Connect with us

ഇന്നസെന്റ് ആകെ തളര്‍ന്നത് ഭാര്യയ്ക്കും ആ രോഗം ബാധിച്ചപ്പോള്‍…, പാര്‍പ്പിടത്തില്‍ ആലീസിനെ തനിച്ചാക്കി ഇന്നസെന്റ് വിടവാങ്ങുമ്പോള്‍; കണ്ണീരടക്കാനാകാതെ കുടുംബം

News

ഇന്നസെന്റ് ആകെ തളര്‍ന്നത് ഭാര്യയ്ക്കും ആ രോഗം ബാധിച്ചപ്പോള്‍…, പാര്‍പ്പിടത്തില്‍ ആലീസിനെ തനിച്ചാക്കി ഇന്നസെന്റ് വിടവാങ്ങുമ്പോള്‍; കണ്ണീരടക്കാനാകാതെ കുടുംബം

ഇന്നസെന്റ് ആകെ തളര്‍ന്നത് ഭാര്യയ്ക്കും ആ രോഗം ബാധിച്ചപ്പോള്‍…, പാര്‍പ്പിടത്തില്‍ ആലീസിനെ തനിച്ചാക്കി ഇന്നസെന്റ് വിടവാങ്ങുമ്പോള്‍; കണ്ണീരടക്കാനാകാതെ കുടുംബം

മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത വിശ്വസിക്കാന്‍ സഹപ്രവര്‍ത്തകര്‍ക്കും കേരളക്കരയ്ക്കും കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ കഥകളിലൂടെ ഇന്നസെന്റിനെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഭാര്യ ആലീസും. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്ത ആലീസിനെ പക്ഷേ എല്ലാവര്‍ക്കും അറിയാം. ഏതു ചാനലില്‍ ഇന്നസെന്റ് പ്രത്യക്ഷപ്പെട്ടാലും ആലിസിനെ കുറിച്ച് പറയാതെ പോവില്ല.

അപ്രതീക്ഷിതമായി 47 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇന്നസെന്റ് വിടപറയുമ്പോള്‍ ജീവിതത്തിലും പാര്‍പ്പിടം എന്ന വീട്ടിലും ആലീസ് തനിച്ചാകുകയാണ്. 1976 സെപ്റ്റംബര്‍ 6നായിരുന്നു ഇരുവരും ഒരുമിച്ച് ജീവിതം തുടങ്ങുന്നത്. അന്ന് ഇത്തന്നെ പോലെ വലിയ താരമൊന്നും ആയിട്ടില്ലായിരുന്നു ഇന്നസെന്റ്. മിക്ക ബിസിനസുകളും പൊളിഞ്ഞ് കുത്തുപാളയെടുത്ത് നില്‍ക്കുന്ന സമയം എന്നാണ് തന്റെ വിവാഹ സമയത്തെ ഇന്നസെന്റ് തന്നെ വിശേഷിപ്പിക്കുന്നത്.

ആ വേളയിലും അലീസ് ഭര്‍ത്താവിന് വലിയ പിന്തുണയാണ് നല്‍കിയത്. അന്ന് മുതല്‍ ഇന്നു വരെ അദ്ദേഹത്തിന്റെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും താങ്ങായും തണലായും ആലീസ് ഒപ്പമുണ്ടായിരുന്നു. ആലീസിന്റെ വലിയ പിന്തുണ തന്നെയായിരുന്നു ഇന്നസെന്റിന്റെ പിന്നീടുള്ള വളര്‍ച്ചയ്ക്ക് പിന്നില്‍. ‘അമ്മ’യുടെ തെരഞ്ഞെടുപ്പ് ആയാലും അലീസ് ഇന്നസെന്റിന് ഒപ്പം നിന്നു. കാന്‍സര്‍ ബാധിതനായ ഇന്നസെന്റിന് ജീവിതത്തിലേക്ക് തിരികെ വരാനുള്ള കരുത്ത് നല്‍കിയതും മറ്റാരുമല്ല.

അര്‍ബുദക്കിടക്കയിലും ഇന്നസെന്റ് ആലീസിനെക്കുറിച്ച് തമാശയിറക്കി. ആ കഥയിങ്ങനെ. ഒരിക്കല്‍ കാന്‍സര്‍ രോഗമുണ്ടോ എന്ന സംശയത്തില്‍ ആലീസിന് ഒരുപാട് ടെസ്റ്റുകള്‍ നടത്തി. പക്ഷേ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ അപ്പോള്‍ അലീസിന് വിഷമം ഇത്രയും ടെസ്റ്റ് നടത്തി, പണം പോയല്ലോ എന്നായിരുന്നു. ‘അല്ല അസുഖം കണ്ടെത്തി ടെസ്റ്റിലെ കാശ് മുതലാവണം എന്നാണോ നീ കരുതിയത്’ എന്ന് ചോദിച്ച കാര്യം, ഇന്നസെന്റ് പറയാറുണ്ട്.

അതുപോലെ ഇന്നസെന്റ് ഏറ്റവും ടെന്‍ഷന്‍ അടിച്ചതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നതും ഭാര്യക്ക് കാന്‍സര്‍ ബാധിച്ചപ്പോഴാണ്. പക്ഷേ പിന്നീട്് അദ്ദേഹം അതും മനപ്പൊരുത്തം എന്ന് പറഞ്ഞ് തമാശയാക്കി. കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ഗംഗാധരന്‍ ഇന്നസെന്റിന്റെ ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ ഇക്കാര്യം പറയുന്നുണ്ട്.

ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണ്’ എന്നാണു അദ്ദേഹത്തിന്റെ കുറിപ്പിന്റെ തുടക്കം തന്നെ. കാന്‍സര്‍ രോഗികളില്‍ പൊതുവെ കാണപ്പെടുന്ന വിഷാദത്തിന്റെ അലോസരത ഇന്നസെന്റിനെ അലട്ടിയില്ല, ഒരുപക്ഷെ ഉള്ളില്‍ അലട്ടിയിട്ടുണ്ടെങ്കില്‍ പോലും അത് പുറത്ത് കാണിക്കാതെ സമര്‍ഥമായി മറച്ചു പിടിച്ചു.

പക്ഷെ ഭാര്യ ആലീസിനും രോഗം വന്നു എന്നറിഞ്ഞപ്പോഴാണ് ഇന്നസെന്റ്് ഉലഞ്ഞു പോയതായി തനിക്ക് തോന്നിയതെന്ന് ഡോക്ടര്‍ ഗംഗാധരന്‍ സാക്ഷ്യപ്പെടുത്തുന്നു. നീണ്ട ഒന്നരവര്‍ഷത്തോളമാണ് സിനിമയില്‍ നിന്ന് അസുഖം അദ്ദേഹത്തെ മാറ്റി നിര്‍ത്തിയത്. പക്ഷേ അസുഖം ഭേദമായി തിരികെ പ്രിയദര്‍ശന്റെ ‘ഗീതാഞ്ജലി’ യില്‍ തിരിച്ചുവന്നു. ഭാര്യക്കും കാന്‍സര്‍ മാറി.

ഇന്നസെന്റ് അമ്മ പ്രസിഡന്റായ സമയം. അപ്പോള്‍ ആലീസ് പറഞ്ഞ ഒരു കമന്റ് ഇന്നസെന്റ് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. നിങ്ങള്‍ക്ക് വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലാത്തതുകൊണ്ട്, ഇതിന്റെ വില പിടികിട്ടില്ല. അതിനാല്‍ നിങ്ങള്‍ തന്നൊയിയിരിക്കും നിഷ്പക്ഷനായി ഈ സംഘടനയെ നയിക്കാന്‍ നല്ലത്. സ്വന്തം ഭര്‍ത്താവിന്റെ വിദ്യാഭ്യാസമില്ലായ്മ അലങ്കാരമാക്കുന്ന ഒരു ഭാര്യ വേറെയുണ്ടോ എന്നാണ് ഇന്നസെന്റ് ചിരിച്ചുകൊണ്ട് പറയുന്നത്.

കഴിഞ്ഞ പ്രണയദിനത്തില്‍ ആലീസും ഇന്നസെന്റും ചേര്‍ന്ന് ഒരു അഭിമുഖം നല്‍കിയതും വലിയ വാര്‍ത്തയായിരുന്നു. പ്രണയത്തെക്കുറിച്ചും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്‌നേഹത്തെക്കുറിച്ചും ചോദിച്ചപ്പോള്‍ അലീസ് പറഞ്ഞത് ഇങ്ങനെ; ‘പണ്ടെത്തെ വിവാഹ ജീവിതവുമായി തട്ടിച്ചുനോക്കുമ്പോള്‍, ഇന്നത്തെ കാലത്ത് ഒരുപാട് വിവാഹ മോചനങ്ങള്‍ സംഭവിക്കാറുണ്ട്. പക്ഷേ അറേഞ്ച്ഡ് മാര്യേജിനേക്കാള്‍ നല്ലത് ലൗ മാരേജ് ആണ്. കുറച്ചുകൂടി പരസ്പരം മനസ്സിലാക്കി ജീവിക്കാന്‍ കഴിയും.’

അലീസ് പറഞ്ഞു നിര്‍ത്തിയതും ഇന്നസെന്റ് ഇടപെട്ടു. പരസ്പരം മനസ്സിലാക്കിയിരുന്നെങ്കില്‍ താന്‍ ആലീസിനെ വിവാഹം കഴിക്കില്ലായിരുന്നു ചിരിച്ചുകൊണ്ട് ഇന്നസെന്റിന്റെ കമന്റ്. ആലീസിന്റെ സംശയം ഒരിക്കലും തീരാറില്ല എന്നും തമാശയായി ഇന്നസെന്റ് പറയാറുണ്ട്. ചില സിനിമയിലെ സീനുകള്‍ കണ്ട് കഴിയുമ്പോള്‍ ആലീസ് ചോദിക്കും.

നിങ്ങള്‍ വീട്ടില്‍ എന്റെ അടുത്ത് പറയുന്ന ഡയലോഗുകള്‍ ആണെല്ലോ സിനിമയില്‍, കെപിഎസി ലളിതക്ക് ഒപ്പമോ സുകുമാരിക്ക് ഒപ്പമോ അഭിനയിക്കുമ്പോള്‍ പറയാറുള്ളത്. അപ്പോള്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ അഭിനയിക്കുന്നത് സിനിമയിലാണോ ജീവിതത്തിലാണോ എന്നാണ് ചോദിക്കുന്നതെന്ന് പറഞ്ഞ ഇന്നസെന്റ് അലീസിന്റെ സംശയങ്ങള്‍ തീരില്ല. കുഴിയിലേക്ക് എടുക്കാവുന്ന സമയം ആയാലും അവള്‍ക്ക് സംശയങ്ങളാണ് എന്നും പൊട്ടിച്ചിരിച്ചുകൊണ്ട് പറയുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top