തൊടുപുഴക്കാരനായ ഞാന്‍ ആദ്യമായി കണ്ണൂർ ചെന്നപ്പോള്‍ എവിടുന്നെങ്കിലും വെട്ട് കൊള്ളുമോ, ബോംബേറ് ഉണ്ടാവുമോ എന്നുള്ളൊരു പേടി മനസ്സിലുണ്ടായിരുന്നു; ആസിഫ് അലി പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരില്‍ ഒരാളാണ് ആസിഫ് അലി. ചുരുങ്ങിയ കാലം കൊണ്ടു സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ആസിഫിനായി. ഋതുവിലൂടെ എത്തിയ താരം ഇന്ന് പ്രേക്ഷകരുടെ ആസിഫ് ഇക്കയായി മാറിക്കഴിഞ്ഞു. സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രം കൊയ്താണ് കൊത്താണ് പുതിയ ചിത്രം .ആസിഫ് അലിയും റോഷന്‍ മാത്യുവും നായക വേഷത്തിലെത്തുന്ന ചിത്രം കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിഖില വിമലാണ് നായിക. രഞ്ജിത്ത്, വിജിലേഷ് , അതുല്‍, ശ്രീലക്ഷ്മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുല്‍, ശിവന്‍ സോപാനം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആസിഫലിയിതാ ഇപ്പോള്‍ തന്റെ കുടുംബത്തിലെ രാഷ്ട്രീയ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
തന്റെ പുതിയ സിനിമയായ കൊത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നത്.തൊടുപുഴയിലെ പ്രമുഖ സി പി എം നേതാവും മുന്‍ നഗരസഭ ചെയർമാനുമായ എംപി ഷൌക്കത്തലിയുടെ മകനാണ് ആസിഫ് അലി. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് വരാതിരിക്കാന്‍ വേണ്ടിയാണ് തന്നെ ബോർഡിങ്ങിലാക്കിയതെന്നാണ് ആസിഫ് അലി പറയുന്നത്. ‘
രാഷ്ടീയം നിരോധിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ചെറുപ്പത്തിൽ ആഗ്രഹിച്ചിരുന്നു. എന്റെ ബാപ്പ തുടരെ മുൻസിപ്പൽ ചെയർമാനും വർഷങ്ങളോളം കൗൺസിലറും ആയിരുന്നു. അതുകൊണ്ട് തന്നെ ബാപ്പയ്ക്ക് എപ്പോഴും തിരക്കായിരുന്നു’- എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
തൊടുപുഴക്കാരനായ ഞാന്‍ ആദ്യമായി കണ്ണൂർ ചെന്നപ്പോള്‍ എവിടുന്നെങ്കിലും വെട്ട് കൊള്ളുമോ, ബോംബേറ് ഉണ്ടാവുമോ എന്നുള്ളൊരു പേടി എന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷെ അവിടെ ചെന്ന് ഇറങ്ങുമ്പോള്‍ മുതലുള്ള കാര്യങ്ങള്‍ വ്യത്യസ്തമാണ്. പലരുടേയും പ്രതികരണം കാണുമ്പോള്‍ ഇവർക്ക് നമ്മളെ അറിയാം എന്ന് തോന്നും. കാണുമ്പോള്‍ ചിരിക്കുന്നു, ഭക്ഷണം തരുന്ന രീതി, സംസാരിക്കുന്ന രീതി എന്നിവയിലെല്ലാം എപ്പോഴും ഒരു കെയറിങ് ഉണ്ട്. ഇവരെ പറ്റിയാണോ നമ്മള്‍ മോശമായി പുറത്ത് കേള്‍ക്കുന്നതെന്ന് എപ്പോഴും നമുക്ക് നോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
2016 ജനുവരിയിലായിരുന്നു ആസിഫ് അലിയുടെ വീടിന് നേരെ കല്ലേറുണ്ടായിരുന്നത്. രാത്രി രണ്ട് മണിയോടെയാണ് തൊടുപുഴ ഉണ്ടന്‍പ്ലാവിലെ വസതിക്ക് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. അക്രമം നടക്കുമ്പോള്‍ ആസിഫ് അലിയുടെ സഹാദരന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
പ്രദേശത്തെ വാര്‍ഡ് സഭ ചേരുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഇതിന് ശേഷം ലീഗ് പ്രവര്‍ത്തകര്‍ ആസിഫിന്റെ വീടിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ആക്രമണത്തിന് പിന്നില്‍ ലീഗ് പ്രവർത്തകരായിരിക്കാമെന്നായിരുന്നു ഷൌക്കത്തലിയുടെ പ്രതികരണം. ഇടക്കാലത്ത് സി പി എമ്മില്‍ നിന്നും ഷൌക്കത്തലിയെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് മുസ്ലീം ലീഗില്‍ പോയ ഇദ്ദേഹം 2014ല്‍ സി പി എമ്മില്‍ തിരിച്ചെത്തിയിരുന്നു.
