ദളപതി വിജയ്‌യ്ക്കൊപ്പം ‘ദ ഗോട്ടിൽ’ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു; അത് വേണ്ടെന്ന് വയ്ക്കുകയല്ലാതെ തനിക്ക് വേറെ വഴി ഇല്ലായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിനീത് ശ്രീനിവാസൻ!!!
By
വേറിട്ട ശബ്ദവും ആലാപന ശൈലിയും കൊണ്ട് പുതുഗായകരിൽ ഏറ്റവും ശ്രദ്ധേയനായി മാറിയ ഗായകനാണ് വിനീത് ശ്രീനിവാസൻ. ഗായകൻ എന്നതിനു പുറമേ ഗാനരചന, സംഗീതസംവിധാനം, സിനിമാഭിനയം, തിരക്കഥാ രചന,സംവിധാനം തുടങ്ങി സിനിമയുടെ വൈവിധ്യമാർന്ന മേഖലകളിൽ ധൈര്യപൂർവ്വം പരീക്ഷണങ്ങൾ നടത്താനിറങ്ങിയ ചെറുപ്പക്കാരൻ എന്നൊക്കെയുള്ള വിശേഷണങ്ങൾക്ക് അനുയോജ്യനാണ് വിനീത് ശ്രീനിവാസൻ.
ഇപ്പോഴിതാ വിജയ്‌യുടെ ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും വേണ്ടെന്ന് വച്ചതിനെ കുറിച്ച് മനസ് തുറക്കുകയാണ് വിനീത് ശ്രീനിവാസന്‍. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വിനീതിന്റെ വെളിപ്പെടുത്തൽ. തമിഴില്‍ അഭിനയിക്കാന്‍ താല്‍പര്യമേ ഇല്ലായിരുന്നു.
അതുകൊണ്ട് തമിഴിൽനിന്ന് എപ്പോഴൊക്കെ അങ്ങനെയുള്ള അവസരങ്ങൾ വന്നിട്ടുണ്ടോ അപ്പോഴൊക്കെ വേണ്ടെന്നുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ വന്നാൽ ആർക്കും തന്നെ അറിയില്ല എന്നുള്ള രീതിയിൽ സ്വകാര്യത കാത്തുസൂക്ഷിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ കുറച്ചുകാലമായി ആ ചിന്ത മാറി വരുന്നുണ്ടെന്നുമാണ് വിനീത് പറയുന്നത്.
വേറൊരു ഇൻഡസ്ട്രിയിൽപോയി അവർക്കൊപ്പം പ്രവർത്തിച്ചാൽ ഒരുപാടുകാര്യങ്ങൾ പഠിക്കാം. അങ്ങനെയൊരു സംവിധായകൻ വിളിച്ചാൽ നല്ലൊരു അനുഭവമായിരിക്കും. മറ്റൊരു ഭാഷയിൽപ്പോയി പ്രവർത്തിച്ചാൽ നന്നായിരിക്കുമെന്ന് തോന്നുന്നു. തമിഴിൽനിന്ന് ഒരവസരം വന്നിരുന്നു. അത് മനഃപൂർവം നോ പറഞ്ഞതല്ല. ചെയ്യാൻ പറ്റാതിരുന്നതാണ്.
വെങ്കട്ട് പ്രഭു സാർ വിളിച്ചിരുന്നു. ഒക്ടോബറിൽ ദളപതി വിജയ്‌യുടെ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന പടം തുടങ്ങുകയാണ്. അതേസമയം തന്നെയാണ് ഞാൻ വർഷങ്ങൾക്കുശേഷത്തിന്റെ ഷൂട്ടിങ്ങും ആരംഭിക്കാൻ വിചാരിച്ചിരുന്നത്. ഇക്കാര്യം ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എനിക്ക് വളരെ ഇഷ്ടമുള്ള സംവിധായകനാണ് വെങ്കട്ട് പ്രഭു.
ആ ചിത്രം വിട്ടുകളയരുതെന്ന് ചിന്തിച്ചിരുന്നു. വേറെ വഴിയില്ലായിരുന്നു. സുഹൃത്തുക്കളായവരായിരിക്കും മിക്കവാറും ഞാൻ അഭിനയിക്കുന്ന ചിത്രങ്ങളുടെ സംവിധായകർ. അങ്ങനെ ഞാൻ അഭിനയിക്കുന്ന ചിത്രമാണെങ്കിൽ അവരോട് പറഞ്ഞിട്ട് ആ വലിയ ഓഫർ സ്വീകരിക്കാമായിരുന്നു. പക്ഷേ ഇത് ഞാൻ സംവിധാനംചെയ്യുന്ന പടമായിപ്പോയി. എന്റെ അഭിനേതാക്കളുടെ ഡേറ്റ് എല്ലാം പ്രശ്നത്തിലാവുമെന്ന് പറഞ്ഞപ്പോൾ നമുക്ക് പിന്നീട് മറ്റൊരു ചിത്രം ചെയ്യാമെന്ന് വെങ്കട്ട് പ്രഭു സാറും പറഞ്ഞു എന്നും വിനീത് ശ്രീനിവാസൻ കൂട്ടിച്ചേർത്തു.
