Actor
ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങി ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ല; പ്രകാശ് രാജ്
ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങി ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ല; പ്രകാശ് രാജ്
ബോളിവുഡിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങിയെന്നും ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈയിടെ തന്റെയൊരു സുഹൃത്ത് പ്രകാശ് നിങ്ങൾക്ക് അഭിപ്രായം പറയാൻ ധൈര്യമുണ്ടെന്നും തനിക്കതില്ലെന്ന് പറഞ്ഞു.
ചരിത്രം എഴുതുമ്പോൾ കുറ്റങ്ങൾ ചെയ്തവരെ വിട്ടുകളഞ്ഞേക്കും. എന്നാൽ, നിശബ്ദത പാലിച്ചവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബോളിവുഡിലെ പലർക്കും തന്നോടൊപ്പം സിനിമയിൽ പ്രവർത്തിച്ചാൽ അർഹതപ്പെട്ടത് ലഭിക്കില്ലെന്ന ആശങ്കയുണ്ട് എന്നും പ്രകാശ് രാജ് പറഞ്ഞു.
മാത്രമല്ല, സർക്കാറിനെതിരെ സംസാരിച്ചാൽ അവസരം നഷ്ടപ്പെടുമോയെന്ന ചോദ്യത്തിന് മുമ്പ് ലഭിച്ചത്രയും അവസരങ്ങൾ ലഭിക്കില്ലെന്നായിരുന്നു പ്രകാശ് രാജിന്റെ മറുപടി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് താരം ഫവാദ് ഖാനും വാണി കപൂറും അഭിനയിച്ച ‘അബിർ ഗുലാൽ’ സിനിമയുടെ പ്രദർശനം നിരോധിച്ചതിനെതിരെ നടൻ പ്രകാശ് രാജ്.
അതിർത്തികൾക്കതീതമായി ചിന്തിക്കാനും നല്ല ചിത്രങ്ങളെ സ്വീകരിക്കാനും പ്രേക്ഷകർ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. കല ആളുകളെ ഒന്നിപ്പിക്കാനുള്ളതാണ്, ഭിന്നിപ്പിക്കാനുള്ളതല്ല.
ബാല പീഡനം, അശ്ലീലം പോലുള്ളവയുണ്ടെങ്കിലൊഴികെ വിവാദ ഉള്ളടക്കങ്ങളുള്ള സിനിമകൾ നിരോധിക്കുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായം. സിനിമ കാണാനും അഭിപ്രായം രൂപവത്കരിക്കാനുമുള്ള അവസരം പ്രേക്ഷകർക്കുണ്ടാകണം. സിനിമകളെ ചുറ്റിപ്പറ്റിയുള്ള പ്രതിഷേധം ഭയം സൃഷ്ടിക്കാനുള്ള ബോധപൂർവമായ തന്ത്രത്തിന്റെ ഭാഗമാണ് എന്നും പ്രകാശ് രാജ് പറഞ്ഞു.
