കൊണ്ടുവന്നു. വിഗൊക്കെ വെച്ച് ഭാവനയുടെ ഡ്യൂപ്പാക്കി എന്നോടൊപ്പം ചാടാനായി ഒരുക്കി.
ഞങ്ങള്‍ ബോട്ടില്‍ നിന്ന് താഴെക്ക് ചാടി. പക്ഷേ ചാട്ടത്തില്‍ വിഗ് ഊരി ആ യുവതിയുടെ മുഖത്ത് കുടുങ്ങി. അതോടെ അവര്‍ പാനിക്കായി. വെള്ളത്തില്‍ ഞങ്ങള്‍ സ്ട്രഗിള്‍ ചെയ്യുന്ന ഷോട്ടാണ് ശരിക്കും എടുക്കേണ്ടത്. അതിനാല്‍ ഞങ്ങളുടെ വെപ്രാളം അഭിനയമാണെന്ന് കരുതി, ആര്‍ക്കും അതിനാല്‍ മനസ്സിലായില്ല. കൈകൊണ്ടൊക്കെ എന്തൊക്കെയോ കാണിച്ചിട്ടും ആര്‍ക്കും മനസ്സിലാകുന്നില്ല. എന്റെ കണ്ണൊക്കെ തള്ളി, ഞാന്‍ ആ കുട്ടിയെ മുറുക്കെ പിടിച്ചു. ഇതിനിടയില്‍ ചിലര്‍ക്ക് ഞങ്ങളുടെ പ്രശ്നം മനസ്സിലായി, അവര്‍ വെള്ളത്തിനടിയിലേക്ക് വന്ന് ഓക്സിജന്‍ തന്ന് ഞങ്ങളെ മേലിലേക്ക് കയറ്റി. അതിന് ശേഷം ഞാന്‍ സംവിധായകന് ജീനിനെ 15 മിനിറ്റ് ചീത്ത വിളിച്ചിരുന്നു, എന്നും ആസിഫ് അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ്.
2009ല്‍ പുറത്തിറങ്ങിയ ‘ഋതു’ എന്ന സിനിമയിലൂടെയായായിരുന്നു ആസിഫ് സിനിമാ ലോകത്തേയ്ക്ക് എത്തുന്നത്. ഇതിനകം എഴുപതിലേറെ സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. കഥ തുടരുന്നു, അപൂര്‍വ്വരാഗം, ട്രാഫിക്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഒഴിമുറി, ഹണിബീ, അപ്പോത്തിക്കിരി, നിര്‍ണ്ണായകം, അനുരാഗ കരിക്കിന് വെള്ളം, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, ഉയരെ, ഉണ്ട, കെട്ടിയോളാണ് എന്റെ മാലാഖ, ആണും പെണ്ണും തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍.
