കെജിഎഫിലൂടെ ശ്രദ്ധ നേടിയ കന്നട നടൻ ‘കൃഷ്ണ ജി റാവു’ അന്തരിച്ചു
കെജിഎഫിലെ താത്താ കഥാപാത്രത്തിനു ജീവിൻ നൽകിയ കൃഷ്ണ ജി റാവു (70) വിനു വിട നൽകുകയാണ് കന്നട സിനിമാ ലോകം. കെജിഎഫിലൂടെ ശ്രദ്ധ നേടിയതിനു ശേഷം നിരവധിയായ അവസരങ്ങൾ തേടിയെത്തുന്നതിനിടയിലാണ് കൃഷ്ണ ജി റാവുവിൻ്റെ അപ്രതീക്ഷിത വിയോഗം. ബന്ധു വീട് സന്ദർശിച്ച വേളയിൽ തളർച്ച അനുഭവപ്പെടുകയും കഴിഞ്ഞ വ്യാഴാഴ്ച അർധ രാത്രിയിൽ ബാംഗ്ലൂർ സീതാ സർക്കിളിലെ വിനായക ഹോസ്പിറ്റലിൽ അഡ്മിറ്റാക്കുകയുമായിരുന്നു. പ്രായാധിക്യമായ രോഗങ്ങൾക്കു പിന്നാലെ ശ്വാസകോശ സംബന്ധപരമായ ക്ലേശങ്ങളും കൂടി വന്നതോടെ ഡിസംബർ ഏഴിന് നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്തു.
കെജിഎഫ് തരംഗമായപ്പോൾ കന്നട സിനിമാ ചരിത്രത്തിൽ അടയാളപ്പെടുത്തിയത് ആ വൃദ്ധ കഥാപാത്രത്തെ അവതരിപ്പിച്ച കൃഷ്ണ ജി റാവു എന്ന എഴുപതുകാരനെക്കൂടിയാണ്. ചെറിയ സീനുകളിൽ വന്നു പോയിരുന്ന നടനിൽനിന്നും നായകനായി വെള്ളിത്തിരയിലേക്കു വളർന്ന കൃഷ്ണ ജി റാവു കാത്തിരുന്ന വേഷങ്ങളെല്ലാം ബാക്കി വെച്ച് ഇപ്പോൾ മടങ്ങിയിരിക്കുന്നു.
നിരവധി വർഷങ്ങളായി കന്നട സിനിമ ലോകത്ത് ചെറിയ കഥാപാത്രങ്ങളുമായി കൃഷ്ണ ജി റാവു വെള്ളിത്തിരയുടെ ഭാഗമായിരുന്നു. 40 സിനിമകളിൽ അസിസ്റ്റൻ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കെജിഎഫിലെ അന്ധനായ കഥാപാത്രമാണ് കൃഷ്ണ ജി റാവുവിൻ്റെ തലവരമാറ്റിയത്. കെജിഎഫിൻ്റെ ഓഡീഷനിൽ പങ്കെടുത്തപ്പോൾ കൃഷ്ണ ജി റാവുവിൻ്റെ ഡയലോഗ് ഡെലിവറി നിർമാതാക്കളെ ആകർഷിക്കുകയും തുടർന്ന് തെരഞ്ഞെടുക്കുകയുമായിരുന്നു. സിനിമയ്ക്കൊപ്പം കൃഷ്ണ ജി റാവുവിൻ്റെ കഥാപാത്രവും വലിയ പ്രേക്ഷക ശ്രദ്ധ നേടി. 2018-ൽ പുറത്തിറങ്ങിയ കെജിഎഫ് ചാപ്റ്റർ ഒന്നിന് ശേഷം മാത്രം ഈ നടൻ 30 സിനിമകങ്ങളിൽ അഭിനയിച്ചിരുന്നു. കെജിഎഫ് രണ്ടാം ഭാഗവും പുറത്തു വന്നതിനു ശേഷമാണ് ‘നാനോ നാരായണപ്പ’ എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച് നായകനായും മാറുന്നത്. യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം റിലീസ് ചെയ്യുന്നതിനു ദിവസങ്ങൾക്കു മുമ്പാണ് അതിലെ നായക നടൻ്റെ വിയോഗം.
