News
ഞാന്‍ എന്തു കഴിക്കണം, എന്തു കഴിയ്ക്കണ്ട എന്ന് തീരുമാനിക്കാന്‍ എനിക്ക് അവകാശമുണ്ട്, അതില്‍ അവരുടെ ഉപദേശം ആവശ്യമില്ല; ബോഡി ഷെയിമിങ്ങ് നടത്തിയവർക്ക് തക്ക മറുപടി നൽകി നിമ്രത് കൗറിൻ !
ഞാന്‍ എന്തു കഴിക്കണം, എന്തു കഴിയ്ക്കണ്ട എന്ന് തീരുമാനിക്കാന്‍ എനിക്ക് അവകാശമുണ്ട്, അതില്‍ അവരുടെ ഉപദേശം ആവശ്യമില്ല; ബോഡി ഷെയിമിങ്ങ് നടത്തിയവർക്ക് തക്ക മറുപടി നൽകി നിമ്രത് കൗറിൻ !
ഒരു സിനിമയ്ക്കുവേണ്ടി താരങ്ങൾ അവരുടെ തടി കുറക്കുകയും ശരീരത്തില്‍ അനേകം രൂപമാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്ന വാര്‍ത്തകള്‍ നാം സ്ഥിരമായി കേള്‍ക്കാറുണ്ട്. ഒരു കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാന്‍ ചിലപ്പോള്‍ അഭിനേതാക്കള്‍ക്ക് ശരീരഭാരം കുറയ്ക്കേണ്ടിവരും. ഒരു സിനിമയ്ക്ക് വേണ്ടി അഭിനേതാക്കള്‍ ശരീരഭാരം കൂട്ടേണ്ടി വരും
അഭിഷേക് ബച്ചന് പ്രധാന വേഷത്തിലെത്തിയ ദസ്വി എന്ന ചിത്രത്തിലെ നായിക നിമ്രത് കൗറിന് പറയാനുള്ളത് സമാനമായ ഒരു കഥയാണ്. കഥാപാത്രത്തിനായി അവളുടെ ശരീരത്തില്‍ വരുത്തിയ രൂപമാറ്റത്തെ ഏവരും അമ്പരപ്പോടെയാണ് കണ്ടത്. തന്റെ രൂപമാറ്റം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകരെ അതിശയിപ്പിച്ച നിമ്രതിന് പക്ഷെ, ആ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല.
സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ശരീരഭാരം കൂടുന്നതിനെക്കുറിച്ച് നിമ്രതിനെ പലപ്പോഴും കളിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ശരീരഭാരം കൂട്ടിയതിന്റെയും കുറച്ചതിന്റെയും ചിത്രങ്ങളുള്‍പ്പെടുത്തി നടി ഇന്‍സ്റ്റഗ്രാമില്‍ ഹൃദയസ്പര്‍ശിയായൊരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.
“എല്ലായ്പ്പോഴും, ഉയര്‍ന്ന കലോറിയുള്ള ഭക്ഷണം ഞാന്‍ കഴിക്കുന്നത് കാണുമ്പോള്‍, എന്റെ ചുറ്റുമുള്ള ചില ആളുകള്‍ക്കെങ്കിലും ഞാന്‍ തെറ്റാണ് ചെയ്യുന്നതെന്ന് ഉറക്കെ പറയണമെന്നുണ്ടായിരുന്നു. അവര്‍ ഇക്കാര്യത്തെക്കുറിച്ച് പറയാന്‍ അവകാശമുണ്ടെന്ന മട്ടിലായിരുന്നു പ്രതികരണം. എന്നാല്‍ അതൊരു മോശം പരാമര്‍ശമാണ്, ഞാന്‍ എന്തു കഴിക്കണം, എന്തു കഴിയ്ക്കണ്ട എന്ന് തീരുമാനിക്കാന്‍ എനിക്ക് അവകാശമുണ്ട്. അതില്‍ അവരുടെ ഉപദേശം ആവശ്യമില്ല.”
ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നടി ഇതേക്കുറിച്ച് വ്യക്തത വരുത്തി സംസാരിക്കുന്നുണ്ട്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ രൂപമാറ്റത്തിന് മുമ്പും ശേഷവും ഉള്‍പ്പെടുത്തിയ ചിത്രങ്ങളെക്കുറിച്ചുള്ള പോസ്റ്റിന് പിന്നിലെ കാരണവും നിമ്രത് വെളിപ്പെടുത്തി. ട്രോളന്മാര്ക്ക് തക്ക മറുപടി നല്കാന് പ്രേരിപ്പിച്ച ആ സുവര്‍ണ്ണ നിമിഷത്തെക്കുറിച്ച് നിമ്രത് പറയുന്നത് ഇങ്ങനെയാണ്.
“ഞാന്‍ വണ്ണം കൂട്ടുമ്പോഴോ തടി കൂടുമ്പോഴോ ശ്രദ്ധിച്ചിരുന്നത് എനിക്ക് ചുറ്റിലുമുള്ളവരെയായിരുന്നു. അല്ലാതെ ഫോണിന് പിന്നില്‍ മറഞ്ഞിരിക്കുന്നവരെയല്ലായിരുന്നു. എനിക്ക് എന്റെ പ്രിയപ്പെട്ടവരെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതി. കുറ്റം പറയുന്നവരുടെ മനസ്സ് പ്രത്യേക രീതിയില്‍ കണ്ടീഷന്‍ ചെയ്തുവെച്ചിരിക്കുകയാണ്. അവര്‍ക്ക് ആരെക്കുറിച്ചും എന്തും പറയാം, ആരുടെ ശരീരത്തെക്കുറിച്ചും രൂപത്തെക്കുറിച്ചും, സ്വകാര്യ ഇടങ്ങളില്‍നിന്നു എന്തോ അവകാശമുള്ളതുപോലെ സംസാരിക്കാം.”
ഇക്കൂട്ടര്‍ ശരിയുടെയും തെറ്റിന്റെയും പവിത്രത തിരിച്ചറിയുന്നില്ല. പലപ്പോഴും അടിസ്ഥാന മര്യാദ പോലുമില്ല. ഇവര്‍ക്ക് വ്യക്തിപരമായ ഒരു അവബോധം പല കാര്യങ്ങളിലും വേണം. കാലഘട്ടത്തിന്റെ ആവശ്യമാണതെന്ന് നമ്രത പറയുന്നു. എന്റെ ജോലിക്ക് എനിക്ക് കൃത്യമായി വേതനം കിട്ടുന്നുണ്ട്. പക്ഷെ, മോശം അഭിപ്രായങ്ങള്‍ ചിലപ്പോള്‍ ജോലിയേയും ബാധിക്കാറുണ്ട്. മിക്കപ്പോഴും ഒറ്റപ്പെട്ടതായി തോന്നലുണ്ടാകും. ഇത്തരം കമന്റുകള്‍ കേട്ട് എങ്ങനെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. നിമ്രത് ചോദിക്കുന്നു.
