Movies
സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ
സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞാണ് സംവിധായകൻ സനൽകുമാർ രംഗത്തെത്തിയത്. മഞ്ജുവിന്റേതെന്ന പേരിൽ ശബ്ദരേഖയും പുറത്ത് വിട്ടിരുന്നു. പിന്നാലെ ഇയാൾക്കെതിരെ മഞ്ജു വാര്യർ കേസും നൽകിയിരുന്നു.
ഇപ്പോഴിതാ സംവിധായകൻ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ സിനിമയുടെ കഥ മോഷ്ടിച്ചാണ് മോഹൻലാൽ നായകനായി എത്തിയ ‘തുടരും’ സിനിമ ഒരുക്കിയതെന്ന് പറയുകയാണ്സംവിധായകൻ. തന്റെ ‘തീയാട്ടം’ എന്ന സിനിമയുടെ കഥ മോഷ്ടിച്ചാണ് തുടരും സിനിമ ആക്കിയിരിക്കുന്നത് എന്ന ഗുരുതര ആരോപണവുമായാണ് സനൽ കുമാർ രംഗത്തെത്തിയിരിക്കുന്നത്.
”കൊന്നാൽ പാപം തിന്നാൽ തീരും” എന്ന തന്റെ തിരക്കഥയിലെ ഒരു ഡയലോഗും മോഷ്ടിച്ച് സിനിമയിൽ ചേർത്തിട്ടുണ്ട്. മഞ്ജു വാര്യർ, ടൊവിനോ തോമസ്, മുരളി ഗോപി, സുധീർ കരമന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കാനിരുന്ന സിനിമയാണ്. അവർ തിരക്കഥ വായിച്ചിട്ടുള്ളതുമാണ് എന്നാണ് സംവിധായകൻ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
സനൽ കുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു;
തുടരും എന്ന സിനിമ കണ്ടു. 2020ൽ ഞാൻ എഴുതിയ തീയാട്ടം എന്ന സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും. അതിന്റെ ഉള്ള് എന്താണെന്ന് മനസിലാക്കാനുള്ള വിവരമില്ലാത്തതു കൊണ്ടോ തിരിച്ചറിയാത്ത രീതിയിൽ മാറ്റിയെഴുതാൻ മനഃപൂർവം ഒഴിവാക്കിയതോ കൊണ്ട് ഉള്ള് ഇപ്പോഴും ഭദ്രമാണ്. അമ്പി എന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ഓട്ടോറിക്ഷയിൽ ഒരാളെ കൊന്ന് അയാളുടെ തല അറുത്ത് വെച്ച ശേഷം അമ്പിയെ പൊലീസ് കുടുക്കുന്നതാണ് കഥ.
”കൊന്നാൽ പാപം തിന്നാൽ തീരും” എന്ന എന്റെ തിരക്കഥയിലെ ഒരു അവശ്യ ഡയലോഗ് ഒരാവശ്യവും ഇല്ലാഞ്ഞിട്ടും ഇതിൽ പറയുന്നുണ്ട്. തെളിവുകൾ ഒന്നും ബാക്കിവെക്കാതെ മോഷ്ടിക്കാൻ വിദഗ്ധരായ കള്ളന്മാർ പോലും ചില കൗതുകങ്ങൾ കൊണ്ട് സ്വയം മറന്നുപോകും. അതുപോലൊന്നാണ് ആ ഡയലോഗിന്റെ ഉപയോഗം എന്ന് തോന്നി.
മഞ്ജു വാര്യർ, ടൊവിനോ തോമസ്, മുരളി ഗോപി, സുധീർ കരമന തുടങ്ങിയവർ അഭിനയിക്കുന്ന സിനിമയായി സെഞ്ച്വറി പ്രൊഡക്ഷൻ അതിന്റെ നിർമ്മാണം നടത്തുന്നതിനും ധാരണയായിരുന്നു. തിരക്കഥ ഇവരൊക്കെ വായിച്ചിട്ടുള്ളതുമാണ്. അഞ്ചു വർഷങ്ങൾ വലിയൊരു കാലയളവായതുകൊണ്ട് അവരത് മറന്നുപോയെക്കാൻ സാധ്യതയുണ്ട്. എന്റെ തിരക്കഥ ഉടൻ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.- എന്നും സനിൽ കുമാർ ശശിധരൻ പറയുന്നു.
