ജിയോ സിം ഉള്ള വിവോ ഫോണ്‍ ആരുടേത്? ദൃശ്യങ്ങള്‍ ചോര്‍ന്നത് കണ്ടെത്തണമെന്ന് കോടതി!
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോര്‍ന്നത് കണ്ടെത്തണമെന്ന് വിചാരണ കോടതി. ജിയോ സിം ഉള്ള വിവോ ഫോൺ ആരുടേതെന്നും കോടതി ചോദിച്ചു. മെമ്മറി കാർഡ് വിവോ ഫോൺ ഉപയോഗിച്ച് പരിശോധിച്ചവരെ എത്രയും വേഗത്തിൽ കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു. മെമ്മറി കാർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാത്രമാണ് കൈകാര്യം ചെയ്ത്. പലതവണ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും താൻ ദൃശ്യങ്ങൾ കണ്ടിട്ടില്ല. തനിക്ക് ദൃശ്യങ്ങൾ കാണണമെന്ന പ്രത്യേക താല്‍പ്പര്യമില്ല. അന്വേഷണ ഉദ്യോഗസ്ഥൻ നാല് തവണ ആവശ്യപ്പെട്ടിട്ടും താൻ പറഞ്ഞത് ബിഗ് നോ. വിചാരണ ഘട്ടത്തിൽ ആവശ്യമെങ്കിൽ മാത്രമാണ് ദൃശ്യങ്ങൾ പരിശോധിക്കുകയെന്നും ജഡ്ജി വ്യക്തമാക്കി. തുടരന്വേഷണം പൂർത്തിയാക്കാൻ ഉദ്ദേശമുണ്ടോയെന്നും വിചാരണ കോടതി ജഡിജി ചോദിച്ചു. കേസ് ചൊവ്വാഴ്ച്ച കോടതി പരിഗണിക്കും.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം. തുടരന്വേഷണം നടക്കുന്നത് കൊണ്ട് കേസിലെ വിചാരണ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. വിചാരണ പുനരാരംഭിക്കുന്നതിന് മുന്‍പ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനമുള്‍പ്പെടെ നടക്കേണ്ടതുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനും റിപ്പോര്‍ട്ടര്‍ ചാനലിനുമെതിരെ ദിലീപ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയും ഇന്ന് കോടതി പരിഗണിക്കും.
അതേസമയം, കഴിഞ്ഞദിവസം പ്രോസിക്യൂഷനെ ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി പ്രോസിക്യൂഷന്‍ വീണ്ടും വീണ്ടും നീട്ടി ആവശ്യപ്പെടുകയാണെന്നായിരുന്നു ഹൈക്കോടതിയുടെ കുറ്റപ്പെടുത്തിയത്. കേസിന്റെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ പശ്ചാത്തലത്തില്‍ കേസിന്റെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണം എന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. അപ്പോഴാണ് കോടതിയുടെ കുറ്റപ്പെടുത്തല്‍. ഹാഷ് വാല്യു മാറിയതില്‍ ഉള്‍പ്പടെ അന്വേഷണം വേണം എന്ന ആവശ്യമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ഉയര്‍ത്തിയത്. കേസ് അന്വേഷണത്തിന് മൂന്നാഴ്ച കൂടി സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.
കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നിവല്‍ക്കുമ്പോവായിരുന്നു മുന്‍ ഡിജിപി ആര്‍ ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ നടത്തിയത്. കേസില്‍ ദിലീപ് കുറ്റക്കാരനല്ല എന്ന തരത്തിലായിരുന്നു ശ്രീലേഖ പറഞ്ഞത്. ദിലീപ് കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പള്‍സര്‍ സുനിയും ദിലീപും കണ്ടതിന് തെളിവില്ലെന്നുമാണ് ശ്രീലേഖ പറഞ്ഞത്. ‘ദിലീപിനെതിരെ തെളിവില്ലാത്തതു കൊണ്ടാണ് പുതിയ കേസുമായി പൊലീസ് രംഗത്ത് വന്നത്. ദിലീപ് കേസില്‍ ഉള്‍പ്പെട്ടിട്ടില്ല.
ജയിലില്‍ നിന്ന് ദിലീപിന് കത്തയച്ചത് പള്‍സര്‍ സുനിയല്ല. പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമാണ്. അക്കാര്യം പൊലീസുകാര്‍ തന്നെ സമ്മതിച്ചതാണ്’ എന്നും ശ്രീലേഖ പറഞ്ഞിരുന്നു.നടിയെ ആക്രമിച്ച കേസില്‍ ശ്രീലേഖയെ ചോദ്യംചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണക്കോടതിയിലാണ് ക്രൈംബ്രാഞ്ച് ആവശ്യമുന്നയിച്ചത്.കേസുമായി ബന്ധപ്പെട്ട് ജയില്‍ ഡിജിപി ആയിരുന്ന ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണം എന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വെളിപ്പെടുത്തലുകളുടെ പ്രാധാന്യം എന്താണ് എന്നായിരുന്നു കോടതിയുടെ ചോദ്യം.
അതേസമയം, ആര്‍.ശ്രീലേഖ പുറത്തുവിട്ട യുട്യൂബ് വിഡിയോയിലെ പരാമര്‍ശങ്ങളില്‍ വിശദീകരണം തേടിയില്ലെങ്കില്‍ വിചാരണ നടപടികളെ ബാധിക്കുമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചിരുന്നു. കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന ശ്രീലേഖയുടെ നിലപാടു തുടരന്വേഷണം അര്‍ഹിക്കുന്നതാണ്. വിചാരണ പൂര്‍ത്തിയാകും മുമ്പ് തന്നെ തുടരന്വേഷണത്തിനു പുതിയ ദിശ നല്‍കുന്ന വെളിപ്പെടുത്തലുകള്‍ ആണ് ശ്രീലേഖ നടത്തിയിരിക്കുന്നത്.
