Malayalam
അന്ന് കസ്റ്റഡിയിലിരിക്കെ ദിലീപിനെ ഫോണ്‍ ഉപയോഗിക്കാന്‍ പൊലീസ് അനുവദിച്ചിരുന്നു, അവിടെ നിന്നും അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞത് ഇതായിരുന്നു; ബി ഉണ്ണികൃഷ്ണന്‍
അന്ന് കസ്റ്റഡിയിലിരിക്കെ ദിലീപിനെ ഫോണ്‍ ഉപയോഗിക്കാന്‍ പൊലീസ് അനുവദിച്ചിരുന്നു, അവിടെ നിന്നും അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞത് ഇതായിരുന്നു; ബി ഉണ്ണികൃഷ്ണന്‍
നടി ആക്രമണ കേസില്‍ പ്രതിയായ സമയത്ത് ദിലീപുമായി സഹകരിച്ച് സിനിമ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ദിലീപുമായി ബന്ധപ്പെട്ട കേസ് ഉയര്‍ന്ന് വന്നപ്പോള്‍ അദ്ദേഹത്തെ ഏതെങ്കിലും ഒരു സംഘടനയില്‍ നിന്നും ആദ്യമായി സസ്‌പെന്‍ഡ് ചെയ്യുന്നത് ഫെഫ്കയാണ്. ഫെഫ്കയില്‍ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ കാര്‍ഡ് അദ്ദേഹത്തിനുണ്ടെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.
ആ വാര്‍ത്ത ബ്രേക്ക് ചെയ്യുമ്പോള്‍ ദിലീപ് പൊലീസ് കസ്റ്റഡിയിലാണ്. അദ്ദേഹത്തെ ഫോണ്‍ ഉപയോഗിക്കാന്‍ പൊലീസ് അനുവദിച്ചിരുന്നു. അവിടെ നിന്നും അദ്ദേഹം എന്നെ വിളിച്ച് ഞാന്‍ നിരപരാധിയാണെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞത് ‘ആയിക്കോട്ടെ, പക്ഷെ ഈ ഒരു ഘട്ടത്തിലൂടെ നിങ്ങള്‍ കടന്നുപോകണം’ എന്നാണ്. കടന്നുപോയി നിരപരാധിത്വം തെളിയിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും പറഞ്ഞു.
ദിലീപിനൊപ്പം അന്നുവരെ ഒരു പടവും അന്ന് വരെ ഞാന്‍ ചെയ്തിരുന്നില്ല. മലയാളത്തില്‍ ഇത്രയധികം വിജയനിരക്കുള്ള ഒരു നടന്‍ വേറെയില്ല. തുടര്‍ച്ചയായി പതിമൂന്നോളം വിജയങ്ങള്‍ നല്‍കിയ നായകനാണ് അദ്ദേഹം. ആ െ്രെപം ടൈമില്‍ അദ്ദേഹവുമായി ഞാന്‍ സിനിമ ചെയ്തില്ല. അദ്ദേഹവുമായി എനിക്ക് അത്രയും വലിയ ബന്ധമില്ലെന്നും ദി മലബാര്‍ ജേണല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.
രണ്ടോ മൂന്നോ തവണ ഒന്നിച്ച് സിനിമ ചെയ്യാനുള്ള അവസരം വന്നിരുന്നുവെങ്കിലും പല കാരണങ്ങള്‍ കൊണ്ട് അത് മാറിപ്പോയി. ഒരു ചര്‍ച്ച വന്നപ്പോള്‍ എന്തായാലും സിനിമ ചെയ്യാം എന്ന് പറഞ്ഞു. വിക്കുള്ള ഒരു വക്കീലിന്റെ കഥയാണ് ഞാന്‍ പറഞ്ഞത്. ആദ്യം മോഹന്‍ലാലിന് വേണ്ടി എഴുതിയ കഥയാണ്. അദ്ദേഹമാണ് ഈ കഥാപാത്രം ദിലീപിനായിരിക്കും ചേരുക എന്ന് പറയുന്നത്. ദിലീപിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് സമ്മതം.