അതേസമയം, 15 വർഷങ്ങൾക്കിപ്പുറം മോഹൻലാൽ-ശോഭന ഒന്നിച്ച ചിത്രം കൂടിയാണ് തുടരും. മോഹൻലാലിലെ നടനെ നഷ്ടമായി എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഞങ്ങളുടെ പഴയ ലാലേട്ടനെ ഇതിൽ കണ്ടു എന്നാണ് പലരും പറഞ്ഞത്. മോഹൻലാലെന്ന നടനെ സ്നേഹിക്കുന്നവരൊന്നാകെ സംവിധായകൻ തരുൺ മൂർത്തിക്ക് നന്ദി പറയുകയാണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയ സുനിലും തരുണും പ്രശംസ അർഹിക്കുന്നുവെന്നും പ്രേക്ഷകർ പറയുന്നു.
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. വൻ തുകയ്ക്കാണ് ഹോട്‍സ്റ്റാർ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്. ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷൺമുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
രജപുത്ര ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. നാളുകൾക്ക് ശേഷം മണിയൻപിള്ള രാജുവും മോഹൻലാലും ഒന്നക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരു കാലത്ത് മലയാളികളെ ഏറെ ചിരിപ്പിച്ച് കോംബോയായിരുന്നു മോഹൻലാൽ-മണിയൻപിള്ള രാജു. കുട്ടിച്ചൻ എന്ന കഥാപാത്രത്തെയാണ് മണിയൻപിള്ള രാജു സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി മോഹൻലാലും രംഗത്തെത്തിയിരുന്നു. ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും തന്നെ ആഴത്തിൽ സ്പർശിച്ചെന്നും സിനിമയെ ചേർത്ത് നിർത്തിയതിന് നന്ദി എന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹത്തന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;
‘തുടരും എന്ന ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും എന്നെ ആഴത്തിൽ സ്പർശിച്ചിരിക്കുന്നു. ഓരോ സന്ദേശവും അഭിനന്ദനത്തിൻ്റെ ഓരോ വാക്കുകളും എനിക്ക് പൂർണ്ണമായി പ്രകടിപ്പിക്കാൻ കഴിയാത്ത വിധത്തിൽ എന്നെ സ്പർശിച്ചു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങൾ തുറന്നതിന്, അതിൻറെ ആത്മാവ് കണ്ടതിന്, അനുഗ്രഹപൂർവ്വം അതിനെ ചേർത്ത് നിർത്തിയതിന് നന്ദി.
ഈ നന്ദി എൻറേത് മാത്രമല്ല. തങ്ങളുടെ സ്നേഹവും പരിശ്രമവും ഊർജ്ജവുമൊക്കെ ഓരോ ഫ്രെയ്മുകളിലും പകർന്ന് ഈ യാത്രയിൽ എനിക്കൊപ്പം നടന്ന എല്ലാവരുടേതുമാണ്. എം രഞ്ജിത്ത്, തരുൺ മൂർത്തി, കെ ആർ സുനിൽ, ശോഭന, ബിനു പപ്പു, പ്രകാശ് വർമ്മ, ഷാജി കുമാർ, ജേക്സ് ബിജോയ് പിന്നെ ഞങ്ങളുടെ ഗംഭീര ടീം- നിങ്ങളുടെ കലയും ആവേശവുമാണ് തുടരുമിനെ ഇന്ന് കാണുന്ന രീതിയിലാക്കിയത്.
ഈ സിനിമ ശ്രദ്ധയോടെ, ഒരു ലക്ഷ്യത്തോടെ, എല്ലാറ്റിനുമുപരിയായി, സത്യസന്ധമായി നിർമ്മിച്ചതാണ്. അത് വളരെ ആഴത്തിൽ പ്രതിധ്വനിക്കുന്നത് കാണുന്നത് ഒരു പ്രതിഫലത്തേക്കാൾ കൂടുതലാണ്. അതാണ് യഥാർത്ഥ അനുഗ്രഹം. ഹൃദയപൂർവ്വം എൻറെ നന്ദി എന്നുമാണ് മോഹൻലാൽ കുറിച്ചിരുന്നത്.
