ജീവിതത്തിൽ മമ്മിയുടെയും ഞങ്ങളുടെയും മനം കവർന്ന സാക്ഷാൽ തൊമ്മനായിരുന്നു ഡാഡിച്ചൻ
മലയാളികളുടെ എക്കാലത്തെയും വിസ്മയ പ്രതിഭയാണ് ഒരു കാലത്ത് മലയാള സിനിമയെ വിറപ്പിച്ച വില്ലൻ രാജൻ പി ദേവ്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇത്രയധികം കൊട്ടിഘോഷിച്ച വിസ്മയം വേറെയുണ്ടോ എന്ന് തന്നെ സംശയമാണ്. അത്രത്തോളം വൈവിധ്യങ്ങളുണ്ട് ഈ മഹത് പ്രതിഭയ്ക്ക് . അങ്ങനെയുള്ള ഈ മഹത് പ്രതിഭ വിടവാങ്ങിയിട്ട് ഇന്നേക്ക് പത്തുവർഷം തികയുമ്പോൾ സിനിമയിലെ വില്ലനായിരുന്നില്ല, നല്ലൊരു മനുഷ്യന് എങ്ങിനെയായിരിക്കണമെന്നതിന്റെ ഉദാഹരണമായിരുന്നു ഡാഡിച്ചനെന്ന് തുറന്നു പറയുകയാണ് രാജന് പി.ദേവിന്റെ മകന് ജുബില്‍ രാജന് പി.ദേവ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജുബൈൽ മനസ് തുറന്നത്.
ആദ്യം ഞങ്ങള്‍ ചേര്‍ത്തലയിലാണ് താമസിച്ചിരുന്നത്. എന്റെ കുട്ടിക്കാലം അവിടെയായിരുന്നു. പിന്നീട് അങ്കമാലിയിലേക്ക് താമസം മാറി. ചേര്‍ത്തലയില്‍ ആയിരുന്ന സമയത്ത് ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എന്നെ പഠിപ്പിച്ചിരുന്ന അതേ സൗകര്യത്തില്‍ അദ്ദേഹം പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമായി സ്പോണ്സര് ചെയ്തിരുന്നു. എന്നാല്‍ അതൊന്നും അദ്ദേഹം ആരെയും അറിയിച്ചിരുന്നില്ല. ഞാന്‍ പോലും ഇതെല്ലാം അറിഞ്ഞത് ഈയടുത്താണ്. ഒന്ന് രണ്ടു പേര് എന്നെ കാണാന്‍ വന്നിരുന്നു. അവരാണ് ഈ കഥ എന്നോട് പറഞ്ഞത്. ഡാഡിച്ചന് നാട്ടില്‍ ഒരു സിനിമാ നടനായിരുന്നില്ല. എല്ലാവരോടും നന്നായി സംസാരിക്കുന്ന, നാട്ടിലെ കാര്യങ്ങളില്‍ ഇടപെടുന്ന, ആളുകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വ്യക്തിയായിരുന്നു.
ഡാഡിച്ചന് പുറമെ നിന്നു കാണുന്ന പോലെ അല്ലായിരുന്നു. സിനിമയില്‍ ക്രൂരനായ വില്ലനായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് എല്ലാം തുറന്ന് പറയാന്‍ കഴിയുന്ന അടുത്ത സുഹൃത്തായിരുന്നു. നല്ല തമാശകള്‍ പറയും. അസ്സലായി കളിയാക്കും. ഞാന്‍ ഇപ്പോള്‍ സിനിമ ചെയ്യുമ്പോള്‍ ഡാഡിച്ചന്റെ കൂടെ ജോലി ചെയ്തിരുന്ന മുതിര്‍ന്ന താരങ്ങളൊക്കെ ഡാഡിച്ചന് സെറ്റില്‍ ഒപ്പിക്കുന്ന തമാശകളെക്കുറിച്ചൊക്കെ പറയാറുണ്ട്.
