News
സംവിധായകൻ ഷാഫിയുടെ നിലയിൽ മാറ്റമില്ല; അതീവ ഗുരുതരമെന്ന് റിപ്പോർട്ട്
സംവിധായകൻ ഷാഫിയുടെ നിലയിൽ മാറ്റമില്ല; അതീവ ഗുരുതരമെന്ന് റിപ്പോർട്ട്
സംവിധായകൻ ഷാഫിയുടെ നില അതീവ ഗുരുതരമായി തന്നെ തുടരുനനതായി റിപ്പോർട്ടുകൾ. പക്ഷാഘാതത്തെ തുടർന്ന് ജനുവരി 16ന് ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രയയ്ക്ക് വിധേയനാക്കിയിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്.
ഷാഫി ന്യൂറോ സർജിക്കൽ തീവ്രപരിചരണ വിഭാഗത്തിലാണ് എന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. മെഡിക്കൽ സംഘം ഷാഫിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്. ഷാഫിയെ കാണാൻ നടൻ മമ്മൂട്ടിയും നിർമാതാക്കളായ ആൻ്റോ ജോസഫ്, രജപുത്ര രഞ്ജിത്ത് എന്നിവരും എത്തിയിരുന്നു.
മലയാളത്തിൽ നിരവധി ബോക്‌സോഫീസ് ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ഷാഫി. റാഫി മെക്കാർട്ടിൻ സംവിധായക ജോഡിയിലെ റാഫിയുടെ സഹോദരനാണ് ഷാഫി. സംവിധായകൻ സിദ്ദിഖ് ഇവരുടെ അമ്മാവനാണ്. 1990-കളുടെ മധ്യത്തിൽ രാജസേനൻ, റാഫി മെക്കാർട്ടിൻ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായി നിന്ന് കൊണ്ടാണ് ഷാഫി സിനിമാ ജീവിതം ആരംഭിച്ചത്.
2001-ൽ വൺ മാൻ ഷോ എന്ന ചിത്രത്തിലൂടെയാണ് ഷാഫിയുടെ സംവിധാന രംഗത്തേക്ക് എത്തുന്നത്. കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്കലേറ്റ്, ചട്ടമ്പിനാട്, മേരിക്കൊണ്ടൊരു കുഞ്ഞാട്, മേക്കപ്പമാൻ എന്നീ ബോക്‌സോഫീസ് ഹിറ്റുകൾ ഷാഫിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയതാണ്.
രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ കരിയറിൽ ഒരു തമിഴ് സിനിമയടക്കം 18 സിനിമകൾ സംവിധാനം ചെയ്തു. 2022 ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന സിനിമ. ഷറഫുദ്ദീൻ, ഇന്ദ്രൻസ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. അനഘ നാരായണനായിരുന്നു ചിത്രത്തിലെ നായിക.