ഹൃദയം എന്ന ചിത്രത്തിനുശേഷം വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്കുശേഷം. പ്രണവിനെ അഭിനേതാവെന്ന നിലയില്‍ പ്രേക്ഷകര്‍ അംഗീകരിച്ചത് വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന സിനിമയ്ക്ക് ശേഷമാണ്. ഇരുവരും ഒന്നിക്കുന്ന അടുത്ത സിനിമ എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
പ്രണവിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് കാന്‍ ചാനല്‍ മീഡിയയ്ക്ക് വിനീത് നൽകിയ അഭിമുഖവും ഇപ്പൊൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ഹൃദയം സിനിമ പോലെ ഒരനുഭവം ഉണ്ടാകുമോ എന്നറിയില്ല. രണ്ട് വര്‍ഷം ഒരു സിനിമയുമായി ഫുള്‍ ക്രൂ മൂവ് ചെയ്യുന്നു. 2019 ലാണ് ഞാന്‍ അപ്പു എന്ന പ്രണവിനോട് കഥ പറയുന്നത്. 2022 ലാണ് സിനിമ വരുന്നത്. അവസാന ദിവസം ഞങ്ങള്‍ കെട്ടിപ്പിടിച്ച് നില്‍ക്കുമ്പോള്‍ അപ്പു എന്റെ ചെവിയില്‍ ഇനിയും ഒരു പടം ചെയ്യണമെന്ന് പറഞ്ഞു. എന്റെ ഉള്ളിലും അതുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ പൂര്‍ത്തിയാക്കുന്നത് പൊള്ളാച്ചിയിലാണ്.
തീരുമ്പോള്‍ എന്നെ കെട്ടിപ്പിടിച്ച് ഒരിക്കല്‍ കൂടി ഒരു പടം ചെയ്യാന്‍ തോന്നുന്നുണ്ടെന്ന് പറഞ്ഞു. ഈ സിനിമയില്‍ അപ്പുവും ധ്യാനും തമ്മില്‍ നല്ല സിങ്കിലായിരുന്നെന്നും വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കി. ടീസര്‍ കട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ അപ്പുവിന്റെ മോഹന്‍ ചേട്ടനെന്ന അങ്കിളിനെ കാണിച്ച് കൊടുത്തു. പുള്ളി ടീസര്‍ കണ്ടിട്ട് ആദ്യം എന്നോട് പറഞ്ഞത് ഇത് ഇവന്‍ നമ്മുടെ ഇടയില്‍ നിന്ന് ചെയ്യുന്നത് പോലെ ചെയ്തിട്ടുണ്ടെന്നാണ്. അവര്‍ ലാലങ്കിളുമായല്ല താരതമ്യം ചെയ്യുന്നത്. അവര്‍ നേരിട്ട് അപ്പുവിനെ അത്രയും ക്ലോസ് ആയി അറിയാം.
ഹൃദയത്തില്‍ പുതിയൊരു ലോകം എന്ന പാട്ട് ഷൂട്ട് ചെയ്യാന്‍ പോയി. അധികമാളൊന്നുമില്ലാതെ അഞ്ചാറ് പേര്‍ പോയാണ് ആ പാട്ട് ഷൂട്ട് ചെയ്തത്. ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ അവന്റെ പെരുമാറ്റം കണ്ടപ്പോഴാണ് ഈ രീതിയില്‍ സിനിമയില്‍ വന്നാല്‍ അടിപൊളിയാകും എന്ന് തോന്നിയത്. ലാലങ്കിളുമായി സാമ്യം തോന്നി. കുറേക്കാര്യത്തില്‍ അവന്‍ അച്ഛനെ പോലെ തന്നെയാണ്. അനുകരണം വരാന്‍ പാടില്ലെന്ന് വിചാരിച്ച് പല കാര്യങ്ങളും ചെയ്യാതിരിക്കും. പക്ഷെ ഈ സിനിമയില്‍ എഴുപതുകളാണ് കാലഘട്ടം. കുറച്ച് എക്‌സാജറേറ്റഡായി ചെയ്യണം.
നേരത്തെ തങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്ത് പരിചയമുള്ളതിനാല്‍ ഇത്തവണ പ്രണവ് ഫ്‌ലെക്‌സിബിളായി ചെയ്‌തെന്നും വിനീത് പറഞ്ഞു. പ്രണവ് ഡയലോഗ് പഠിച്ചിട്ടാണ് ഷൂട്ടിന് വരാറെന്നും വിനീത് പറയുന്നു. അവന്റെ ഡയലോഗ് മാത്രമല്ല, ഫുള്‍ സ്‌ക്രിപ്റ്റ് അറിയാം. തിയറ്റര്‍ ചെയ്തിട്ടുള്ള എക്‌സ്പീരിയന്‍സുണ്ട്. തിയറ്ററില്‍ ചെയ്ത് പരിചയമുള്ളവര്‍ നേരത്തെ ഡയലോഗ് പഠിക്കും. അവരുടെ ശീലം അതാണെന്നും വിനീത് ചൂണ്ടിക്കാട്ടി.
വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ ലൊക്കേഷനിലേക്ക് ഒരിക്കല്‍ മോഹന്‍ലാല്‍ വന്നതിനെക്കുറിച്ചും വിനീത് സംസാരിച്ചു. ഒരു സീന്‍ ലാലങ്കിളിന്റെ വീട്ടില്‍ ഷൂട്ട് ചെയ്യണം എന്നുണ്ടായിരുന്നു. ലാലങ്കിള്‍ വന്നപ്പോള്‍റൂമിനകത്ത് മൊത്തെ ക്രൂ നില്‍ക്കുകയാണ്. അകത്തേക്ക് വിളിക്കാനും വിട്ടുപോയെന്ന് വിനീത് ഓര്‍ത്തു. വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ പാട്ട് അയച്ച് കൊടുത്തപ്പോള്‍ ഇറ്റസ് ബ്യൂട്ടിഫുള്‍ എന്ന് അദ്ദേഹം മറുപടി നല്‍കിയെന്നും വിനീത് പറഞ്ഞു.
വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് മുഖ്യവേഷങ്ങളിൽ. നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാമാനന്ദ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രത്തിന്റെ നിർമ്മാണം.
