ഞാൻ പറയുന്ന ഒരുകാര്യം അഹങ്കാരമാണെന്ന് കേൾക്കുന്ന ഒരാൾക്ക് തോന്നുമായിരിക്കാം, ഞാൻ പറയുന്നത് ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കും; പൃഥ്വിരാജ്
അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും യുവനടന്മാരില് ശ്രദ്ധേയനാണ് പൃഥ്വിരാജ് എന്ന നടന്. താരദമ്പതികളായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായി സിനിമയിലേക്ക് വന്ന താരപുത്രന് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. തിരുവനന്തപുരം സൈനിക് സ്ക്കൂളിലും ഭാരതീയ വിദ്യാഭവനിലും പഠനം പൂര്‍ത്തിയാക്കിയശേഷം ഓസ്ട്രേലിയയില്‍ വിവര സാങ്കേതിക വിദ്യയില്‍ ബിരുദ കോഴ്സിനു ചേര്‍ന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കുന്നതിനു മുന്‍പു തന്നെ ചലച്ചിത്രരംഗത്തേക്കു കടന്നുവന്നു.
അഭിനേതാവാൻ ആഗ്രഹിച്ചുവളർന്ന കുട്ടിയല്ലെന്ന് പൃഥ്വിരാജ്. മൂന്ന്, നാല് സിനിമകൾ ചെയ്ത് കഴിഞ്ഞതിനുശേഷമാണ് സിനിമ ആസ്വദിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു. ദിലീഷ് പോത്തന്റെ സിനിമാ നിർമാണശൈലിയേക്കുറിച്ചെല്ലാം ആരാധനയോടെയാണ് കേൾക്കുന്നത്. അതുകൊണ്ടൊക്കെയാവാം അഭിനയത്തോടും ഇഷ്ടം തോന്നിയത്. നടനാവാൻ പറ്റും, പക്ഷേ അതിനുശേഷമാണ് യഥാർത്ഥ വെല്ലുവിളി ആരംഭിക്കുന്നത്. അത്ര എളുപ്പമല്ല ഈ ജോലി. പുറത്തുനിന്ന് നോക്കുമ്പോഴുള്ള ഗ്ലാമർ മാത്രമല്ല ഇതെന്നും പൃഥ്വി പറഞ്ഞു.
ഒരാൾക്കുള്ളത് ആത്മവിശ്വാസമാണോ അഹങ്കാരമാണോ എന്നത് മറ്റൊരാളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടേ പറയാൻ പറ്റൂ. ഞാൻ പറയുന്ന ഒരുകാര്യം അഹങ്കാരമാണെന്ന് കേൾക്കുന്ന ഒരാൾക്ക് തോന്നുമായിരിക്കാം. ഞാൻ പറയുന്നത് ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അത് എല്ലാവരേയും എല്ലാ സമയത്തും ബോധ്യപ്പെടുത്താൻ പറ്റി എന്നുവരില്ല. പ്രായത്തിന്റേതായ പക്വത ചിലപ്പോൾ വന്നിട്ടുണ്ടാവാം.
