ഇന്ന് അച്ഛനുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ഇവിടെ എത്തി എന്നതില്‍ ഒരുപാട് സന്തോഷിച്ചേനെ ; വീഡിയോയുമായി ആര്യ
മിനിസ്ക്രീനിലൂടെ അരങ്ങേറി ബിഗ് സ്ക്രീനിലെത്തി ശ്രദ്ധേയയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. അവതാരകയായും താരം തിളങ്ങി. ബിഗ് ബോസ് സീസൺ 2വിലെ മത്സരാർത്ഥിയായും ആര്യ എത്തിയിരുന്നു.
അഭിനയത്തും അവതാരക എന്നതിലുമൊക്കെ ഉപരിയായി സംരംഭക കൂടിയാണ് ആര്യ. ആര്യയുടെ ബുട്ടീക്ക് ജനപ്രീയമാണ്. സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ്. ആര്യയുടെ കാഴ്ചപ്പാടുകളും ഫോട്ടോഷൂട്ടുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്
ഇപ്പോഴിതാ ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത് . താന്‍ സൗദിയിലെത്തിയതിനെക്കുറിച്ചാണ് ആര്യ വീഡിയോയില്‍ സംസാരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ച വീഡിയോയിലൂടെയാണ് ആര്യം സംസാരിക്കുന്നത്.
പെട്ടെന്നൊരു കാര്യം പങ്കുവെക്കണമെന്ന് തോന്നി. ഞാന്‍ ചെറുതായിരുന്നപ്പോള്‍, കുട്ടിക്കാലത്തൊന്നും അച്ഛനൊപ്പം സമയം ചെലവിടാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹം അടുത്തുണ്ടായിരുന്നില്ല. കാരണം അദ്ദേഹം ഒരു പ്രവാസിയായിരുന്നു. വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. ഞാന്‍ മൂന്നിലോ നാലിലോ എത്തിയപ്പോഴാണ് അച്ഛന്‍ നാട്ടിലേക്ക് വരുന്നത്. സൗദിലായിരുന്നു അച്ഛന്‍ ജോലി ചെയ്തിരുന്നതെന്ന് ആര്യ പറയുന്നു.
ഞാന്‍ ചെറുതിലെ കാണുന്ന അച്ഛന്റെ ഫോട്ടോകളിലെല്ലാം സൗദിയാണ്. ഇവിടുത്തെ സുഹൃത്തുക്കളും ഡോര്‍മിറ്ററിയുമൊക്കെയാണ്. ചെറുതായിരിക്കുമ്പോഴുള്ള അച്ഛനുമായി കണക്ട് ചെയ്യാന്‍ പറ്റുന്ന ഓര്‍മ്മ എനിക്ക് അതാണ്. ഇന്ന് ഞാന്‍ സൗദിയിലാണ്. എനിക്ക് ഇന്നലെ ഇവിടെയൊരു ഇവന്റുണ്ടായിരുന്നു. സൗദിയില്‍ ഒരു ഷോ ഉണ്ടെന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ തന്നെ ഞാന്‍ കൂടുതലൊന്നും ആലോചിക്കാതെ കമ്മിറ്റ് ചെയ്യുകയായിരുന്നുവെന്നും ആര്യ പറയുന്നു.
കാരണം എവിടെയോ ഈ സ്ഥലവുമായി എനിക്കൊരു ബന്ധമുള്ളത് പോലെ. കുഞ്ഞിലെ ഒരുപാട് കേട്ട പേരാണ് സൗദി എന്നത്. അച്ഛന്‍ എവിടെയാ എന്ന് എല്ലാവരും ചോദിക്കുമ്പോള്‍ ്അച്ഛന്‍ സൗദിയിലാണ് എന്ന് ഞാന്‍ പറയുമായിരുന്നു. അച്ഛന് ഈ സ്ഥലം സെക്കന്റ് ഹോമായിരുന്നു. പക്ഷെ ചില ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അച്ഛന് ജോലി ഉപേക്ഷിക്കേണ്ടി വന്നു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളായിരുന്നുവെന്നും ആര്യ പറയുന്നു.അങ്ങനെയാണ് അച്ഛന്‍ തിരികെ തന്റെ നാട്ടിലേക്ക് എത്തുന്നത്. ഇന്ന് അച്ഛനുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ഇവിടെ എത്തി എന്നതില്‍ ഒരുപാട് സന്തോഷിച്ചേനെ. ഇത് നിങ്ങളോട് പറയണമെന്ന് തോന്നിയെന്നാണ് ആര്യ പറയുന്നത്.
ഈയ്യടുത്ത് തന്റെ ക്യു ആന്റ് എ സെഷനിലൂടെ വിഷാദത്തെ നേരിടുന്നതിനെക്കുറിച്ച് ആര്യ പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു.’സമയമെടുക്കുക. എല്ലാം എടുത്ത് പുറത്തിടണം. കരയണമെങ്കില്‍ കരയുക. സംസാരിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ സംസാരിക്കുക. സംഭവിച്ചതെല്ലാം നല്ലതിനാണെന്നും ഒരു ജീവിതം മുഴുവന്‍ മുന്നിലുണ്ടെന്നും ഓര്‍ക്കുക. എല്ലാം ഉപേക്ഷിച്ച് കരുത്തോടെ തിരിച്ചു വരിക. വീഴ്ചയില്‍ നിന്നും സ്വയം ഉയര്‍ത്തിക്കൊണ്ടു വരിക. ഇത് നിങ്ങളുടെ ജീവിതമാണ്. ജീവിക്കുക മാത്രമാണ് ചോയ്സ്. അതിനാല്‍ എന്നും പുഞ്ചിരിയോടെ ഓര്‍ക്കാന്‍ സാധിക്കുന്നൊരു ജീവിതമാണെന്ന് ഉറപ്പ് വരുത്തുക. കുറ്റബോധങ്ങള്‍ വേണ്ടതില്ല. അതൊരു പാഠമായിരുന്നു. അത്രമാത്രം” എന്നാണ് ആര്യ പറഞ്ഞത്.