ഒരു പ്രൊഡക്ഷന്‍ കമ്മിറ്റ് അതോടെയുണ്ടായി. പക്ഷെ ആ സിനിമ ചെയ്യുന്നത് വൈകിപ്പോയി. പിന്നീട് ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങി സിനിമ ചെയ്യാന്‍ തുടങ്ങിയല്ലോ? അവിടെ എനിക്ക് പറയാനുള്ളത്. അദ്ദേഹം കുറ്റാരോപിതന്‍ മാത്രമാണ്, ദിലീപിന് ജോലി ചെയ്യാനുള്ള അവകാശമുണ്ട്. കേസുള്ള രാഷ്ട്രീയ നേതാക്കള്‍ നിയമസഭയിലും പാര്‍ലമെന്റിലും ഇരിക്കുന്നില്ലേ. എന്റെ ഈ കമ്മിറ്റ്‌മെന്റ് എനിക്ക് വലിയ നിയമപരമായ ബാധ്യതയായി മാറി.
ഒരു കോര്‍പ്പറേറ്റുമായിട്ടായിരുന്നു കരാര്‍, ദിലീപിനും അതൊരു നിയമപരമായ ബാധ്യതയായിരുന്നു. അവരോട് ഞാന്‍ സംസാരിച്ചപ്പോള്‍ നിങ്ങള്‍ ആ സിനിമ ചെയ്യണമെന്നായിരുന്നു അവര്‍ പറഞ്ഞത്. അങ്ങനെ ആ പടം ചെയ്തു. ആ പടത്തിന് ശേഷം മറ്റൊരു പടം ചെയ്യാനുള്ള അവസരം വന്നപ്പോള്‍ കേസ് കഴിയട്ടെ എന്നാണ് പറഞ്ഞത്. ദിലീപിനോട് വ്യക്തിപരമായി എനിക്ക് യാതൊരു വിരോധവും ഇല്ല.
ഒരു സഹപ്രവര്‍ത്തകന്‍ എന്ന രീതിയിലുള്ള ബന്ധം ഞങ്ങള്‍ തമ്മിലുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്‍ എന്തെങ്കിലും ചടങ്ങുണ്ടെങ്കില്‍ എന്നെ വിളിക്കാറുണ്ട്. മകളുടെ പിറന്നാളിന് ഞാന്‍ പോയിരുന്നു. ആ തരത്തിലുള്ള ബന്ധമുണ്ട്. അത് അല്ലാതെ ഏതെങ്കിലും ദിലീപിനെതിരായ കേസ് അന്വേഷണത്തെ സ്വാധീനിക്കുന്ന തരത്തിലോ പൊതുസമൂഹത്തില്‍ അയാള്‍ക്ക് അനുകൂലമായ മാനസികാവസ്ഥയിലേക്കോ ഞാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.
ഡബ്ല്യുസിസി രൂപപ്പെട്ടപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്യുകയും അംഗീകരിക്കുകയും ചെയ്ത വ്യക്തിയാണ് ഞാന്‍. ആ ആദരവ് ഇപ്പോഴും നിലനില്‍ക്കുന്നു. അതേ സമയം തന്നെ ശക്തമായ വിയോജിപ്പും ഉണ്ട്. അവര്‍ ഒരിക്കലും ഞാന്‍ പാറയുന്ന ക്ലാസ് ഇഷ്യൂവിനെ അഡ്രസ് ചെയ്തിട്ടില്ല. ഡബ്ല്യുസിസി എടപെടുകയും അഭിപ്രായം പറഞ്ഞ വിഷയങ്ങളും നിശബ്ദത പാലിക്കുകയും ചെയ്തിട്ടുള്ള വിഷയങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കണമെന്നും ബി ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ദിലീപ് നായകനായെത്തുന്ന ‘തങ്കമണി’ മാര്‍ച്ച് ഏഴിന് തിയേറ്ററുകളിലെത്തും. 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന യഥാര്‍ഥ സംഭവത്തിന്റെ ചുവടുപിടിച്ചുകൊണ്ട് ഫിക്ഷനും ചേര്‍ത്താണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ദിലീപിന്റെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമായൊരു ചിത്രമായിരിക്കുമിതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഏറെ പ്രേക്ഷകനിരൂപക പ്രശംസ നേടിയ ‘ഉടലി’ന് ശേഷം രതീഷ് രഘുനന്ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തങ്കമണി’.