കുട്ടിക്കാലത്ത് ഞാൻ ഡാഡിച്ചനെ വല്ലാതെ മിസ് ചെയ്യുമായിരുന്നു. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും അദ്ദേഹം സിനിമയില്‍ വലിയ തിരക്കളുള്ള നടനായി മാറിയിരുന്നു. ഒരു വര്‍ഷം 24 സിനിമകള്‍ വരെ ചെയ്തിരുന്നു. ആ സമയത്ത് കാണാന്‍ പോലും കിട്ടുമായിരുന്നില്ല. ഞാന്‍ രാവിലെ എഴുന്നേല്‍ക്കുമ്പോഴേക്കും ഡാഡിച്ചന് ഷൂട്ടിന് പോയിട്ടുണ്ടായിരിക്കും. തിരിച്ചു വരുമ്പോഴേക്കും ഞാന്‍ ഉറങ്ങും. എന്നാലും നേരത്തേ പറഞ്ഞ പോലെ അദ്ദേഹം പരാമവധി സമയം ഞങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ ശ്രമിക്കാറുണ്ട്. നല്ല ഹോം സിക്ക്നെസുള്ള ഒരാളായിരുന്നു അദ്ദേഹം. എനിക്കിപ്പോഴും ഓര്‍മയുണ്ട്. തെലുങ്കു സിനിമയില്‍ അഭിനയിക്കാന്‍ പോയിരുന്ന സമയത്ത് ഷൂട്ടിനിടെ ഒരു ദിവസം ഒഴിവ് കിട്ടിയാല്‍ മതി ഡാഡിച്ചന് ഫ്ളൈറ്റ് പിടിച്ചു പോരും. അതുവരെ ചെന്നൈയിലായിരുന്നു മലയാള സിനിമയുടെ കേന്ദ്രം. അത് എറണാകുളത്തേക്ക് മാറിയതിന് ശേഷം ഞങ്ങളുടെ കൗമാരക്കാലത്ത് ഡാഡിച്ചന് സിനിമകള്‍ ചെയ്യുന്നത് കുറച്ചു. അപ്പോള്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിച്ചു.
ഡാഡിച്ചന്റെ സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ നോക്കുമ്പോള്‍ എനിക്ക് ഏറ്റവും റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നത് തൊമ്മനും മക്കളും എന്ന സിനിമയിലെ അപ്പനാണ്. മക്കളോട് അമിതമായ സ്നേഹമുള്ള പൊസസീവ്നെസ് ഉള്ള ഒരു അപ്പന്. അതില്‍ തൊമ്മന് മക്കളോട് പറയുന്ന ഒരു ഡയലോഗില്ലേ സീനില്ലേ ‘കല്യാണം കഴിഞ്ഞാലും നിങ്ങ എന്റെ അടുത്ത് നിന്ന് മാറി കിടക്കരുത്’ എന്ന്. അങ്ങനത്തെ ഒരു അപ്പനായിരുന്നു ഡാഡിച്ചന്.
എനിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് ഡാഡിച്ചന് ഇന്ദ്രജാലം ചെയ്യുന്നത്. അതിന് മുന്‍പാണ് ഡാഡിച്ചന് നാടകത്തില്‍ സജീവമായിരുന്നത്. ആ കാലം എനിക്കോര്‍മയില്ല. പക്ഷേ, എപ്പോഴും പഴയ ആളുകള്‍ എന്നോട് പറയുന്ന കാര്യമുണ്ട്. നിങ്ങള്‍ക്ക് ഇന്ദ്രജാലത്തിലെ കാര്‍ലോസും തൊമ്മനുമായിരിക്കും വലുത്. എന്നാല്‍ ഞങ്ങള്‍ക്ക് ഇഷ്ടം കാട്ടുകുതിരയിലെ കൊച്ചുവാവയെയാണ്. കേരളമൊട്ടാകെ തകര്‍ത്തോടിയ നാടകമാണ് കാട്ടുകുതിര. ആയിരത്തിലധികം വേദികളില്‍ മൂന്ന് വര്‍ഷം ആ നാടകം കളിച്ചുയ കൊച്ചുവാവ എന്ന കഥാപാത്രം നാടകപ്രേമികളുടെ മനസ്സില്‍ അത്രയും ആഴത്തില്‍ പതിഞ്ഞു കഴിഞ്ഞിരുന്നു.
കാട്ടുകുതിര സിനിമയാവുകയാണെങ്കില്‍ ഡാഡിച്ചന് തന്നെ നായകനാകുമെന്ന് അദ്ദേഹം കരുതി. പക്ഷേ അന്ന് സിനിമയില്‍ ഡാഡിച്ചന് പുതുമുഖമാണ്. അദ്ദേഹത്തിന്റെ മാര്‍ക്കറ്റ് വാല്യൂ ആ സമയത്ത് കുറവായത് കൊണ്ടായിരിക്കണം തിലകന് അങ്കിളിനെ കാസ്റ്റ് ചെയ്തത്. എന്നിരുന്നാലും ഇന്നത്തെപ്പോലയല്ല അന്ന്. നാടകത്തിന് ബൃഹത്തായ പ്രേക്ഷകര്‍ ഉണ്ടായിരുന്നു. കാട്ടുകുതിര പുറത്തിറങ്ങിയപ്പോള്‍ പലരും ഡാഡിച്ചനോട് ചോദിച്ചു. എന്താണ് സിനിമയില്‍ അഭിനയിക്കാതിരുന്നത് എന്ന്. അതില്‍ ഡാഡിച്ചന് നല്ല വിഷമമുണ്ടായിരുന്നു. അത് പല അഭിമുഖങ്ങളിലും ഡാഡിച്ചന് പറഞ്ഞിട്ടുണ്ട്.
