Malayalam
ആശുപത്രിയിൽ കിടക്കയിൽ ബാലു പറഞ്ഞത് അത് മാത്രമായിരുന്നു; നിർണ്ണായക വെളിപ്പെടുത്തലുമായി ഡോക്ടർ
ആശുപത്രിയിൽ കിടക്കയിൽ ബാലു പറഞ്ഞത് അത് മാത്രമായിരുന്നു; നിർണ്ണായക വെളിപ്പെടുത്തലുമായി ഡോക്ടർ
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായകമൊഴിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴും ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നുവെന്ന് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഫൈസല്‍ വെളിപ്പെടുത്തുന്നു. പത്ത് മിനിറ്റോളം ബാലഭാസ്‌കര്‍ ബോധത്തോടെയിരുന്നുവെന്നും ഡോ. ഫൈസല്‍ പറയുന്നു.
എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ ‘ഞാന്‍ ഉറങ്ങുകയായിരുന്നു, അപകടത്തിന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്’ എന്ന് ബാലഭാസ്‌കര്‍ പറഞ്ഞുവെന്നാണ് ഡോ. ഫൈസല്‍ വ്യക്തമാക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെന്നും ബാലഭാസ്‌കര്‍ ഡോ. ഫൈസലിനോട് പറഞ്ഞു. പത്ത് മിനിറ്റിനകം അവിടേക്ക് ബന്ധുക്കളെത്തിയെന്നും, പ്രാഥമിക ശുശ്രൂഷ ബാലഭാസ്‌കറിനും ഭാര്യയ്ക്കും കുഞ്ഞിനും നല്‍കിയതിന് പിന്നാലെ, ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഡോ. ഫൈസല്‍ വ്യക്തമാക്കുന്നു.
അപകടസമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയാണെന്നാണ് കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ പറഞ്ഞിരുന്നത്. ഈ മൊഴി തെറ്റെന്ന് തെളിയിക്കുന്ന നിര്‍ണായകമായ വെളിപ്പെടുത്തലാണ് ഡോ. ഫൈസല്‍ നടത്തിയിരിക്കുന്നത്.
ഡോ. ഫൈസലിന്റെ വാക്കുകള്‍ ഇങ്ങനെ:
”ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പഠിച്ചത്. പക്ഷേ ഇന്റേണ്‍ഷിപ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു. പത്ത് മിനിറ്റ് മാത്രമാണ് ഞാന്‍ പേഷ്യന്റുമായി സംസാരിച്ചത്. സര്‍ജറി വിഭാഗത്തില്‍ ഇന്റേണ്‍ഷിപ്പിനിടെ കാഷ്വാലിറ്റി നൈറ്റ് ഡ്യൂട്ടി പോസ്റ്റിംഗ് ഉണ്ടായിരുന്ന സമയത്താണ് ഈ പേഷ്യന്റിനെ അവിടേക്ക് കൊണ്ടുവന്നത്. അര്‍ദ്ധരാത്രിയിലാണ് കൊണ്ടുവന്നത്. കൃത്യസമയം എനിക്ക് ഓര്‍മയില്ല. ആക്‌സിഡന്റായി രണ്ട് മൂന്ന് പേരെ കൊണ്ടുവന്നിരുന്നല്ലോ. അതില്‍ ബാലഭാസ്‌കറിന്റെ അടുത്ത് പോയി സംസാരിച്ചത് ഞാനാണ്.
അദ്ദേഹത്തിന്റെ അടുത്ത് പോയപ്പോള്‍ അങ്ങേര്‍ക്ക് ബോധമുണ്ടായിരുന്നു. വീഡിയോസിലൊക്കെ കണ്ട് പരിചയമുള്ളതുകൊണ്ട്, അദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി. ബാലഭാസ്‌കറല്ലേ എന്ന് ചോദിച്ചു, പുള്ളി അതേ എന്ന് മറുപടി പറഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോള്‍ പുള്ളിക്ക് കൃത്യമായി ഓര്‍മയില്ലായിരുന്നു. ആക്‌സിഡന്റാണോ എന്ന് എടുത്തെടുത്ത് ചോദിച്ചപ്പോഴാണ്, ഉറങ്ങുവായിരുന്നു എന്നും വലിയ ശബ്ദം കേട്ടപ്പോഴാണ് ഓര്‍മ വന്നതെന്നുമാണ് അങ്ങേര് പറഞ്ഞത്. വൈഫ് ലക്ഷ്മി അവിടെ കരയുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് ലക്ഷ്മിയാണോ അത് എന്ന് ചോദിച്ചു. എങ്ങനെ ഉണ്ടെന്ന് ചോദിച്ചു. അതെ ലക്ഷ്മിയാണ് എന്ന് ഞാന്‍ പറഞ്ഞു. കുഴപ്പമില്ല എന്നും പറഞ്ഞു. അങ്ങേര് വണ്ടിയോടിക്കുകായിരുന്നോ ഇല്ലയോ എന്നൊന്നും എനിക്ക് പറയാന്‍ പറ്റില്ല. പക്ഷേ, പിന്നീട് എക്‌സാമിന്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന് രക്തമൊലിക്കുന്നതായൊന്നും ശ്രദ്ധയില്‍ പെട്ടില്ല. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ അങ്ങേര് പറഞ്ഞത് രണ്ട് കൈകളും ഫീല്‍ ചെയ്യുന്നില്ല എന്നാണ്. അപ്പോള്‍ത്തന്നെ സ്‌പൈനല്‍ കോഡില്‍ പരിക്കേറ്റിരിക്കാമെന്ന് സംശയിച്ചിരുന്നു. അവിടന്ന് സ്‌കാനിംഗിന് എഴുതാന്‍ പോകുമ്പോഴേക്ക് റിലേറ്റീവ്‌സ് വന്നിരുന്നു. അവരെല്ലാം ചേര്‍ന്ന് അനന്തപുരിയിലേക്ക് പേഷ്യന്റിനെ ഷിഫ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞു. ആംബുലന്‍സും വന്നു. അപ്പോഴേക്ക് അദ്ദേഹത്തെ ഇവിടന്നുള്ള സര്‍ട്ടിഫിക്കറ്റോടെ ഷിഫ്റ്റ് ചെയ്യുകയായിരുന്നു”, എന്ന് ഡോ. ഫൈസല്‍.
സ്വര്‍ണക്കടത്തുമായി ബാലഭാസ്‌കറിന്റെ അപകടമരണത്തിന് ബന്ധമുണ്ടെന്ന് ബന്ധുക്കളുള്‍പ്പടെ നേരത്തേ ആരോപിച്ചിരുന്നതാണ്. അന്ന് പൊലീസ് അന്വേഷണം താല്‍ക്കാലികമായി അവസാനിപ്പിച്ചെങ്കിലും വിവാദങ്ങള്‍ ഒടുങ്ങാത്തതിനെത്തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ കേസന്വേഷണം സിബിഐയ്ക്ക് വിടാന്‍ ശുപാര്‍ശ ചെയ്തു. പിന്നീട് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് സിബിഐ കേസന്വേഷണം ഏറ്റെടുത്തതായി പ്രഖ്യാപിക്കുന്നത്. ഈ അന്വേഷണത്തില്‍ സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണി പറയുകയും ചെയ്തിരുന്നു.
