ജീവിതത്തിന്റെ കണക്ക് പുസ്തകം താളം തെറ്റിയത് ദാരിദ്ര്യത്തിലൂടെ ; കേംബ്രിജില്‍ പ്രവേശനം ലഭിച്ചെങ്കിലും….. ആനന്ദ് കുമാർ മനസ് തുറക്കുന്നു
ഇക്കഴിഞ്ഞ 12 നാണ് ഗണിത ശാസ്ത്രജ്ഞൻ ആനന്ദ് കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി സൂപ്പർ 30 എന്ന ബോളിവുഡ് ചിത്രം റിലീസ് ആയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹൃതിക് റോഷനാണ് ചിത്രത്തിലെ നായകൻ .
ബിഹാറിലെ പട്നയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ആനന്ദ്കുമാറിന് കണക്കിലെ തന്റെ കഴിവുകൊണ്ട് കേംബ്രിജ് സര്‍വകലാശാലയില്‍ പഠിക്കാന്‍ അവസരം ലഭിച്ചെങ്കിലും ദാരിദ്ര്യം കാരണം പോകാനായില്ല. ഇതിനദ്ദേഹം പകരം വീട്ടിയത് തന്റെ ജീവിതംകൊണ്ടാണ്. ഇതായിപ്പോൾ തന്റെ ജീവിതം എങ്ങനെയായിരുന്നുവെന്ന് ഒരു പ്രമുഖമാധ്യമത്തിനു നൽകിയ അഭിമുഖത്തിലൂടെ തുറന്നു പറയുകയാണ് ആനന്ദ് കുമാർ . സ്വയം പ്രകാശമായ ഈ മനുഷ്യന് സംസാരിക്കുന്നു..
ആദ്യം പപ്പടം ഉപജീവനം നടത്തി പിന്നീട് പഠിപ്പിക്കലിലേക്ക് കടന്നു . ബിഹാറിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ദാരിദ്ര്യം മാത്രം ഭക്ഷിച്ച് ജീവിക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി അവർക്ക് തന്നോടൊപ്പം താമസവും ഭക്ഷണവും പഠനോപകരണങ്ങളും നല്കി, ഐ.ഐ.ടി. ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കുന്ന സൂപ്പര്‍ 30 എന്ന പദ്ധതി ആവിഷ്കരിച്ചു.
ദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് സ്വപ്നം മാത്രമാണ് ഐ.ഐ.ടി. പ്രവേശനം. അത് അവര്‍ക്ക് നേടിക്കൊടുക്കണമെന്നത് എന്റെ വാശിയായിരുന്നു. കഴിവുണ്ടായിട്ടും അതിന് സാധിക്കാത്ത വിദ്യാര്‍ഥികളെ ആ ലക്ഷ്യത്തിലേക്ക് എത്തിക്കാനായാണ് ഞാന്‍ പിന്നീട് സൂപ്പര്‍ 30 കോച്ചിങ് സെന്റര്‍ തുടങ്ങിയത്. ബിഹാറിലെ തീര്‍ത്തും ദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഒരു സംവിധാനമാണ് സൂപ്പര്‍ 30-ലൂടെ ഒരുക്കിയിട്ടുള്ളത്.
മുപ്പത് വിദ്യാര്‍ഥികളെ താമസിപ്പിച്ച് പഠിപ്പിക്കാനുള്ള സാമ്പത്തികശേഷിയേ എനിക്കുള്ളൂ. വീട്ടിലെ അംഗങ്ങളും മറ്റു ജീവനക്കാരും ഉള്‍പ്പെടെ അമ്പതുപേര്‍ക്ക് ഭക്ഷണമൊരുക്കണം. അക്കാര്യമെല്ലാം അമ്മയാണ് ചെയ്യുന്നത്. ആരുടെ കൈയില്‍നിന്നും പൈസ സംഭാവന സ്വീകരിക്കാതെ സ്വന്തം അധ്വാനംകൊണ്ടാണ് ഇവരെ സഹായിക്കുന്നത്.