നേരത്തെ, മഞ്ജു വാര്യരെ അപമാനിക്കുന്ന തരത്തിലുള്ള ആരോപണങ്ങളുമായി ആണ് സംവിധായകൻ രംഗത്തെത്തിയിരുന്നത്. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞാണ് സംവിധായകൻ സനൽകുമാർ രംഗത്തെത്തിയത്. മഞ്ജുവിന്റേതെന്ന പേരിൽ ശബ്ദരേഖയും പുറത്ത് വിട്ടിരുന്നു. പിന്നാലെ ഇയാൾക്കെതിരെ മഞ്ജു വാര്യർ കേസും നൽകിയിരുന്നു.
ഒന്ന്- എന്താണ് മഞ്ജു കൊല്ലപ്പെട്ടേക്കാനുള്ള കാരണം.
രണ്ട്- അവർക്ക് ഭീഷണിയുണ്ടെന്ന കാരണത്താൽ അവർ ശബ്ദം മാറ്റ് സംസാരിച്ച കോൾ അവരോട് ജീവനോളം പ്രണയമുള്ള താങ്കൾ പരസ്യപ്പെടുത്താൻപാടുണ്ടായിരുന്നോ?
- ഞങ്ങൾ പരസ്പരം ബന്ധപ്പെട്ടു എന്നറിഞ്ഞാൽ കൊല്ലപ്പെടും എന്ന അവസ്ഥ ഉള്ളതുകൊണ്ട് വളരെ ബുദ്ധിമുട്ടിയാണ് മഞ്ജു വാര്യർ എന്നെ കണക്ട് ചെയ്തത്. ഏറ്റവും ഒടുവിൽ ഞങ്ങൾ സംസാരിക്കുമ്പോൾ ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത് പുറത്തറിഞ്ഞിട്ടുണ്ട് എന്നത് ഞങ്ങൾക്ക് വ്യക്തമായി. Manju Warrierരുടെ ഫെയ്സ്ബുക്ക് പേജിൽ നിന്നും എനിക്ക് ഒരു മെസേജ് ലഭിച്ചതാണ് ഒന്ന്. മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ മറ്റാളുകളും ആക്സസ് ചെയ്യുന്നു എന്നറിയാവുന്നത് കൊണ്ടായിരുന്നു അത്.
മറ്റൊന്ന് മഞ്ജു വാര്യരുടെ അഡ്വക്കേറ്റ് എന്നവകാശപ്പെടുന്ന ശാന്തി ദേവി എന്നെ വിളിക്കുകയും കേസിന്റെ കാര്യം സംസാരിക്കാനോ ആമിക്കബിൾ സെറ്റിൽമെന്റിനോ ആയി എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ തന്നെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു മെസേജ് അയക്കുകയും ചെയ്തതാണ്. അത്തരം ഒരു മെസേജ് അയക്കാൻ താൻ ആവശ്യപ്പെട്ടില്ലായിരുന്നു എന്ന് എന്നോട് മഞ്ജു വാര്യർ പറഞ്ഞു.
ഇതൊക്കെ ഞാനും മഞ്ജു വാര്യറും തമ്മിൽ സംസാരിക്കുന്ന വിവരം അവരെ തടഞ്ഞുവെയ്ക്കുന്ന മാഫിയയുടെ കണ്ണികൾ അതറിഞ്ഞിട്ടുണ്ട് എന്ന് മനസിലാക്കാൻ കാരണമായി. ഈ സന്ദർഭത്തിൽ ഈ വോയിസ് റെക്കോർഡ് പുറത്തുവിടേണ്ടത് ഒഴിവാക്കാനാവാത്തത് ആയതുകൊണ്ടാണ് ഞാനത് പുറത്തുവിട്ടത്.
- മഞ്ജു വാര്യർക്ക് വധഭീഷണി ഉള്ളതിനു കാരണങ്ങൾ പലതുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഉള്ളടക്കം അതിലൊന്നാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമ മേഖലയിൽ സ്ത്രീകൾ പ്രശ്നങ്ങൾ നേരിട്ടുന്നില്ല എന്ന് Manju Warrier വാര്യർ പറഞ്ഞു എന്ന് പ്രചരിക്കപ്പെടുന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പുറത്തുവിടാൻ വിവരാവാകാശ കമ്മീഷൻ ഉത്തരവിട്ട പേജുകൾ പോലും പുറത്തുവന്നിട്ടില്ല.