തമിഴില്‍ ഡാഡിച്ചന് ശങ്കറിന്റെ സിനിമകളില്‍ സ്ഥിരസാന്നിധ്യമായിരുന്നു. അതിന് കാരണമായി തീര്‍ന്നത് നിര്‍മാതാവ് കെ.ടി കുഞ്ഞുമോനുമായുള്ള അടുപ്പമായിരുന്നു. തമിഴില്‍ രജനികാന്ത് അല്ലാത്ത ഒട്ടുമിക്ക നടന്മാര്ക്കൊപ്പവും ഡാഡിച്ചന് അഭിനയിച്ചിട്ടുണ്ടെന്ന് തോന്നുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജാക് ഡാനിയലിന്റെ സെറ്റില്‍ വച്ച് തമിഴ്നടന്‍ അര്ജുന് സാറിനെ (അര്ജുന് സര്‍ജ) കണ്ടിരുന്നു. അര്ജുന് സാറിനൊപ്പം ഡാഡിച്ചന് ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം ഡാഡിച്ചനെക്കുറിച്ച് എന്നോട് ഒരുപാട് സംസാരിച്ചു. മലയാളത്തില്‍ എങ്ങനെയാണോ അത്രയും തന്നെ തമിഴിലെ ആര്‍ട്ടിസ്റ്റുകളും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. അതെല്ലാം കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷം തോന്നി.
ഞാന്‍ പ്ലപ്ലസ് ടുവിനു ശേഷം പഠിച്ചത് തമിഴ്നാട്ടിലായിരുന്നു. അവിടുത്തെ അധ്യാപകരെല്ലാം എന്നോട് നല്ല പോലെ സ്നേഹവും കരുതലും കാണിച്ചിരുന്നു. ഡിപ്പാര്‍ട്മെന്റ് ഹെഡ് ആയിരുന്ന അധ്യാപകന് ഒരിക്കല്‍ എന്നോട് ചോദിച്ചു, ‘നിങ്ങളുടെ വീട്ടില്‍ ഗുണ്ടകള്‍ക്ക് എത്രയാണ് ശമ്പളം’ എന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു, ‘ഗുണ്ടകളോ?’. ‘ആ അതെ നിങ്ങളുടെ ഫാദര്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ക്കൊപ്പം എല്ലായ്പ്പോഴും ഗുണ്ടകള്‍ ഉണ്ടാകാറില്ലേ’ എന്ന്. ഞാന്‍ അതിശയിച്ചു പോയി. ഇത്രയും വിദ്യാസമ്പന്നരായ ആളുകള്‍ പോലും കരുതുന്നത് സിനിമയില്‍ എങ്ങനെയാണോ അത് പോലെയാകും ഒരു നടന് ജീവിതത്തില്‍ എന്നാണ്. മലയാളികളേക്കാള്‍ സിനിമയെ നെഞ്ചോടു ചേര്‍ക്കുന്നവരാണ് തമിഴ്നാട്ടുകാര്‍. അതുകൊണ്ടായിരിക്കണം അവര്‍ അങ്ങനെ വിചാരിച്ചത്. തെലുങ്കിലാണെങ്കിലും അതെ. തമിഴിലും തെലുങ്കിലും അഭിനയം അതിഭാവുകത്വം കലര്‍ന്നതാണ്. എന്നാല്‍ ഡാഡിച്ചന് സ്വാഭാവികമായി അഭിനയിക്കുന്ന ഒരു നടനായിരുന്നു. അത് അവരെ വളരെ ആകര്‍ഷിച്ചിരുന്നു.
ഡാഡിച്ചന്റെ സിനിമകളില്‍ ഏറ്റവും ഇഷ്ടം ഏതാണെന്ന് ചോദിച്ചാല്‍ എനിക്ക് പെട്ടന്ന് പറയാന്‍ സാധിക്കില്ല. മമ്മിക്ക് ഏറ്റവും ഇഷ്ടം തൊമ്മനും മക്കളും, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങളാണ്. എനിക്കിഷ്ടം ഇന്ദ്രജാലത്തിലെ കാര്‍ലോസിനെയാണ് ആണ്. മലയാളത്തിലെ വില്ലന്‍ വേഷങ്ങളുടെ ഗതി മാറ്റിയ ഒരു വില്ലനായിരുന്നു കാര്‍ലോസ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വളരെ സരസനായ വില്ലന്‍. പിന്നെ കരുമാടി കൂട്ടനിലെ നീലകണ്ഠന് മുതലാളിയാണ്.
