Malayalam
നടിയെ ആക്രമിച്ച കേസ്: ‘ലക്ഷ്യയിലെ’ ജീവനക്കാരന് സാഗര്‍ വിന്‍സന്റിന് കോടതിയിൽ വൻ തിരിച്ചടി
നടിയെ ആക്രമിച്ച കേസ്: ‘ലക്ഷ്യയിലെ’ ജീവനക്കാരന് സാഗര്‍ വിന്‍സന്റിന് കോടതിയിൽ വൻ തിരിച്ചടി
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും കാവ്യ മാധവന്റെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനുമായ സാഗര്‍ വിന്‍സെന്റ് നല്കിയ ഹരജി ഹൈക്കോടതി തള്ളി. സാഗറിനെ അന്വേഷണ സംഘത്തിന് നോട്ടീസ് നല്കി വിളിപ്പിക്കാമെന്ന് വ്യക്തമാക്കിയ കോടതി സാഗര്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.
കള്ള തെളിവുകള്‍ ഉണ്ടാക്കാന്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് തന്നെ ഭീഷണിപ്പെടുത്തുന്നെന്നായിരുന്നു സാഗര്‍ വിന്‍സെന്റിന്റെ ഹരജിയില്‍ ആരോപിച്ചത്.തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യമുണ്ടായിരുന്നു.കേസിലെ മുഖ്യ സാക്ഷിയായ സാഗര്‍ നടിക്കെതിരെ ആക്രമണം നടക്കുമ്പോള്‍ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു. കേസില്‍ പ്രതി വിജീഷ് ലക്ഷ്യയില്‍ എത്തിയത് കണ്ടതായി പൊലീസിന് മൊഴി നല്കിയ സാഗര്‍, പിന്നീട് കോടതിയില്‍ മൊഴി മാറ്റുകയായിരുന്നു.
കേസില്‍ എട്ടാം പ്രതി ദിലീപിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് സാഗര്‍ മൊഴിമാറ്റിയതെന്നായിരുന്നു ബൈജു പൗലോസ് അങ്കമാലി ജെ.എഫ്.എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
ദിലീപിന്റെ സഹോദരന് അനൂപും കാവ്യാ മാധവന്റെ ഡ്രൈവര്‍ സുനീറൂം അഭിഭാഷകരും ചേര്‍ന്നാണ് സാഗറിനെ സ്വാധീനിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസിലെ മറ്റൊരു സാക്ഷി ശരത് ബാബുവിന്റെ മൊഴിമാറ്റാന്‍ സാഗര്‍ ശ്രമിച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ടെലിഫോണ്‍ രേഖകള്‍ അടക്കം ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും സാഗറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, ബൈജു പൗലോസിനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. ബൈജു പൗലോസിനെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ക്വട്ടേഷന്‍ നല്‍കിയെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ബൈജു പൗലോസ് സഞ്ചരിച്ച കാര്‍ അപകടപ്പെടുത്താനായിരുന്നു ക്വട്ടേഷന്‍. ക്വട്ടേഷന്‍ ഏകോപിപ്പിച്ചത് ശരത്താണ്. 2017 നവംബര്‍ 15 ന് കൃത്രിമ അപകടം സൃഷ്ടിക്കാനായിരുന്നു പദ്ധതി. ബെംഗളൂരുവലെ ക്വട്ടേഷന്‍ സംഘത്തിന് ബൈജു പൗലോസ് സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പര്‍ കൈമാറിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അതെ സാമ്യം നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിനും ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇതോടെ കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി മാത്രമാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. അകാരണമായി വിചാരണ നീട്ടിക്കൊണ്ടുപോവുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന വാദം ഉയർത്തിക്കൊണ്ടായിരുന്നു വിജീഷ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ പള്‍സർ സുനി ഒഴികേയുള്ള മറ്റ് പ്രതികളും ഇതേ വാദം ഉയർത്തി സുപ്രീംകോടതിയില്‍ അടക്കം പോയി ജാമ്യം നേടിയെടുത്തിരുന്നു. തനിക്ക് മനുഷ്യാവകാശം നിഷേധിക്കുന്നുവെന്നും പ്രതി കോടതിയില്‍ വാദിച്ചു. ഇതോടെ ഉപാധികളോടെ വിജീഷിന്ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.കേസില്‍ തന്നെപ്പോലെ തന്നെ ഗൂഡാലോചനക്കുറ്റം ആരോപിക്കപ്പെട്ട ഒരു പ്രതിയാണ് ദിലീപ്. ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് പോലും കോടതികള്‍ ഇതിനോടകം തന്നെ ജാമ്യം അനുവദിച്ചു. അങ്ങനെയെങ്കില്‍ സമാനമായ കുറ്റകൃത്യത്തില്‍ ഏർപ്പെട്ട വിജീഷന് എന്തുകൊണ്ട് ജാമ്യം നല്‍കുന്നില്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ വക്കീല്‍ ചോദിച്ചു.
കേസില്‍ ദിലീപ് ഉള്‍പ്പടെ ആകെ എട്ട് പ്രതികളാണ് ഉള്ളത്. ഇതിലാണ് പള്‍സർ സുനി ഒഴികേയുള്ള എല്ലാവർക്കും ജാമ്യം ലഭിച്ചത്. മൂന്ന് മാസത്തിനടുത്ത് ജയിലില്‍ കിടന്നതിന് ശേഷമായിരുന്നു ദിലീപിന് നേരത്തെ കേസില്‍ ജാമ്യം ലഭിച്ചത്. ആക്രമണം നടക്കുമ്പോള്‍ പള്‍സര്‍ സുനിക്കൊപ്പം ഉണ്ടായിരുന്നയാളാണ് വിജീഷ്. നടിയെ ആക്രമിക്കാനുള്ള സംഘത്തിൽ സുനിയോടൊപ്പം അത്താണി മുതലായിരുന്നു വിജീഷ് വാഹനത്തിലുണ്ടായിരുന്നത്.
about dileep