ബിഹാറിലെ സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളെയാണ് ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക. തീര്‍ത്തും ദരിദ്രരായവരെ കണ്ടെത്തി, അവര്‍ക്കായി രൂപപ്പെടുത്തിയ പരീക്ഷ നടത്തിയാണ് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുക. അവരുടെ മികവ് തിരിച്ചറിയാന്‍ ലളിതമായ ചില ചോദ്യങ്ങള്‍ ചോദിക്കും. പരീക്ഷ നടത്തും. അതില്‍ പ്രാഗല്ഭ്യം തെളിയിക്കുന്നവരാണ് സൂപ്പര്‍ 30-ലേക്ക് തിരഞ്ഞെടുക്കപ്പെടുക.
സാമ്പത്തികശേഷിയുള്ള കുട്ടികള്‍ക്ക് ട്യൂഷനെടുത്താണ് സാധാരണക്കാരും ദരിദ്രരുമായ കുട്ടികളെ പഠിപ്പിക്കാനുള്ള സമ്പത്ത് ഞാന്‍ കണ്ടെത്തുന്നത്. രാമാനുജം സ്കൂള്‍ ഓഫ് മാത്തമാറ്റിക്സിന്റെ കീഴില്‍ 2002-ലാണ് ഞാനിതിന് തുടക്കം കുറിക്കുന്നത്. തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് താമസവും ഭക്ഷണവും പഠനോപകരണങ്ങളും മികച്ച ക്ലാസും സൗജന്യമായിനല്കി അവരെ ഐ.ഐ.ടി. പോലുള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ 510 വിദ്യാര്‍ഥികളെ പ്രാപ്തരാക്കിക്കഴിഞ്ഞു. ഐ.ഐ.ടി.യില്‍ പ്രവേശനംനേടി. ബാക്കിയുള്ളവര്‍ക്ക് രാജ്യത്തെ പ്രസിദ്ധമായ മറ്റു സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ചു. കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍ പലരും നാട്ടിലും വിദേശത്തുമായി മികച്ച ജോലി ചെയ്തുകൊണ്ടിരിക്കുന്നു. ഓരോ വര്‍ഷവും 30 പ്രതിഭകളെ കണ്ടെത്തുന്നു. രൂപപ്പെടുത്തുന്നു.
മാനേജ്മെന്റ് ചുമതല അനുജൻ പ്രണവിനാണ്ഇപ്പോള് അയ്യായിരത്തോളം കുട്ടികള്‍ പരീക്ഷയെഴുതാറുണ്ട്. എന്റെ വിദ്യാര്‍ഥികളില്‍ റോഡരികില്‍ കിടന്നുറങ്ങുന്നവരുടെ മക്കളുണ്ട്. കര്‍ഷകന്റെ, റിക്ഷക്കാരന്റെ, തട്ടുകട നടത്തുന്നവരുടെ, പത്രവില്‍പ്പന നടത്തുന്നവരുടെ, വീട്ടുവേല ചെയ്യുന്നവരുടെ, ഷൂ പോളിഷ് ചെയ്യുന്നവരുടെ മക്കളാണ് എന്റെ വിദ്യാര്‍ഥികളില്‍ ഏറെയും. ഇപ്പോള്‍ പഠനം കഴിഞ്ഞ് പുറത്തെത്തിയ 510 വിദ്യാര്‍ഥികളുടെ ജീവിതസാഹചര്യങ്ങള്‍ എനിക്ക് മനഃപാഠമാണ്. അവരുടെ നേട്ടം ഇന്ന് ബിഹാറിലെ സംസാരവിഷയമാണ്.
എത്രയോപേര്‍ സഹായവുമായി വന്നു. ഇപ്പോള്‍ ഇവിടെ വന്നപ്പോള്‍ ആനന്ദ മഹീന്ദ്ര സഹായവുമായിവന്നു. എനിക്ക് മറ്റുള്ളവരുടെ സഹായം ഇപ്പോള്‍ വേണ്ട. എന്റെ കുട്ടികളെ പോറ്റാനുള്ള ത്രാണി ഇന്നെനിക്കുണ്ട്. ഓരോ വര്‍ഷവും മുപ്പതോളം കുട്ടികള്‍ ഐ.ഐ.ടി. പ്രവേശനം നേടാന്‍ തുടങ്ങിയപ്പോള്‍ പലരും സഹായവാഗ്ദാനം നല്കി. എത്രയോ സംസ്ഥാന മുഖ്യമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രിയായ മന്മോഹന് സിങ്ങും നരേന്ദ്രമോദിയും സഹായം വാഗ്ദാനംചെയ്തു. എനിക്കിപ്പോള്‍ അതാവശ്യമില്ല. എനിക്ക് നിങ്ങളുടെയൊക്കെ സ്നേഹവും പിന്തുണയും മാത്രം മതി. മുകേഷ് അംബാനിയെപ്പോലുള്ള ബിസിനസുകാരും കോച്ചിങ് സെന്ററിന് ഭൗതികസൗകര്യങ്ങള് ഒരുക്കിത്തരാമെന്ന് പറഞ്ഞു. സ്നേഹപൂര്‍വം അക്കാര്യം ഞാന്‍ നിരസിക്കുകയായിരുന്നു. ഇപ്പോള്‍ ബിഹാര്‍ മുഖ്യമന്ത്രി ഇവിടത്തെ ഓരോ കുട്ടിക്കും 50,000 രൂപവീതം സ്കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്.
