general
ഇക്കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച കാര്യം ഈ കേസ് ഞാന്‍ കെട്ടിച്ചമച്ചതാണെന്ന ആരോപണാണ്; ഹൃദയം തകര്‍ക്കുന്നതാണതെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത
ഇക്കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച കാര്യം ഈ കേസ് ഞാന്‍ കെട്ടിച്ചമച്ചതാണെന്ന ആരോപണാണ്; ഹൃദയം തകര്‍ക്കുന്നതാണതെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് അതിജീവിത. വലിയ സ്വീകരണമായിരുന്നു താരത്തിന്റെ തിരിച്ചുവരവിന് ലഭിച്ചത്. എന്നാല്‍ ഒരിക്കലും മലയാള സിനിമയിലേക്ക് തിരിച്ച് വരരുതെന്ന് തന്നെയായിരുന്നു താന്‍ ആലോചിച്ചിരുന്നതെന്ന് പറയുകയാണ് നടി. മാനസികാരോഗ്യമായിരുന്നു തനിക്ക് വലുതെന്നും നടി പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ആത്യന്തികമായി ഇത് എന്റെ പോരാട്ടമാണ്. നിരവധി പേര്‍ പിന്തുണച്ചപ്പോഴും തനിച്ചാണെന്ന് തോന്നിയിട്ടുണ്ട്’, എന്നും അതിജീവിത പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിന് ശേഷം തനിക്കെതിരെ നടന്ന ആരോപണങ്ങള്‍ വളരെ അധികം വിഷമിപ്പിച്ചുവെന്നും അതിജീവിത അഭിമുഖത്തില്‍ പറയുന്നു.
‘എനിക്ക് ശക്തമായി ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് പലരും എന്നെ പിന്തുണച്ചു. ആ പിന്തുണയ്‌ക്കെല്ലാം ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. എന്നാല്‍ അതേസമയം തന്നെ ഇങ്ങനെ ജീവിച്ച് പോകാന്‍ എനിക്ക് സാധിക്കില്ലെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. എന്റെ ഭര്‍ത്താവും എന്റെ കുടുംബവും സുഹൃത്തുക്കളും എല്ലാവരും എനിക്കൊപ്പം ഉണ്ട്. എന്നിരുന്നാലും ആത്യന്തികമായി ഇത് എന്റെ പോരാട്ടമാണ്. ഈ പോരാട്ടത്തില്‍ ഞാന്‍ തനിച്ചാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഇക്കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച കാര്യം ഈ കേസ് ഞാന്‍ കെട്ടിച്ചമച്ചതാണെന്ന ആരോപണാണ്. ഹൃദയം തകര്‍ക്കുന്നതാണത്. എന്നെ തന്നെ സ്വയം ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കാണത് എത്തിച്ചത്. ചിലപ്പോഴൊക്കെ ഉറക്കെ നിലവിളിക്കാന്‍ എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ മാതാപിതാക്കള്‍ എന്നെ ഇങ്ങനെയല്ല വളര്‍ത്തിയത്, ഞാന്‍ ഒരു മോശം പെണ്‍കുട്ടിയല്ല. ഇത്രയും മോശം അവസ്ഥ നേരിടാന്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ഇപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്.
എനിക്ക് മലയാളം സിനിമയിലേക്ക് തിരിച്ചുവരാന്‍ പറ്റിയ നല്ല വേഷമായിരുന്നു ഇത്. എല്ലാം തരണം ചെയ്യുന്ന ബോള്‍ഡ്, സ്ത്രീ കഥാപാത്രമായി തിരിച്ച് വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പൃഥ്വിരാജും ജയസൂര്യയുമൊക്കെയുള്ള ബിഗ് പ്രൊജക്ടുകളോട് ഞാന്‍ നോ പറഞ്ഞിരുന്നു. മലയാളം സിനിമയിലേക്ക് തിരിച്ച് വരില്ലെന്ന തീരുമാനത്തിലായിരുന്നു ഞാന്‍. എന്റെ മാനസികാരോഗ്യത്തിന് അതാണ് നല്ലതെന്ന് ഞാന്‍ കരുതി.
