News
ഈ അവാര്‍ഡ് ഞാന്‍ എനിക്ക് തന്നെ സമര്‍പ്പിക്കുന്നു. ഞാനിത് അര്‍ഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു; നാല്‍പ്പതോളം വര്‍ഷമെടുത്തു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രേവതിയെ തേടിയെത്താൻ…; ഹൃദയം തൊടും വാക്കുകൾ..!
ഈ അവാര്‍ഡ് ഞാന്‍ എനിക്ക് തന്നെ സമര്‍പ്പിക്കുന്നു. ഞാനിത് അര്‍ഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു; നാല്‍പ്പതോളം വര്‍ഷമെടുത്തു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രേവതിയെ തേടിയെത്താൻ…; ഹൃദയം തൊടും വാക്കുകൾ..!
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം രേവതി സോഷ്യൽമീഡിയയിൽ കുറിച്ച വാക്കുകളാണ് വൈറലാകുന്നത്. 39 വർഷങ്ങൾക്ക് ശേഷം എനിക്കും കിട്ടി എന്നാണ് രേവതിയുടെ കുറിപ്പിൽ ഉള്ള ഒരു വാചകം. മലയാള സിനിമയിൽ ഇത്രയധികം വർഷങ്ങൾ അഭിനയത്തിൽ സജീവമായിട്ടും അംഗീകരിക്കപ്പെടാൻ വൈകിപ്പോയതാണോ എന്ന് ചോദിക്കേണ്ടിവരും.
സുഹൃത്തുക്കളുടെ കൈയ്യിലും വീടുകളിലും കണ്ടിട്ടുള്ള പുരസ്കാരം 39 വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ തേടിയും വന്നിരിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം രേവതി കുറിച്ചത്.
’39 വർഷങ്ങൾക്ക് ശേഷം കേരള സംസ്ഥാന അവാർഡ്… എന്റെ സുഹൃത്തുക്കളുടെ കൈകളിലും അവരുടെ വീടുകളിലും ഞാൻ ഇത് പലതവണ കണ്ടിട്ടുണ്ട്. ഒടുവിൽ… ഞാൻ പ്രതീക്ഷിക്കാത്തപ്പോൾ ഇതാ എത്തി. ഭൂതകാലത്തിന്റെ സംവിധായകൻ രാഹുൽ സദാശിവൻ… ആ ആവേശത്തിൽ ഞാൻ നിങ്ങളുടെ പേര് സ്റ്റേജിൽ പരാമർശിച്ചില്ല.’
‘പക്ഷെ കേരള സംസ്ഥാന പുരസ്കാരം ഞാൻ നേടുന്നതിന് പ്രധാന പങ്കുവഹിച്ചതിന് നിങ്ങളാണ്…’ രേവതി കുറിച്ചു. അവാർഡ് സ്വീകരിച്ച ശേഷം രേവതി നടത്തിയ പ്രസംഗവും വൈറലായിരുന്നു. ‘അവാര്‍ഡ് ചെയറില്‍ വെക്കാമെന്ന് പറഞ്ഞു. എനിക്ക് വിടാന്‍ തോന്നിയില്ല. ഇവള് എന്റെ കയ്യില്‍ വരാന്‍ നാല്‍പ്പതോളം വര്‍ഷമെടുത്തു.’
‘നിങ്ങളുടെ സ്നേഹം ഒരുപാട് വര്‍ഷങ്ങളായി ഒരുപാട് സിനിമകളിലൂടെ എനിക്ക് കിട്ടിയിട്ടുണ്ട്. പക്ഷെ ഇവളെ കിട്ടാന്‍ ഇത്രയും വര്‍ഷമായി. ഏറ്റവും സന്തോഷിക്കുന്നത് എന്റെ അമ്മയും അച്ഛനുമായിരിക്കും. ഈ അവാര്‍ഡ് ആര്‍ക്കാണ് സമര്‍പ്പിക്കേണ്ടതെന്ന ചോദ്യം എപ്പോഴും ചോദിക്കാറുണ്ട്.’
‘ഈ അവാര്‍ഡ് ഞാന്‍ എനിക്ക് തന്നെ സമര്‍പ്പിക്കുന്നു. ഞാനിത് അര്‍ഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. ജൂറി ചെയര്‍മാനും ചലച്ചിത്ര അക്കാദമി ചെയര്‍മാനും മുഖ്യമന്ത്രിക്കും നന്ദി’ രേവതി പറഞ്ഞു.
