Malayalam
നിറം കറുത്തെന്നു കരുതി അടികൊണ്ട് വീഴണോ ?സിനിമയിലും വർണവിവേചനം? ഉയരുന്ന മൂർ ശബ്ദം ; കലാഭവൻ മണിയ്ക്ക് വന്ന അവസ്ഥ മൂറിന് വരാതിരിക്കട്ടെ !
നിറം കറുത്തെന്നു കരുതി അടികൊണ്ട് വീഴണോ ?സിനിമയിലും വർണവിവേചനം? ഉയരുന്ന മൂർ ശബ്ദം ; കലാഭവൻ മണിയ്ക്ക് വന്ന അവസ്ഥ മൂറിന് വരാതിരിക്കട്ടെ !
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന പേരാണ് മൂർ. രോഹിത് വി.എസ് സംവിധാനം നിർവഹിച്ച കളയിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച യുവ നടനാണ് മൂര്‍ എന്ന സുമേഷ് മൂർ . ചിത്രത്തില്‍ ടൊവിനോയ്‌ക്കൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മൂറിന്റെ അഭിനയവും ശാരീരകചലനങ്ങളും പ്രേക്ഷകർ ഏറെ ചർച്ചയാക്കിയിരുന്നു. എന്നാൽ, യുവത്വമാണെങ്കിലും വ്യക്തമായ രാഷ്ട്രീയമുള്ള ചെറുപ്പക്കാരന്റെ വാക്കുകളാണ് ഇപ്പൊൾ ചർച്ചയാകുന്നത്.
പൃഥ്വിരാജ് – ഷാജി കൈലാസ് ചിത്രമായ കടുവയില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് മൂർ പറഞ്ഞ വാക്കുകളായിരുന്നു ചർച്ചയായത്. നായകന്റെ അടിയേറ്റ് വീഴുന്ന കഥാപാത്രമാണ് അതിൽ തനിക്കായി ഒരുക്കിയിരുന്നതെന്നും കറുത്തവര്‍ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്ന ധാരണ അന്നുമിന്നും ഇല്ലാത്തത് കൊണ്ടാണ് ആ കഥാപാത്രത്തെ ഒഴിവാക്കിയതെന്നുമായിരുന്നു മൂർ പറഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ കൊള്ളാം എന്നുതോന്നിയ ഒരു പോസ്റ്റ് മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് പേജിൽ കാണുകയുണ്ടായി. ജാനവി സുബ്രമണ്യൻ കുറിച്ച കുറിപ്പിൽ സിനിമയിലെ റേസിസം ഒരു പ്രധാന വിഷയമാകുന്നുണ്ട്.
കുറിപ്പ് ഇങ്ങനെയാണ്….!
ഒരു വിഭാഗം ആൾക്കാരുണ്ട് . സിനിമക്കുള്ളിലെ പൊളിറ്റിക്സിനെ കുറിച്ച് ഏതെങ്കിലും തരത്തിൽ ഒരു ചർച്ച വരുമ്പോഴേക്കും “സിനിമയിൽ ജാതിയില്ല , നിറമില്ല എല്ലാം നിങ്ങളുടെ മനസിലാണ്” , “ഇതൊക്കെ അപകർഷതാ ബോധം കൊണ്ട് പറയുന്നതാണ് “,”ഒക്കെ നിങ്ങളുടെ ഇമാജിനേഷൻ ആണ്” എന്നൊക്കെ പറഞ്ഞ് പൊങ്ങിവരുന്ന ഒരു കൂട്ടം ആളുകൾ. ഇവരോടൊന്ന് ചോദിക്കട്ടെ…
“കരിങ്കല്ല് പോലെ കറുത്തത്” എന്ന് കൃത്യമായി കഥാകാരൻ എഴുതിവച്ച രാച്ചിയമ്മ എന്ന കഥാപാത്രത്തെ നടി പാർവതി അവതരിപ്പിക്കുമ്പോൾ തോന്നാത്ത എന്ത് അസഹിഷ്ണുതയാണ് സുമേഷ് മൂർ എന്ന നടൻ അടി കൊള്ളാൻ മാത്രമായി കറുത്ത കഥാപാത്രമായി അഭിനയിക്കാൻ താത്പര്യമില്ലെന്ന് പറയുമ്പോൾ ഇവിടുള്ളവർക്ക് തോന്നുന്നത് !!!
കറുപ്പ് വേണ്ട, പേരിനൊരു നിമിഷ സജയൻ അല്ലാതെ നായിക കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന , കുറച്ചെങ്കിലും ബ്രൗൺ നിറമുള്ള എത്ര നടികളുണ്ട് മലയാളസിനിമയിൽ??
അഞ്ചാം പാതിരാ എന്ന സിനിമയിൽ പോലീസ് ഓഫീസർ അയഭിനയിച്ചപ്പോൾ ഉണ്ണിമായക്ക് അതിന് വേണ്ട ലുക്കില്ല എന്ന് പരാതിപ്പെട്ടിരുന്ന ഒരുപാട് പേരെ അറിയാം.