പുറത്തുവന്ന പേജുകളിൽ ആരുടേയും പേരുകളോ മൊഴികളോ ഇല്ല. മൊഴികൊടുത്തവരുടെ പേരുകൾ പുറത്തുവിടാൻ കഴിയില്ല. പിന്നെ എങ്ങനെയാണ് Manju Warrier (അവർ മാത്രം )ഇങ്ങനെയാണ് മൊഴികൊടുത്തത് എന്ന് പ്രചരിപ്പിക്കപ്പെട്ടത്? മഞ്ജു വാര്യർ WCC യെ വഞ്ചിച്ചു എന്നും മൊഴിമാറ്റി പറഞ്ഞു എന്നും വ്യാപകമായി വീഡിയോകൾ ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രണയം പറഞ്ഞു എന്നപേരിൽ മണഹാനി ഉണ്ടായി എന്ന് കേസുകൊടുത്ത മഞ്ജു വാര്യർ എന്തുകൊണ്ട് അത്തരം വ്യാപകമായ പ്രചാരണങ്ങൾക്കെതിരെ കേസ് കൊടുത്തില്ല? WCC യിൽ മഞ്ജു വാര്യർ സിനിമാമേഖലയിൽ പ്രശ്നങ്ങളില്ല എന്ന് മൊഴികൊടുത്തു എന്ന് അടിസ്ഥാനരഹിതമായി പ്രചരിപ്പിക്കപ്പെടുന്ന പോലെയാണ് മജിസ്‌ട്രെറ്റ് കോടതിക്ക് മുന്നിൽ മഞ്ജു വാര്യർ സനൽ കുമാർ ശശിധരനെതിരെ തനിക്ക് വധഭീഷണിയുണ്ടെന്ന് മൊഴികൊടുത്തു എന്ന് പ്രചരിപ്പിക്കപ്പെടുന്നതും.
ജീവനോടെയുള്ള കാലം മഞ്ജു വാര്യർ പൊതുജനത്തോട് ഇക്കാര്യങ്ങൾ പ്രതികരിക്കില്ല എന്ന് ഉറപ്പിക്കാനാണ് അവരെ പുറമേ കാണാനാവാത്ത തടവറയിൽ പാർപ്പിച്ചിരിക്കുന്നത്. എന്നാൽ മഞ്ജു വാര്യർ ഏതെങ്കിലും വിധത്തിൽ പൊതുജനത്തോട് സംസാരിക്കുന്ന അവസ്ഥയുണ്ടായാൽ അത് ഉണ്ടാക്കുന്ന ഡാമേജ് ആർക്കാണ് എന്നും എത്രയാണ് എന്നും ഊഹിക്കാമല്ലോ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരില്ല എന്നുറപ്പാക്കാനുള്ള ഈ സർക്കാരിന്റെ ബദ്ധശ്രദ്ധയും ഇവിടെ കാണണം. കാരണങ്ങൾ വേറെയുമുണ്ട് എന്നുമാണ് സനൽകുമാർ പറയുന്നത്.
സനൽ കുമാറിനെതിരെ ഇതേ നടി 2022 ൽ നൽകിയ പരാതിയിലും കേസ് നിലനിൽക്കുന്നുണ്ട്.ഈ കേസിൽ സനൽ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. ഇതിന് പിന്നാലെയാണ് നടി വീണ്ടും പരാതി നൽകിയത്. മഞ്ജു വാര്യർ നൽകിയ പരാതിയിൽ എളമക്കര പൊലീസ് ജനുവരി 27 നാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
സനൽ കുമാർ ശശിധരൻ തുടരുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് മാനസിക ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ് എന്നാണ് നടി പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ വാർത്തയായി പ്രസിദ്ധീകരിക്കുന്നതിനെതിരായി നിയമനടപടികൾ സ്വീകരിക്കും എന്ന് നടി അറിയിച്ചിട്ടുണ്ട്.