അവരവരുടെ ജീവിതസാഹചര്യത്തെ പഠനവുമായി കണ്ണിചേര്‍ത്താണ് പഠിപ്പിക്കുന്നത്. ഇവിടെ ഇപ്പോള്‍ ഞാനുള്‍പ്പെടെ അഞ്ച് അധ്യാപകരുണ്ട്. എന്റെ ഭാര്യ ഐ.ഐ. ടി. പഠനം പൂര്‍ത്തിയാക്കിയ ആളാണ്. സഹോദരന്റെ ഭാര്യ കംപ്യൂട്ടര്‍ എന്‍ജിനിയറാണ്. ഓരോ വര്‍ഷവും തിരഞ്ഞെടുക്കുന്ന മുപ്പതുകുട്ടികളും ഞങ്ങളുടെ കൂടെയാണ് താമസിക്കുന്നത്. സ്വന്തം അനിയന്മാരെപ്പോലെ ഞങ്ങള്‍ അവരെ നോക്കും. എന്റെ അമ്മ അവര്‍ക്ക് ഭക്ഷണമുണ്ടാക്കും. ഒരേഭക്ഷണം കഴിച്ച് ഒരേസ്ഥലത്ത് ഉറങ്ങും. അവരുടെ ഓരോ പ്രശ്നവും ഞങ്ങള്‍ക്കറിയാം. അവരുടെ വേദനകള്‍, പ്രതീക്ഷകള്‍, പഠനപ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ച് പഠനത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് ഉന്നതങ്ങള്‍ കീഴടക്കാന്‍ അവര്‍ക്ക് പിന്‍ബലം നല്‍കും. ഈ സ്ഥാപനം വഴി ഐ.ഐ.ടി. പ്രവേശനം നേടിയവര്‍തന്നെ ഇവിടെ അധ്യാപകരായിവന്ന് കുട്ടികളെ സഹായിക്കുന്നുണ്ട്. സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന മനസ്സ അവരിലുണ്ട്. എനിക്കതുമതി. ഞാന്‍ സംതൃപ്തനാണ്. പഠിച്ച് വലിയ ഉദ്യോഗത്തിലിരിക്കുന്ന കുട്ടികള്‍ പലപ്പോഴും സാമ്പത്തിക വാഗ്ദാനം ചെയ്യാറുണ്ട്. ഞാന്‍ വാങ്ങാറില്ല. അവരോട് നിങ്ങളെപ്പോലുള്ള ദരിദ്രരായ വിദ്യാര്‍ഥികളെ ഈനിലയില്‍ എത്തിക്കാനുള്ള സഹായം ചെയ്യാന്‍ പറയും.
പാവപ്പെട്ട വിദ്യാര്‍ഥികളുടെ ഉന്നമനമാണ് ലക്ഷ്യം. അംഗീകാരങ്ങളുടെ പിറകെപ്പോവാറുമില്ല. എന്നാലും ലോകം ഞങ്ങളെ കാണുന്നു. കോടികള്‍ മാറിമറിയുന്ന മേഖലയാണിത്. വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഒട്ടേറെ വധഭീഷണികള്‍ വന്നു. എന്റെ സ്ഥാപനം നിര്‍ത്താന്‍ ഭീഷണിമുഴക്കി. ഒട്ടേറെ തവണ വധശ്രമമുണ്ടായി. എന്റെ സുഹൃത്തുക്കള്‍ക്ക് മാരകമായി പരിക്കേറ്റു. അതിനുശേഷം എനിക്ക് ബിഹാറില്‍ പോലീസ് സംരക്ഷണമുണ്ട്. ഇപ്പോള്‍ പോലീസ് സംരക്ഷണമുള്ളതിനാലും സൂപ്പര്‍ 30 ലോകശ്രദ്ധയില്‍ വന്നതിനാലും എതിര്‍പ്പിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. എങ്കിലും ഞാന്‍ ശ്രദ്ധിക്കാറുണ്ട്.
