തെറ്റുകള്‍ ഉണ്ടാകുമ്പോള്‍ അത് ചൂണ്ടിക്കാണിക്കണം! എന്നാൽ അത് ഒരു പ്രസ്ഥാനത്തിന്റെ അടിത്തറ തോണ്ടിക്കൊണ്ടാകരുത്..വീണ്ടും ബാബുരാജ്
മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ വനിതാ താരങ്ങളെ വേദിയില്‍ ഇരുത്താന്‍ അനുവദിച്ചിരുന്നില്ലെന്നായിരുന്നു കാരണമായി ചൂണ്ടിക്കാണിച്ചത്
പിന്നാലെ അമ്മയ്ക്കെതിരെ നിരവധി പേര് വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. അമ്മയുടെ നിലപാടിനെതിരെ നടി പാര്‍വതി തിരുവോത്തും പരസ്യമായി രംഗത്ത് എത്തിയിരുന്നു.ഇതിന് പിന്നാലെ പാര്‍വതിക്ക് മറുപടിയുമായി അമ്മ എക്സിക്യൂട്ടീവ് അംഗവുമായ രചന നാരായണന് കുട്ടി കൂടി രംഗത്തെത്തി. ആരാണ് പാര്‍വ്വതി എന്ന മറുചോദ്യമായിരുന്നു രചന ചോദിച്ചത്. പിന്നീട് രചനയ്ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ താരങ്ങളായ ഷമ്മി തിലകന്, ഹരീഷ് പേരടി തുടങ്ങിയവര്‍ പാര്‍വതിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന് ബാബുരാജ്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ബാബുരാജിന്റെ പ്രതികരണം. കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് നല്ലതാണെന്ന് പറഞ്ഞ ബാബുരാജ് എന്നാല്‍ എല്ലാത്തിലും കുറ്റങ്ങള്‍ മാത്രം കണ്ടെത്തരുതെന്നും അമ്മയുടെ അടിത്തറ തകര്‍ക്കരുതെന്നും പറഞ്ഞു. എപ്പോഴും കുറ്റം മാത്രം പറയരുതെന്നും നല്ലതും പറയണമെന്നും ബാബുരാജ് പറഞ്ഞു.
ബാബുരാജിന്റെ വാക്കുകളിലേക്ക്….
”കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടണം. ഞാന്‍ പാര്‍വതിയെ പിന്തുണച്ച് സംസാരിച്ചിട്ടുള്ളയാളാണ്. നല്ല അറിവും വിവരവുമുള്ള കുട്ടിയാണ്. രാജിവച്ച് പോയപ്പോള്‍ ആ രാജി സ്വീകരിക്കരുതെന്ന് പറഞ്ഞയാളാണ് ഞാന്‍.പക്ഷെ ഇതെന്താണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. സ്ത്രീകള്‍ അടങ്ങുന്ന എക്സ്ക്യൂട്ടിവ് കമ്മിറ്റിയെടുത്ത തീരുമാനമാണ് എക്സിക്യൂട്ടീവ് കമ്മിറ്റി മാത്രം സ്റ്റേജില്‍ കയറി ഇരുന്നാല്‍ മതിയെന്നുള്ളത് .
രചനയേയും ഹണിയേയും ശ്വേതയേയും ഞാനാണ് സ്റ്റേജിലേക്ക് വിട്ടത്. പുതിയ പോസ്റ്റര്‍ പിടിച്ചു നില്‍ക്കുന്നതിനായി. അതാണ് അവര്‍ സ്റ്റേജിന്റെ സൈഡില്‍ നില്ക്കുന്ന ചിത്രം വരാന്‍ കാരണം. പിന്നെ നമ്മുടെ വീട്ടില്‍ ഒരു പരിപാടി നടക്കുമ്പോള്‍ നമുക്ക് സ്റ്റേജില്‍ കയറി ഇരിക്കാന്‍ പറ്റില്ലല്ലോ. ഞാനൊന്നും വേദിയില്‍ എന്നല്ല ആ മുറിയില്‍ തന്നെയില്ലായിരുന്നു. നമുക്ക് നമ്മുടേതായ പല കാര്യങ്ങളുമുണ്ടാകും.
കുറ്റം കാണണമെന്ന് കരുതിയാല്‍ നമുക്ക് ഏത് കാര്യത്തിലും കുറ്റം കണ്ടുപിടിക്കാം. ഞാന്‍ പറഞ്ഞില്ലേ, കുറ്റമുണ്ടെങ്കില്‍ പറയണം. പക്ഷെ കുറ്റം മാത്രം പറയരുത്. നല്ലത് കൂടി പറയണം. ആ കുട്ടി ചെയ്യുന്നതിലെ നല്ലത് ഞാന്‍ പറയാറുണ്ട്. രാജിവച്ചപ്പോള്‍ അത് ശരിയല്ലെന്നും എന്തുകൊണ്ടാണ് അങ്ങനൊരു സാഹചര്യമുണ്ടായതെന്ന് അന്വേഷിക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
കോടതിയില്‍ ഒരു ജഡ്ജി ഇരിക്കുന്നത് സ്റ്റേജിലാണ്. അതിന്റെ താഴെയാണ് ടൈപ്പിസ്റ്റ് ഇരിക്കുന്നത്. എന്നുകരുതി അവരെ ഒരേപോലെ കണ്ടില്ലെന്ന് പറയുമോ. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നു പറയുന്നത് പോലെയാണത്. തെറ്റുകള്‍ ഉണ്ടാകുമ്പോള്‍ അത് ചൂണ്ടിക്കാണിക്കണമെന്ന് തന്നെയാണ് പറയുന്നു. എന്നാല്‍ അത് ഒരു പ്രസ്ഥാനത്തിന്റെ അടിത്തറ തോണ്ടിക്കൊണ്ടാകരുത്. പ്രത്യേകിച്ച് അമ്മ പോലെ ഒരുപാട് പേര്‍ക്ക് ഗുണമുള്ളൊരു സംഘടനയാകുമ്പോഴെന്നും ബാബുരാജ് പറഞ്ഞു.