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ വളരെ ചെറിയൊരു പ്രണയ കഥയായിരുന്നു. നിത്യ എന്ന കഥാപാത്രവും വളരെ കൗതുകമുള്ളതായി തോന്നി. വളരെ മുതിര്‍ന്ന പക്വതയും വിവേകവുമുള്ള ഒരു സ്ത്രീയാണ് നിത്യ. അമ്മയായ വിവാഹ മോചനം നേടിയ സ്ത്രീ, മുമ്പ് ചെയ്തതില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു ആ കഥാപാത്രം.
അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വളരെ വലിയൊരു ശൂന്യതയാണ് തനിക്ക് അനുഭവപ്പെട്ടത്. സത്യം പറഞ്ഞാല്‍ എനിക്ക് അഭിനയമല്ലാതെ മറ്റൊന്നും അറിയില്ല. ഒരു നടിയെന്ന നിലയില്‍ ഞാന്‍ നടത്തിയ നീണ്ട യാത്രയ്ക്ക് ഞാന്‍ വളരെ നന്ദിയുള്ളവളാണെങ്കിലും, ഈ തൊഴിലില്‍ നിങ്ങള്‍ക്ക് ഒന്നും ഉറപ്പിക്കാനാവില്ല’,എന്നും അതിജീവിത പറഞ്ഞു.
2017 ഫെബ്രുവരി 17 നാണ് ഓടുന്ന കാറില്‍ നടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടിയെ മറ്റൊരു വാഹനത്തിലെത്തി പള്‍സുനിയും സംഘവും തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പള്‍സര്‍ സുനി പോലീസിന്റെ പിടിയിലായിരുന്നു.
നിലവില്‍ വിചാരണ തടവുകാരനായി ജയിലില്‍ തുടരുകയാണ് പള്‍സര്‍ സുനി. കഴിഞ്ഞ ആറ് വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും കേസില്‍ ജാമ്യം അനുവദിക്കണമെന്നും കാണിച്ച് സുനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയില്‍ ഇന്ന് കോടതി വാദം കേട്ടു. അറസ്റ്റിലായതിന് പിന്നാലെ പല തവണ ജാമ്യത്തിനായി സുപ്രീം കോടതിയില്‍ അടക്കം പള്‍സര്‍ സുനി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഓരോ ഘട്ടത്തിലും പ്രോസിക്യൂഷനും സര്‍ക്കാരും സുനിയുടെ ജാമ്യത്തെ എതിര്‍ക്കുകയായിരുന്നു.
ഏറ്റവും ഒടുവിലായി സുപ്രീം കോടതിയെ സമീപിച്ചപ്പോഴും സംസ്ഥാന സര്‍ക്കാര്‍ ജാമ്യം അനുവദിക്കരുതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ആറ് വര്‍ഷം വിചാരണ തടവുകാരനായി ജയിലില്‍ അടയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് പള്‍സര്‍ സുനിയുടെ വാദം. കേസില്‍ എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ളവര്‍ ജയിലിന് പുറത്താണെന്നും പള്‍സര്‍ സുനി ഹര്‍ജിയില്‍ പറയുന്നുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. കേസില്‍ കൂടുതല്‍ സാക്ഷികളെ വിസ്ത്രിക്കുന്ന സാഹചര്യത്തില്‍ ഇനിയും വിചാരണ നടപടികള്‍ നീണ്ട് പോയേക്കാനാണ് സാധ്യത. വിചാരണക്ക് കൂടുതല്‍ സമയം തേടി വിചാരണ കോടതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ ഇനി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അടക്കമുള്ളവരെയാണ് വിസ്തരിക്കാന്‍ ഉള്ളത്.