അച്ഛന് മരിച്ചതോടെ കുടുംബംപോറ്റാന്‍ ഞാന്‍ പപ്പടം വില്‍ക്കാനിറങ്ങി. സഹോദരനായ പ്രണവാണ് എനിക്ക് വലിയ അറിവുള്ള ഗണിതശാസ്ത്രമേഖലയില്‍ അധ്യാപകനാകാന്‍ ഉപദേശിച്ചത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കണക്കിന് തോറ്റിരുന്നു. അതോടെ വാശിയായി, കണക്ക് എളുപ്പത്തില്‍ എങ്ങനെ പഠിക്കാമെന്നകാര്യം ജീവിതവുമായി ബന്ധപ്പെടുത്തി പഠിച്ചു. അത് വലിയ തിരിച്ചറിവാണ് എനിക്കുനല്കിയത്. അന്ന് കണക്കുതന്നെയാണ് എന്റെ ജീവിതമെന്ന് തീരുമാനിക്കുകയായിരുന്നു. പട്ന സര്‍വകലാശാലയില്‍നിന്ന് 1993-ല്‍ ബി.എസ്സി. മാത്തമാറ്റിക്സ് പാസായി. അയല്പക്കത്തെ കുട്ടികളെ പഠിപ്പിച്ചുകൊണ്ട് 2002-ലായിരുന്നു തുടക്കം. അച്ഛന് എന്നോടൊപ്പം ചേര്ന്നുനിന്നതുപോലെ എക്കാലവും എന്റെ കുടുംബം എന്നോടൊപ്പം ചേര്‍ന്നുനിന്നു.
പോസ്റ്റല്‍ വകുപ്പിലെ ആര്.എം.എസ്. വിഭാഗത്തില്‍ ക്ലാര്‍ക്കായിരുന്നു അച്ഛന് രാജേന്ദ്രപ്രസാദ്. തന്റെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍വേണ്ടി അച്ഛന് മുട്ടാത്ത വാതിലുകളില്ല. എല്ലാ വാതിലുകളും അടഞ്ഞു. ആ വേദനയാണ് അദ്ദേഹത്തെ പെട്ടെന്നുള്ള മരണത്തിലേക്ക് എത്തിച്ചത്. ഞാന്‍ ഈനിലയില്‍ ഉയര്‍ന്നതും എന്നിലൂടെ കുട്ടികള്‍ ഉന്നതവിജയം നേടുന്നതും കാണാന്‍ അച്ഛനില്ലല്ലോ എന്ന തോന്നല്‍ എന്നെ എപ്പോഴും വേദനിപ്പിക്കാറുണ്ട് . കേംബ്രിജ് സര്‍വകലാശാലയില്‍ എനിക്ക് പോകാന്‍ കഴിയുമെന്ന് അച്ഛന് വിശ്വസിച്ചിരുന്നു. ആരും അന്ന് ഞങ്ങളെ സഹായിച്ചില്ല. എനിക്ക് കേംബ്രിജില്‍ പഠിക്കാന്‍വേണ്ടി അച്ഛന്റെ പ്രോവിഡന്റ് ഫണ്ടില്നിന്നുള്പ്പെടെ പണമെടുത്തിരുന്നു. എനിക്ക് പോകാന്‍വേണ്ടി അച്ഛന് ഒരു കോട്ട് തയ്പിച്ചിരുന്നു. അതിപ്പോഴും ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. അതെടുത്ത് അണിയുമ്പോള്‍ അച്ഛന്റെ എല്ലാ ഓര്‍മകളും എന്നിലേക്ക് വന്നണയും. ആ സ്നേഹം, സാന്ത്വനം, പ്രതീക്ഷ അങ്ങനെ എല്ലാ ഗുണങ്ങളും. ആ വേദന എനിക്ക് വലിയ കുതിപ്പിനുള്ള ഊര്‍ജമായി. ആകാശത്തെ നക്ഷത്രമായി അച്ഛന് ഇന്ന് എന്നെ നോക്കിച്ചിരിക്കുന്നുണ്ടാവണം. ആ സ്വപ്നം മതി എനിക്ക് ജീവിക്കാന്‍. ഇതാണ് എനിക്ക് പ്രചോദനമായത്.