മൂറിന്റെ പ്രസ്താവനയെ തുടർന്നുണ്ടായ ചർച്ചകളിൽ ഏറ്റവും കൂടുതൽ കേട്ട ഒരു പേരാണ് കലാഭവൻ മണിയുടേത് . അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളെ കുറച്ചെങ്കിലും ശ്രദ്ധിച്ചിട്ടുള്ളവർക്ക് അറിയാം മിക്ക സിനിമകളിലും അദ്ദേഹം അവതരിപ്പിച്ചത് ഒരു പ്രത്യേക സാമൂഹികാന്തരീക്ഷത്തിൽ ജനിച്ചു വളർന്ന കഥാപാത്രത്തെ ആയിരിക്കും. ഏത് റോളും അഭിനയിച്ച് ഫലിപ്പിക്കാൻ കഴിവുണ്ടായിരുന്ന ഒരു നടൻ ആയിട്ടുപോലും അതിനപ്പുറത്തേക്കുള്ള റോളുകൾ അദ്ദേഹത്തിന് കിട്ടാഞ്ഞത് എന്ത് കൊണ്ടാണെന്ന് ആലോചിച്ചാൽ തീരാവുന്നതേ ഉള്ളു ഈ ആശയകുഴപ്പം.
ഇനി അത്യാവശ്യം വിദ്യാഭ്യാസവും ജോലിയുമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ പോലും അദ്ദേഹത്തിന്റെ ജാതി/സോഷ്യൽ ക്ലാസ്സിനെ കുറിച്ചുള്ള എന്തെങ്കിലുമൊരു പരാമർശമില്ലാത്ത സിനിമകൾ വളരെ കുറവാണ് .
ശരിയാണ് ഉമ്മർ , ദേവൻ , റിയാസ് ഖാൻ തുടങ്ങി നല്ല വെളുത്ത ഒരു നിര വില്ലന്മാരും നമുക്കുണ്ട് . പക്ഷെ അവരൊക്കെ “നല്ല അന്തസ്സുള്ള” വീട്ടിൽ പിറന്ന വില്ലന്മാരായിരുന്നു. അവരുടെ ഒന്നും കഥാപാത്രങ്ങൾക്ക് കലാഭവൻ മണിയുടെ കഥാപാത്രങ്ങൾക്ക് കൊടുക്കുന്ന പോലെ ജനിച്ചു വളർന്ന സാഹചര്യങ്ങളുടെ ബാധ്യത ആരും കൊടുക്കാറില്ല.
ഇങ്ങനെ കറുത്ത നിറമുള്ളവർ ഒരു പ്രത്യേക കഥാപാത്രത്തെ അവതരിപ്പിപ്പിക്കുമ്പോൾ മാത്രം കണ്ടു വരുന്ന കഥാപാത്രസൃഷ്ടിയിലെ ശുഷ്‌കാന്തി തന്നെയാണ് മൂറിനെക്കൊണ്ട് ഇത് പറയിപ്പിച്ചത് .
നിറം കാരണം ഒരു നടൻ ഒരു പ്രത്യേക തരം റോളുകളിലേക്ക് മാത്രം തിരഞ്ഞെടുക്കപ്പെടുന്നുണ്ടെങ്കിൽ അതെ നിറം പറഞ്ഞ് അയാൾക്കത് വേണ്ടെന്ന് വെക്കാനും ഉള്ള അവകാശം ഉണ്ട്. ഇല്ലേ?
തുടക്കക്കാരനായിട്ടു പോലും തനിക്ക് കിട്ടിയ സ്പേസ് വച്ച് സ്വന്തം നിലപാടുകൾ ഉറപ്പിച്ച പറഞ്ഞതിൽ, സ്വന്തം രാഷ്ട്രീയത്തിനോട് നീതി പുലർത്തുന്നതിൽ മൂർ ഒരു മാതൃക തന്നെയാണ്.
കുറച്ച് പേരെങ്കിലും ഇനി ഇങ്ങനെ പറഞ്ഞ് തുടങ്ങിയില്ലെങ്കിൽ ഒരു പത്ത് കൊല്ലം കഴിഞ്ഞാലും വെളുത്ത രാച്ചിയമ്മമാർ കഷ്ടപ്പെട്ടു മുഖത്തു കറുപ്പടിച്ച് “deglamourised ” ആയി സൗന്ദര്യത്തെ കുറച്ച് കാണിക്കുന്നതിൽ അഭിമാനിക്കുന്ന അഭിനേതാക്കളെയും അഭിനേത്രികളെയും കാണേണ്ടി വരും.
ഈ കുറിപ്പിലെ കലാഭവൻ മണിയുടെ ഭാഗം ഊന്നൽ നൽകേണ്ടതുണ്ടെന്ന് തോന്നി. ഈ വിഷയത്തെ കുറിച്ച് പലപ്പോഴും ചർച്ചകൾ നടന്നിട്ടുള്ളതാണ്. അതേസമയം ആറാം തമ്പുരാനിലെ മണിയുടെ വേഷം ഒരു ബ്രാഹ്മണനായിട്ടായിരുന്നല്ലോ… എന്ന് ചിന്തിക്കാം…?
പക്ഷെ അവിടെ ഒരു പ്രശ്നമുണ്ട്.. ഭ്രാന്തനായ ഒരു ബ്രാഹ്മണനായിട്ടാണ് സിനിമയിൽ മണി എത്തുന്നത്. മറ്റുള്ള സിനിമകളിലെ മണിയുടെ കഥാപാത്രങ്ങൾ എണ്ണമിട്ട് പരിശോധിച്ചാലും ഇത്തരത്തിലുള്ള പൊരുത്തക്കേടുകൾ കാണാം.. അവിടെയാണ് മൂർ എന്ന യുവത്വം സിനിമയിൽ പുതിയ മുഖം സൃഷ്ടിച്ചിരിക്കുന്നത്.
ABOUT SUMESH MOOR AND KALABHAVAN MANI