നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇതിനോടകം തന്നെ ക്രൈംബ്രാഞ്ചിന് പല തെളിവുകള്‍ വീണ്ടെടുക്കാനായിട്ടുണ്ട്. അതില്‍ നിന്നെല്ലാം ലഭിച്ചത് കേസിന്റെ അന്വേഷണത്തില്‍ സുപ്രധാന പങ്ക് വഹിച്ചേക്കാവുന്ന വിവരങ്ങളാണ്. എന്നാല്‍ ഇപ്പോഴിതാ പുറത്ത് വരുന്ന വിവരം അനുസരിച്ച് ദിലീപിന്റെ ഫോണില്‍ കോടതി രേഖകള്‍ കണ്ടെത്തിയ വിഷയത്തില്‍ അന്വേഷണം തുടരാന്‍ ക്രൈം ബ്രാഞ്ചിന് കോടതി അനുമതി നല്‍കിയിരിക്കുകയാണ്.
കോടതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിചാരണക്കോടതി അന്വേഷണ സംഘത്തെ അനുവദിച്ചിരിക്കുകയാണ്. വിചാരണക്കോടതിയിലെ ശിരസ്തദാറേയും തൊണ്ടി സൂക്ഷിപ്പുകാരനേയും ചോദ്യം ചെയ്യാനാണ് അനുമതി. കഴിഞ്ഞ ദിവസത്തെ സിറ്റിങ്ങിലാണ് നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കുന്ന വിചാരണക്കോടതിയുടെ അനുവാദം നല്കല് ഉത്തരവ്. കോടതി രേഖ ചോര്‍ച്ചയില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച ഫോര്‍വേഡ് നോട്ട് എങ്ങനെ ചോര്‍ന്നെന്ന് വിചാരണക്കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മെയ് 31ലേക്ക് മാറ്റുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രോസിക്യൂഷന് പുതിയ തെളിവുകള്‍ ഹാജരാക്കിയതിനേത്തുടര്ന്ന് ഉച്ച കഴിഞ്ഞുള്ള സിറ്റിങ്ങില്‍ ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള അനുമതി നല്‍കുകയായിരുന്നു. ശിരസ്തദാറേയും തൊണ്ടി ക്ലാര്‍ക്കിനേയും ചോദ്യം ചെയ്ത ശേഷം മറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം ഒരുങ്ങുന്നത്. ദിലീപിന്റെ ഫോണിലേക്ക് കോടതി രേഖയുടെ കളര്‍ പ്രിന്റ് എത്തിയതിനോട് അനുബന്ധിച്ച ദിവസങ്ങളില്‍ ജോലി ചെയ്തിരുന്നവരെയാകും ചോദ്യം ചെയ്യുക.
ദിലീപിന്റെ ഫോണില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വീണ്ടെടുത്തതിന് പിന്നാലെയാണ് കോടതി ജീവനക്കാരിലേക്ക് അന്വേഷണമെത്തുന്നത്. ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായം നല്കിയ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ഹാര്‍ഡ് ഡിസ്കില്‍ നിന്നും ഈ രേഖകള്‍ കണ്ടെടുത്തിരുന്നു. ഇവ കോടതിയില്‍ നിന്ന് സര്‍ട്ടിഫൈഡ് കോപ്പികളായി ലഭിച്ച രേഖകള്‍ അല്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ദിലീപ് രേഖകള്‍ സംഘടിപ്പിച്ചത് നിയമവിരുദ്ധമായാമെന്ന് വ്യക്തമായതോടെ ഇവ എങ്ങനെ പ്രതിയുടെ പക്കലെത്തിയെന്ന അന്വേഷണത്തിലേക്ക് പ്രവേശിക്കാനാണ് ക്രൈം ബ്രാഞ്ച് ശ്രമം.
ദിലീപിന്റെ അഭിഭാഷകരും കോടതി ജീവനക്കാരും തമ്മിലുള്ള ബന്ധം രേഖകള്‍ ചോര്‍ത്തിയെടുക്കാന്‍ ഉപയോഗിച്ചോ?, കോടതി ജീവനക്കാരെ ദിലീപ് നേരിട്ട് സ്വാധീനിച്ചോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുക. രേഖകളും ദൃശ്യങ്ങളും ചോര്‍ന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെടുകയും സ്ഥീരീകരിക്കുകയും ചെയ്തത് അന്വേഷണ സംഘത്തിന്റെ തുറുപ്പ്ചീട്ടാണ്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തെത്തിയ ശബ്ദരേഖകള്‍ അന്വേഷണ സംഘത്തിന് പാരയാകുമോ എന്നാണ് പലരും സംശയിക്കുന്നത്. കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി അഭിഭാഷകനായ സേതുനാഥ് പരാതി നല്‍കിയിരുന്നു. രഹസ്യ സ്വഭാവമുള്ള ക്ലിപ്പുകള്‍ പോലും പുറത്തുവരുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ദിലീപിന്റെയും സഹോദരന് അനൂപിന്റെയും അളിയന് സുരാജിന്റെയും ശബ്ദ സന്ദേശങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം കേസില്‍ പ്രതിഭാഗം അഭിഭാഷകരുടെ ശബ്ദ സന്ദേശങ്ങളും പുറത്തുവന്നു.
പ്രതികള്‍ക്കും സാക്ഷികള്‍ക്കും കോടതിയില്‍ പറയേണ്ട കാര്യങ്ങള്‍ അഭിഭാഷകര്‍ പറഞ്ഞു പഠിപ്പിക്കുന്നു എന്ന പേരിലാണ് ഈ ശബ്ദ സന്ദേശങ്ങള്‍ പ്രചരിപ്പിരിച്ചത്. ദിലീപിന്റെ അഭിഭാഷകന് രാമന്‍പിള്ളയുടേതുള്‍പ്പെടെയുള്ള ശബ്ദരേഖകള്‍ പുറത്തുവന്നുകഴിഞ്ഞു. അഭിഭാഷകരും അവരുടെ കക്ഷികളും തമ്മിലുള്ള സംസാരം രഹസ്യ സ്വഭാവമുള്ളതാണെന്ന് ഹൈക്കോടതി അഭിഭാഷകന് സേതുനാഥ് പറയുന്നു. ഇത് പുറത്തുവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും അദ്ദേഹം ബാര്‍ കൗണ്‍സിലിന് നല്കിയ പരാതിയില്‍ ബോധിപ്പിച്ചു.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. അഭിഭാഷകരും കക്ഷികളും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്യൂണിക്കേഷന്‍ ആണെന്ന് സേതുനാഥ് ചൂണ്ടിക്കാട്ടുന്നു. ഇത് മാധ്യമങ്ങളില്‍ വന്നത് നിയമവിരുദ്ധമാണ്. ഇത്തരം സംഭാഷണങ്ങള്‍ പുറത്തുവിടണമെന്ന് കോടതിക്ക് പോലും നിര്‍ദേശിക്കാനാകില്ല. ബാര്‍ കൗണ്‍സില്‍ കടുത്ത നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...