Actor
മലയാള സിനിമയെ ഇന്ന് കാണുന്ന രീതിയിലേയ്ക്ക് മാറ്റിയത് അദ്ദേഹമാണ്, അതുവരെ സിനിമകളെല്ലാം ഷൂട്ട് ചെയ്തത് സ്റ്റുഡിയോകളിലായിരുന്നു; വിജയരാഘവൻ
മലയാള സിനിമയെ ഇന്ന് കാണുന്ന രീതിയിലേയ്ക്ക് മാറ്റിയത് അദ്ദേഹമാണ്, അതുവരെ സിനിമകളെല്ലാം ഷൂട്ട് ചെയ്തത് സ്റ്റുഡിയോകളിലായിരുന്നു; വിജയരാഘവൻ
സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില്‍ ഒരാളാണ് വിജയരാഘവന്‍. തന്നിലേക്ക് വരുന്ന ഏതൊരു വേഷവും പകരം വയ്ക്കാനാകാത്ത വിധം അഭിനയിച്ച് പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന കലാകാരന്‍. വില്ലന്‍, നായകന്‍. ഹാസ്യതാരം തുടങ്ങി കൈയിലെത്തുന്ന കഥാപാത്രങ്ങളെല്ലാം തന്നെ ഭദ്രമാണ് ഈ നടനില്‍.
ഇപ്പോഴിതാ അദ്ദേഹം പി എൻ മേനോനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുന്നത്. മലയാള സിനിമയെ ഇന്ന് കാണുന്ന രീതിയിലേയ്ക്ക് മാറ്റിയത് പി.എന്‍. മേനോനാണെന്നാണ് വിജയരാഘവൻ പറഞ്ഞത്. ആദ്യമായി ലൊക്കേഷനില്‍ ചിത്രീകരിച്ച മലയാള സിനിമ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും ആണെന്നും അതുവരെ സിനിമകളെല്ലാം ഷൂട്ട് ചെയ്തത് സ്റ്റുഡിയോകളിലായിരുന്നെന്നും വിജയരാഘവന്‍ പറയുന്നു.
80 ഡിഗ്രിയില്‍ മാത്രമേ ക്യാമറ ചലിപ്പിക്കാറുള്ളുവെന്നും ഇമേജിനറി ലൈനിന്റെ അപ്പുറത്തേയ്ക്ക് പോയാല്‍ കുഴപ്പമാണെന്നാണ് അന്ന് വിചാരിച്ചിരുന്നതെന്നും ആ ചിന്തയെല്ലാം മാറ്റിയത് പി.എന്‍ മേനോനാണ്. സിനിമയ്ക്ക് സിനിമയുടെ ലാംഗ്വേജ് ഉണ്ടാക്കിയത് അദ്ദേഹമാണെന്നും ജോണ്‍ എബ്രഹാം, അടൂര്‍ ഗോപാലകൃഷ്ണന്‍, ഭരതന്‍, പത്മരാജന്‍, കെ.ജി. ജോര്‍ജ് തുടങ്ങിയ പ്രതിഭകളുടെ ഒഴുക്ക് തുടങ്ങുന്നത് എഴുപതുകളിലാണെന്നും വിജയരാഘവൻ പറഞ്ഞു.
അതേസമയം, ബാല്യകാലത്ത് തന്നെ നാടകത്തില്‍ സജീവമായിരുന്നു വിജയരാഘവൻ. തന്റെ ഇരുപത്തിരണ്ടാം വയസ്സിലാണ് അഭിനയലോകത്തേയ്ക്ക് എത്തുന്നത്. എന്‍.എന്‍. പിള്ളയുടെ കാപാലിക എന്ന നാടകം ക്രോസ്‌ബെല്‍റ്റ് മണി സിനിമയാക്കിയപ്പോള്‍ അതില്‍ പോര്‍ട്ടര്‍ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം. പിന്നീട് 1982ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തിലൂടെ 31ാം വയസില്‍ നായകനായി. തുടര്‍ന്ന് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കാന്‍ ഈ നടന് കഴിഞ്ഞു.