തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉടലെടുത്ത എഴുത്തുകാർ തമ്മിലുള്ള തർക്കങ്ങളെ പരോക്ഷമായി പരിഹസിച്ച് ജോയ് മാത്യു
കഴിഞ്ഞ ദിവസമായിരുന്നു നിലമ്പൂർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തെത്തിയത്. പിന്നാലെ നടൻ ജോയ് മാത്യുവിന്റെ പ്രതികരണവും സോഷ്യൽ മീഡയിയിൽ വൈറലായി മാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉടലെടുത്ത എഴുത്തുകാർ തമ്മിലുള്ള തർക്കങ്ങളെ പരോക്ഷമായി പരിഹസിച്ചാണ് ജോയ് മാത്യുവിന്റെ കുറിപ്പ്.
കാട്ടാന വന്നു ജനം ക്ഷമിച്ചു.
കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു.
കടുവ വന്നു, ജനം ക്ഷമിച്ചു.
കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു.
സാംസ്കാരിക നായകർ വന്നു, ജനം പ്രതികരിച്ചു- എന്നാണ് ജോയ് മാത്യു കുറിച്ചിരിക്കുന്നത്.
ഇടത് സ്ഥാനാർഥി എം സ്വരാജിനെ പിന്തുണച്ച് സച്ചിദാനന്ദൻ അടക്കമുള്ള എഴുത്തുകാർ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെ സ്വരാജിനെ പിന്തുണച്ച് എഴുത്തുകാർ നിലമ്പൂരിൽ പ്രത്യേക യോഗം ചേരുകയും അതിന് പിന്നാലെ വിവാദം ഉടലെടുക്കുകയും ചെയ്തിരുന്നു. നിലമ്പൂരിൽ 11007 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആണ് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു.
9 വർഷത്തിന് ശേഷമാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്. എം സ്വരാജിന്റെ ജന്മനാട്ടിൽ പോലും യു ഡി എഫിനാണ് മുന്നേറ്റം. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും എൽ.ഡി.എഫ് സ്ഥാനാർഥി എം സ്വരാജിന് ഒന്നാം സ്ഥാനത്ത് എത്താനായില്ല. ആദ്യഘട്ടത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എം സ്വരാജിന് പകരം പി വി അൻവർ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