2014-ലാണ് എന്റെ രോഗം തിരിച്ചറിഞ്ഞത്. വലതുചെവിയുടെ കേള്‍വിശേഷി നഷ്ടമായി. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ചെവിക്കല്ല തകരാറ്, മറിച്ച് ‘അകൂസ്റ്റിക് ന്യൂറോമ’ എന്നയിനം തലച്ചോര്‍മുഴ വളരുകയാണെന്നു കണ്ടെത്തിയത്. അന്ന്, അഞ്ച് വർഷം മുൻപ് ഡോക്ടര്‍മാര്‍ പറഞ്ഞു: കഷ്ടിച്ചൊരു 10 വര്‍ഷംകൂടി ജീവിച്ചേക്കും. ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതിനാല്‍ ശസ്ത്രക്രിയയും സാധ്യമല്ലായിരുന്നു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സ. ഇനി എത്രകാലം ജീവിക്കുമെന്നറിയില്ല. അതുവരെ ജീവിക്കും. ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും നമുക്ക് എന്തുപറയാനാകും.
എന്റെ ജീവിതവുമായി ബന്ധപ്പെട്ട സിനിമ സൂപ്പര്‍ 30 വന്നതോടെ മറ്റ് മേഖലയിലുള്ളവരും എന്നെ കാണാനെത്താന്‍ തുടങ്ങി. ഇത് എന്നില്‍ പുതിയ ഉത്തരവാദിത്വം ഉണ്ടാക്കുകയാണ്. എന്റെ കര്‍ത്തവ്യം കൂടുകയാണുണ്ടായത്. ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ സിനിമവരണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അത് സാധ്യമായി. സിനിമയ്ക്കായി ഹൃത്വിക് റോഷന് നടത്തിയ തയ്യാറെടുപ്പുകള്‍ കണ്ടപ്പോള്‍ തന്നെ എനിക്ക് ബോധ്യമായിരുന്നു സിനിമ വിജയിക്കുമെന്ന്. അദ്ദേഹത്തിന് ഒരു ഉപദേശവും കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു. വലിയ പ്രതിഭയുള്ള നടനാണ് അദ്ദേഹം.
സിനിമ തുടങ്ങുന്നതിനുമുമ്പ് 150 മണിക്കൂറുകളോളമുള്ള എന്റെ വീഡിയോ അദ്ദേഹം പകര്‍ത്തിയിരുന്നു. എന്റെ നിത്യേനയുള്ള പ്രവൃത്തികള്‍, എന്റെ ഭക്ഷണരീതികള്‍, എന്റെ നടത്തത്തിന്റെ സ്റ്റൈല്‍, എന്റെ അധ്യാപനരീതി… അങ്ങനെ എല്ലാം വീഡിയോയില്‍ നോക്കി അദ്ദേഹം പഠിച്ചു. അതിനുശേഷം ആറോ ഏഴോ തവണ ഞാനുമായി അദ്ദേഹം കൂടിക്കാഴ്ചനടത്തി. അത് മണിക്കൂറോളം നീണ്ടിരുന്നു. ഒരു കൂടിക്കാഴ്ച ആറുമണിക്കൂറോളം നീണ്ടു. ഒരുതവണ എന്നെ യാത്രയാക്കാന്‍ വന്നപ്പോള്‍ അദ്ദേഹം നഗ്നപാദനായിട്ടാണ് വന്നത്. അദ്ദേഹത്തിന്റെ ഒരു സ്റ്റാഫ് ഓടിവന്ന് അദ്ദേഹത്തോട് പറഞ്ഞു, ചെരിപ്പിട്ടില്ലല്ലോയെന്ന്. ഞാനുമായുള്ള കൂടിക്കാഴ്ചയില്‍ അത്രത്തോളം അദ്ദേഹം മുഴുകിയിരുന്നു. സിനിമ കണ്ടപ്പോഴും ആ വീണ്ടെടുപ്പ് എനിക്ക് ബോധ്യമായി.
anand kumar- mathematician- interview- reveals his experience