വിഷാദരോഗവും വിടുതല്‍ നേടാനാവാത്ത ഓര്‍മ്മകളുമൊക്കെ ചേര്‍ന്ന് കുഴമറിഞ്ഞ മനസുമായി ജീവിക്കേണ്ടി വരുന്ന ഒരു മധ്യവയസ്കയായാണ് രേവതി ഭൂതകാലത്തിൽ അഭിനയിച്ചത്. പ്രധാനമായും രണ്ട് കഥാപാത്രങ്ങളും ഇന്‍ഡോര്‍ സീക്വന്‍സുകളുമുള്ള സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രമായിരുന്നു ഷെയ്ൻ നിഗം നായകനായ ഭൂതകാലം.
സംവിധായിക, അഭിനേത്രി തുടങ്ങി വിവിധ മേഖലകളിൽ ശോഭിച്ച് നിൽക്കുന്ന വ്യക്തിത്വമാണ് നടി രേവതി. താൻ ചെയ്ത് വെച്ച കഥാപാത്രങ്ങളിലൂടെയും ഏത് വിഷയത്തിലും മുഖം നോക്കാതെ അഭിപ്രായം പറയാനും സഹപ്രവകർക്ക് വേണ്ടി സംസാരിക്കാനും മുന്നിലുണ്ടാകാറുണ്ട് രേവതി. നിലപാടിലെ കൃത്യത തന്നെയാണ് രേവതിയ പ്രേക്ഷകർ ഇഷ്ടപ്പെടാൻ കാരണമായ ഒന്ന്.
രേവതി എന്ന പേര് കേൾക്കുമ്പോൾ തന്നെ പ്രേക്ഷകന്റെ മനസിലേക്ക് ഓടി വരുന്നത് കിലുക്കത്തിലെ അരപിരി ലൂസുള്ള തമ്പുരാട്ടി കുട്ടിയെയാണ്. മുപ്പത്തൊമ്പത് വർഷമായി ഇന്ത്യൻ സിനിമയിൽ സജീവമാണ് രേവതി. ഒട്ടനവധി ഹിറ്റ് കഥാപാത്രങ്ങൾ ചെയ്തിട്ടും കേരള സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്ന് രേവതിയെ തേടി ഒരു അംഗീകാരം വന്നത് ഇപ്പോഴാണെന്ന് മാത്രം.
നാല് പതിറ്റാണ്ട് മുമ്പ് ഭരതന്റെ കാറ്റത്തെ കിളിക്കൂടിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ ആളാണ് രേവതി. തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും അഭിനയിച്ചതുകൊണ്ടും ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമായി ചിത്രങ്ങള്‍ സംവിധാനം ചെയ്തതുകൊണ്ടുമൊക്കെ 35ല്‍ താഴെ ചിത്രങ്ങള്‍ മാത്രമാണ് രേവതി മലയാളത്തില്‍ ഇതുവരെ ചെയ്തത്. ഫിലിമോഗ്രഫിയില്‍ രേവതി നടത്തിയ ഈ തെരഞ്ഞെടുപ്പ് പിഴച്ചിട്ടില്ലെന്ന് ആ സിനിമകളുടെ ലിസ്റ്റ് പറയും.
പക്ഷെ അവരുടെ അഭിനയ പ്രതിഭയെ വെല്ലുവിളിക്കുന്ന കഥാപാത്രങ്ങള്‍ മലയാളത്തില്‍ അങ്ങനെ ലഭിച്ചുമില്ല. സമാന്തര സിനിമയുടെ എണ്‍പതുകളില്‍ നിന്നും സൂപ്പര്‍താരങ്ങള്‍ ഭരിച്ച തൊണ്ണൂറുകളിലേക്ക് എത്തിയപ്പോള്‍ നടിമാര്‍ക്ക് ലഭിക്കാമായിരുന്ന മികച്ച വേഷങ്ങളാണ് ഇല്ലാതായത്.
അതേസമയം തമിഴ് ചിത്രങ്ങളിലെ മികവിന് പലവട്ടം രേവതിക്ക് പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കിഴക്കുവാസല് എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും തലൈമുറൈയിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശവും രേവതി നേടിയിട്ടുണ്ട്. അഭിനയത്തിനും സംവിധാനത്തിനുമായി രണ്ട് ദേശീയ പുരസ്കാരങ്ങളും രേവതി നേടിയിട്ടുണ്ട്.
about actress revathy