രാജന് പി.ദേവിന്റെ മകനാണെന്ന പ്രിവില്ലേജ് എനിക്ക് എല്ലായിടത്തും ലഭിച്ചിരുന്നു. ഇപ്പോഴും അതിന് മാറ്റമില്ല. ഞാന്‍ സിനിമയില്‍ വന്നതു പോലും ഡാഡിച്ചന്റെ പേരിലായിരുന്നു. സ്കൂള്‍ മുതല്‍ കോളേജ് കാലഘട്ടം വരെ രാജന് പി. ദേവിന്റെ മകന് എന്ന പരിഗണന എനിക്ക് ലഭിച്ചിരുന്നു. അങ്ങനെ പറയാന്‍ അഭിമാനം മാത്രമേയുള്ളൂ. എന്റെ മുഖത്ത് ആദ്യമായി ക്യാമറ വച്ചത് ഡാഡിച്ചനാണ്. ദൂരദര്‍ശനിലെ പതിതര്‍ക്ക് മോചനം എന്ന ടെവിഫിലിമിനു വേണ്ടി.
കമ്മിറ്റ്മെന്റ് എന്ന വാക്കിന്റെ അര്‍ഥമാണ് ഞാന്‍ ഡാഡിച്ചനില്‍നിന്ന് പഠിച്ച പാഠം. എന്തു ചെയ്യുകയാണെങ്കിലും അതിനോട് നൂറ് ശതമാനം നീതി പുലര്‍ത്തണം എന്ന് അദ്ദേഹം എന്നോട് പറയാറുണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ ഒരു സിനിമയുടെ സെറ്റില്‍ നേരത്തേ ചെന്നു. അപ്പോള്‍ ഒരു പ്രൊഡക്ഷന്‍ ബോയ് ചോദിച്ചു, ‘ചേട്ടന് എന്തിനാണ് ഇത്രയും നേരത്തേ വന്നത്, ആളുകള്‍ എല്ലാവരും വന്നു തുടങ്ങുന്നേയുള്ളൂ’ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, എന്റെ കയ്യില്‍ നിന്ന് കോള്‍ ഷീറ്റ് വാങ്ങിയത് സമയത്തിന് വരാനാണ്, 10 മണിക്ക് ഷൂട്ട് പറഞ്ഞാല്‍ 9 30 യ്ക്ക് ഞാന്‍ എത്തും. ഞാന്‍ കാരണം ഷൂട്ട് വൈകരുത്. ഡാഡിച്ചന് പറയും, ‘നമ്മള് കള്ളം പറയുകയാണെങ്കിലും അതിനോട് നീതിപുലര്‍ത്തണം’ എന്ന്.
സിനിമകളൊന്നും ബാക്കി വയ്ക്കാതെയാണ് ഡാഡിച്ചന് പോയത്. റിങ്ടോണ്‍ എന്ന സിനിമയില്‍ ഡബ്ബിങ് ചെയ്യാന്‍ ഉണ്ടായിരുന്നു. പക്ഷേ അഭിനയിക്കാന്‍ ഒന്നും ബാക്കി വച്ചില്ല. മരിയ്ക്കുന്നതിനും മുന്‍പ് എല്ലാം തീര്‍ത്തു വച്ചിരുന്നു.
1983ല്‍ പുറത്തിറങ്ങിയ എന്റെ മാമാട്ടിക്കുട്ടിയമ്മ എന്ന സിനിമയോടെ രാജന് പി.ദേവ് മലയാള ചലച്ചിത്ര ലോകത്ത് അരങ്ങേറിയത് . മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ അഭിനയിച്ചു. 150 ലേറെ സിനിമകളില്‍ വേഷമിട്ട രാജന് പി. അവസാനമായി അഭിനയിച്ചത് സുരേഷ് ഗോപി നായകനായ റിങ്ടോണ്‍, മമ്മൂട്ടിയുടെ പട്ടണത്തില്‍ ഭൂതം തുടങ്ങിയ ചിത്രങ്ങളിലായിരുന്നു. അച്ചാമ്മക്കുട്ടിയുടെ അച്ചായന്, മണിയറക്കള്ളന്‍(പുറത്തിറങ്ങിയില്ല) അച്ഛന്റെ കൊച്ചുമോള്‍ക്ക് എന്നീ മൂന്നു സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. മലയാളത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നല്ല അദ്ദേഹത്തിന്റെ കലാസപര്യ. തെലുങ്കില്‍ 18, തമിഴില്‍ 32, കന്നഡയില്‍ 5 സിനിമകളില്‍ വേഷമിട്ട് തെന്നിന്ത്യ മുഴുവന്‍ അദ്ദേഹം പ്രശസ്തി നേടി.
jubil- rajan p dev- 10 years of rememberance
